30 ഡിസംബർ 2009

നിഴല്‍ക്കൂത്ത് - ഭാഗം 1 - ജരാനരകള്‍

ആമുഖം
ഓരോ യാത്രയും ഓരോ അനുഭവം ആണ്. ജീവിതത്തിന്റെ നേര്കാഴ്ചകളിലേക്ക് തുറന്നു വെച്ച പാഠപുസ്തകങ്ങള്‍ ആണ് യാത്രകള്‍.ഓരോ യാത്രയിലും കണ്ടുമുട്ടുന്ന കണ്ണുകളില്‍ നിന്നും കഥകള്‍ വായിച്ചെടുക്കാന്‍ നടത്തുന്ന എന്റെ ശ്രമങ്ങള്‍ പലപ്പോഴും മനസിനെ ഒരു തരം പ്രക്ഷുബ്ധതയിലേക്ക് നയിക്കാറുണ്ട്.എന്റെ യാത്രകളില്‍ പലതും ദൂരങ്ങളിലേക്ക് ആകാറില്ല,ചുറ്റുവട്ടങ്ങളില്‍ ഉള്ള മനുഷ്യ ജീവിതങ്ങള്‍ കണ്ടറിയാന്‍ ഉള്ള വളരെ ശക്തമായ ഒരു ശ്രമം മാത്രം.ജീവിതം ഒരു നിഴല്‍ നാടകം ആണ് എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും.അമ്മയുടെ ഗര്‍ഭപാത്രം ഭേദിച്ച് വെളിയില്‍ വന്നു കരഞ്ഞു തുടങ്ങുമ്പോള്‍ മുതല്‍ ഒരു ഞൊടി ഇടയില്‍ ജീവിതം ഉപേക്ഷിച്ചു പോകുന്നത് വരെ ഉള്ള ഒരു കൂത്ത്‌,അതാണ്‌ ഈ ജീവിതം എന്ന നാടകം.നമ്മള്‍ക്ക് ഇതിനെ നിഴല്‍ക്കൂത്ത് എന്ന് വിളിക്കാം. ഇതൊരു കഥയല്ല.കഥാ പരമ്പരയും അല്ല.ഒരു സാമൂഹിക ജീവിയുടെ തുറന്നു വെച്ച കണ്ണുകള്‍ സമൂഹത്തില്‍ കാണുന്ന പച്ചയായ ജീവിത കാഴ്ചകളെ അക്ഷരങ്ങളുടെ സഹായത്തോടെ ദൃശ്യവത്കരിക്കാന്‍ നടത്തുന്ന ഒരു ശ്രമം മാത്രം.

ജരാനരകള്‍
റെയില്‍വേ അറിയിപ്പ് കേള്‍ക്കുന്നുണ്ട്. തിരുവനന്തപുരം മെയില്‍ യാത്ര തുടങ്ങാന്‍ ഇനിയും ഒരു അര മണിക്കൂര്‍.

പ്ലാറ്റ്ഫോര്‍മില്‍ യാത്രികരുടെയും,അവരെ യാത്ര അയയ്ക്കാന്‍ എത്തിയവരുടെയും,പോര്ട്ടര്മാരുടെയും,കച്ചവടക്കാരുടെയും തിരക്കുണ്ട്. ഞാന്‍ പതുക്കെ നടന്നു തീവണ്ടിയിലേക്ക് കയറി.എന്റെ സീറ്റിനു അടുത്ത സീറ്റില്‍ ഒരു വൃദ്ധയും,അവരുടെ മകനും,അയാളുടെ ഭാര്യയും ഇരിക്കുന്നു.ഞാന്‍ പതിയെ എന്റെ സീറ്റ്‌ കൈയടക്കി.അവര്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.

കാണുന്ന എന്തിലും എഴുതാനുള്ള എന്തെങ്കിലും കണ്ടെത്താനുള്ള എഴുത്തുകാരന്റെ അത്യാഗ്രഹം,ഞാന്‍ അവരെ ശ്രദ്ധിക്കാന്‍ തുടങ്ങി.ആ മകന്റെ ശബ്ദം വികാരഭരിതമാകുന്നുണ്ടോ എന്ന് ഞാന്‍ സംശയിച്ചു.

"അമ്മ വിഷമിക്കാതെ,അടുത്ത മാസം ഇങ്ങു വരാല്ലോ .അല്ലെങ്കില്‍ തന്നെ എന്താ അവിടെ ഒക്കുന്നില്ല എങ്കില്‍ അമ്മ ഇങ്ങു പോരെ,ഒന്ന് ഫോണ്‍ ചെയ്താല്‍ മതി ...ഞാന്‍ ടിക്കറ്റ്‌ എടുത്ത് അയച്ചു തരില്ലേ."

ഇതൊക്കെ പറയുമ്പോള്‍ അയാള്‍ തന്റെ മുഖത്ത് കൃത്രിമം ആയി ഒരു സ്നേഹ ഭാവം വരുത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.ഞാന്‍ കൌതുകത്തോടെ അയാളുടെ ഭാര്യയുടെ മുഖത്തേക്ക് നോക്കി.പ്രതീക്ഷിച്ചതു പോലെ തന്നെ അവരുടെ മുഖത്ത് ദേഷ്യം വരുന്നുണ്ടായിരുന്നു.ഏതൊരു മരുമകള്‍ക്കാണ് അമ്മായിഅമ്മയെ സ്വന്തം അമ്മയെ പോലെ കാണാന്‍ കഴിയുക.വയറ്റില്‍ കുരുത്ത സ്വന്തം മക്കള്‍ തന്നെ അമ്മമാരെ തള്ളി പറയുന്ന കാലം ആണ് ഇത്.ഞാന്‍ നെടുവീര്‍പിട്ടു.അപ്പോളേക്കും മരുമകളുടെ ശബ്ദം എന്റെ കാതുകളില്‍ എത്തിയിരുന്നു.

"അന്തെന്താ ജയന്‍ അങ്ങനെ പറയുന്നത്.അമ്മ സിനി ചേച്ചിയുടെ അടുത്തേക്കല്ലേ പോകുന്നത്.അവിടെ അവര്‍ അമ്മയെ പൊന്നു പോലെ നോക്കില്ലേ."
കണ്ടില്ലേ അമ്മേ!!!ഇപ്പോഴും കൊച്ചു പിള്ളാരുടെ കൂട്ടാണ് ഈ ജയന്റെ സ്വഭാവം."

വികാര വിചാരങ്ങളുടെ വേലിയേറ്റം പ്രകടമായിരുന്ന ആ നാടകവും വാചക കസര്‍ത്തുകളും ട്രെയിന്‍ പുറപ്പെടുന്നത് വരെ ഇങ്ങനെ തുടര്‍ന്നു.കുറ്റബോധം വേട്ടയാടുന്ന ഒരു മകന്റെ മനസ്സും,നിസ്സഹായതയും ആ കണ്ണുകളില്‍ നിന്നും വായിച്ചെടുക്കാന്‍ സാധിക്കുന്നുണ്ടായിരുന്നു.ഇതൊന്നും ശ്രദ്ധിക്കാതെ ഹൃദയം തകരുന്ന വേദനയും സഹിച്ചു, വിദൂരതയിലേക്ക് കണ്ണും നട്ട് ആ പാവം അമ്മ അങ്ങനെ ഇരുന്നു.

ട്രെയിന്‍ പുറപ്പെട്ടതും,മകനും കുടുംബവും യാത്ര പറഞ്ഞതും ഒന്നും ആ പാവം അറിഞ്ഞതേ ഇല്ല.പിന്നീട് എപ്പോളോ വാര്‍ധക്യത്തില്‍ ഒറ്റപ്പെടുന്നവരുടെ വേദന,ചുടു കണ്ണുനീര്‍ ആയി ആ കവിള്‍ത്തടങ്ങളിലൂടെ ഒഴുകി ഇറങ്ങുന്നത് ഞാന്‍ കണ്ടു.

ജീവിതത്തിന്റെ നൂല്പാലത്തിലൂടെ ഉള്ള ഈ യാത്രയില്‍ ധനത്തിനും ആര്‍ഭാടങ്ങള്‍ക്കും മാത്രം വില കൊടുക്കന്ന ഞാന്‍ ഉള്‍പെട്ട ഈ തലമുറ,പിന്നിട്ട വഴികളെയും,ആ വഴികളില്‍ കൈതാങ്ങായവരെയും മറക്കുന്ന കാഴ്ച വളരെ ഭയാനകം ആണ്.


മനുഷ്യത്വത്തിനും രക്തബന്ധങ്ങള്‍ക്കും ജരാനരകള്‍ ബാധിക്കുന്നുവോ?
ആ അമ്മയുടെ ചുടുകണ്ണുനീര്‍ ഊര്ന്നൊഴുകി വീണത് എന്റെ നെഞ്ചിലെക്കായിരുന്നുവോ..??അറിയില്ല..

പക്ഷെ ഇപ്പോളും ആ കണ്ണുനീരിന്റെ ചൂട്......

07 നവംബർ 2009

ഓര്‍മ്മകള്‍ നൊമ്പരമാകുമ്പോള്‍

ഈ കഥയില്‍ ഉപയോഗിച്ചിരിക്കുന്ന പല വാക്കുകളും മനസിലാകാന്‍ കൃഷ്‌ണ.തൃഷ്‌ണ എന്ന ബ്ലോഗ്‌ വായിച്ചാല്‍ നന്നായിരിക്കും


നാട്യങ്ങളുടെ കേദാരമായ നഗരത്തിലേക്ക് ചേക്കേറിയിട്ട് വര്‍ഷങ്ങള്‍ പലതും കഴിഞ്ഞു.ഇലകള്‍ കൊഴിയും പോലെ ഋതുക്കള്‍ കൊഴിഞ്ഞു പോയി.ഒത്തിരി മുഖങ്ങളെ കണ്ടു.ഓര്‍ത്തിരിക്കാന്‍ കഴിയുന്നവ കുറവാണ്.പക്ഷെ എന്നിലെ മനുഷ്യനെ നൊമ്പരപ്പെടുത്തിയ കുറെ മുഖങ്ങള്‍,അതില്‍ ഒന്നാണ് കല്യാണ്‍ദേവി..

കല്യാണ്‍ദേവി..പേര് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ വിചാരിക്കും പെണ്ണാണ് എന്ന്.അല്ല,പെണ്ണല്ല അവന്‍.ആണായി ജനിച്ചിട്ടും പെണ്ണായി ജീവിക്കാന്‍ ഇഷ്ടപെടുന്ന അപൂര്‍വ്വം ചില ജന്മങ്ങളില്‍ ഒന്ന്.

മഹാഭാരതത്തിലെ ശിഖണ്ടിയെ പോലെ,അര്‍ജ്ജുനന്‍ അജ്നാതവാസക്കാലത്ത് കെട്ടിയാടിയ ബ്രഹന്നള വേഷം പോലെ,ഒന്നും അല്ലാത്ത അവസ്ഥാന്തരങ്ങളിലൂടെ സഞ്ചരിക്കുന്ന ചിലര്‍.അവരെ കാണുമ്പോള്‍ ചിലപ്പോള്‍ ചിരി വരും,ചിലപ്പോള്‍ ഭയവും.
ചിലപ്പോള്‍ അവരോട്‌ ദേഷ്യം തോന്നും,ചിലപ്പോള്‍ ജീവിതസത്യങ്ങള്‍ക്ക് മുന്‍പില്‍ ഒരു ഹിജഡയെ പോലെ വേഷം കെട്ടേണ്ടി വരുന്ന മനുഷ്യരോട് പുച്ചവും.

കല്യാണ്‍...എന്നാണ് അവനെ ഞാന്‍ കണ്ടു തുടങ്ങിയത്‌ എന്നറിയില്ല.

ഭട്നഗര്‍ തെരുവോരത്തെ ആ പഴയ പോലീസ് കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ റോഡിനോട് ചേര്‍ന്നുള്ള ആ ജനാലയിലൂടെ പലപ്പോഴും ഹിജടകളുടെ ആ ചെറിയ കൂട്ടം പോകുന്നത് ആദ്യം ഒക്കെ അത്ഭുതത്തോടെ നോക്കി നില്‍ക്കുമായിരുന്നു.മധ്യതിരുവിതാംകൂറിലെ ഒരു ഗ്രാമാന്തരീക്ഷത്തില്‍ നിന്നും നാഗ്പൂര്‍ പട്ടണത്തിലേക്ക് കുടിയേറിയ എനിക്ക് എല്ലാം അത്ഭുതങ്ങള്‍ മാത്രമായിരുന്നു ആ കാലഘട്ടത്തില്‍.

പിന്നീടെപ്പൊഴോ ഒരിക്കല്‍ അവര്‍ എന്നെ പിടികൂടി.ഓഫീസ് കെട്ടിടത്തോട് ചേര്‍ന്നുള്ള ചായക്കടയുടെ അരികില്‍ ഒരു ചായയും ഇത്തിരി പുകയുമായി നിന്ന എന്നെ രണ്ടു പേര്‍ വളഞ്ഞു.

"പൈസ ദെ ദോ നാ..തും കിത്ത്നെ ഖൂബ്സൂരത്ത് ഹോ.."

ഇതും പറഞ്ഞു ഒരാള്‍ എന്റെ കവിളില്‍ നുള്ളി.മുഖത്തും ചുണ്ടിലും ചായം പൂശി,ശരീരത്തില്‍ ഇല്ലാത്ത വടിവുകള്‍,ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ സാരിയും ചുറ്റി,തലയില്‍ സാരിത്തുമ്പും പുതച്ചു നില്‍ക്കുന്ന രണ്ടു ജന്തുക്കള്‍.പാന്‍ മസാലയുടെ മണം രൂക്ഷതയോടെ എന്റെ നാസികയില്‍ പതിച്ചു.ആ ആദ്യത്തെ അനുഭവത്തില്‍ എനിക്ക് അവരോട്‌ വെറുപ്പാണ് തോന്നിയത്‌.വയറ്റില്‍ തീപിടിക്കുന്ന അവസ്ഥ.ചുണ്ടിലിരുന്ന സിഗരട്ട് എങ്ങനെയോ എരിഞ്ഞു തീര്‍ന്നു.ചായ ഗ്ലാസ്‌ അരികില്‍ വെച്ചിട്ട് പോക്കറ്റില്‍ കൈയിട്ടു ആദ്യം കിട്ടിയ ചില്ലറ എടുത്തു കൊടുത്തു.

ചിലറ കണ്ടിട്ടാവണം അതില്‍ ഒരാള്‍ പറഞ്ഞു "ക്യാ രേ ഭയ്യാ,മേനെ ക്യാ പാപ് കിയാ,ക്യൂം ചെട്താ ഹേ.."

അറിയാവുന്ന മുറി ഹിന്ദിയില്‍ അവരോട്‌ ചൂടായി സംസാരിക്കാന്‍ ശ്രമിച്ചത്‌ കാര്യങ്ങള്‍ വീണ്ടും വഷളാക്കി.എന്റെ മുറി ഹിന്ദി കേട്ട് അവര്‍ക്ക് മനസിലായി ഞാന്‍ അവിടെ പുതിയതാണെന്ന്.അവരുടെ രണ്ടു പേരുടേയും കൈകള്‍ എന്റെ ശരീരത്തിലൂടെ സഞ്ചരിക്കാന്‍ തുടങ്ങി.

"ശ്രീ പദ്മനാഭ" എന്ന വിളി അറിയാതെ ഉച്ചത്തില്‍ ആയി പോയിരുന്നു.കുറച്ചു മാറി നിന്ന ഒരാള്‍ കൂടി ഓടി വരുന്നത് കണ്ട് എന്റെ പാതി ജീവന്‍ പോയി.

"കമല ഓ കമല..യെ ക്യാ ഹേ..ബന്ദാ നയാ ഹേ ഗലി മേ...ചോഡ്‌ ഉസേ.."ആ ഓടി ഓടിവന്നവന്‍ പറഞ്ഞു.ആ രണ്ടു പേര്‍ പതുക്കെ എന്നെ വിട്ടു പോയി.

അവന്‍ എന്നോട്‌ ദേഷ്യത്തോടെ പറഞ്ഞു."നീ എന്തിനാ അവരോട്‌ തര്‍ക്കിക്കാന്‍ പോകുന്നേ.ഒരു രൂപ നോട്ടു കൊടുത്താല്‍ തീരില്ലേ പ്രശ്നം."

അല്പം പേടിയോടെ ആണെങ്കിലും ഞാന്‍ ചോദിച്ചു."നിങ്ങളും ആ കൂട്ടത്തിലെ അല്ലെ..പിന്നെ എന്തിനാ അവരെ ഓടിച്ചു വിട്ടത്".

മുഖത്തേക്ക്‌ നോക്കാതെ തിരിഞ്ഞു നടന്നു അവന്‍.രണ്ടടി വെച്ചിട്ട് നിന്നു.എന്നിട്ട് പറഞ്ഞു."ഒരേ നാട്ടുകാരായി പോയില്ലേ."

എന്നിട്ട് നിര്‍ത്താതെ കൈയടിച്ചു നടന്നു നീങ്ങി.ഒപ്പം ഒരു പാട്ടും.നാല്പതിനടുത്ത് പ്രായം തോന്നുന്നുണ്ടായിരുന്നു അവനെ കണ്ടിട്ട്.

അന്ന് കണ്ട ആ മൂന്നു രൂപങ്ങള്‍ ഇപ്പോളും മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല.നേര്‍ത്ത പുരുഷസ്വരം.മുഖത്ത് വാരി പൂശിയ ചായങ്ങള്‍.കളഭക്കൂട്ടിന്റെയും കസ്തുരിയുടെയും ഗന്ധം.വായില്‍ പാനും ബീഡായും.വര്‍ണചിത്രങ്ങള്‍ നിറഞ്ഞ വസ്ത്രം,ഇറുകിയ ബ്ലൗസുകള്‍.ഒരു തരത്തില്‍ പറഞ്ഞാല്‍ സ്ത്രീത്വത്തിന്റെ ഒരു കോമാളി രൂപം.മഹാനഗരങ്ങളില്‍ അവര്‍ തങ്ങളുടെ ജീവിതം കണ്ടെത്തുന്നു.തിരക്കേറിയ നഗരവീധികളിലും മറ്റും അവര്‍ അരവയര്‍ നിറയ്ക്കാന്‍ വേണ്ടി ആളുകള്‍ക്ക്‌ ഭീഷണി ആകുന്നു.കൂട്ടം ആയി വരുന്ന അവരുടെ കൈയടിയുടെ താളം ഇതൊരു ചെറുപ്പക്കാരനും മനസ്സില്‍ ഭയം ഉണര്‍ത്തുന്നതാണ്.അവരോട്‌ തര്‍ക്കിക്കുന്നവരെ അവര്‍ തങ്ങളുടേതായ രീതിയില്‍ വസ്ത്രങ്ങള്‍ മാറ്റി നഗ്നത പ്രദര്‍ശിപ്പിച്ചു മാനം കെടുത്തുന്നു.

ഇതില്‍ എല്ലാമുപരി നമ്മള്‍ കാണാന്‍ ശ്രമിക്കാത്ത വല്യ ഒരു സത്യം ഉണ്ട്.ഒരു പുരുഷബീജം സ്ത്രീയില്‍ ഉത്ഭവിപ്പിച്ച വേറൊരു പുരുഷ ജന്മം,തന്നിലെ സ്ത്രീ സത്വത്തെ തേടിയുള്ള ആ യാത്രയില്‍,മഹാനഗരങ്ങളിലെ വഴിയോരങ്ങളില്‍ ഭിക്ഷയെടുത്തും,തന്നിലെ സ്ത്രീയെ വ്യഭിചരിച്ചും,നൃത്തം ആടിയും,ജീവിക്കാന്‍ ആയി വേഷം കെട്ടിയും സ്വയം വേദന തിന്നുന്ന വിധിയുടെ വേട്ടമൃഗം ആയി മാറുന്നു.

കുറെ ദിവസങ്ങള്‍ക്കു ശേഷം ആ കൂട്ടത്തെ വീണ്ടും കണ്ടു മുട്ടി.എന്തോ അവര്‍ക്ക്‌ എന്നെ ആക്രമിക്കാന്‍ അന്ന് തോന്നിയില്ല.പരുങ്ങി നിന്ന എന്നെ അവര്‍ നോക്കാതെ കടന്നു പോയി.അന്ന് എന്നെ രക്ഷപെടുത്തിയ ആ ഹിജഡ ഏറ്റവും പുറകിലായി ഉണ്ടായിരുന്നു.അവന്‍ തിരിഞ്ഞു നോക്കി ചെറുതായി കൈ വീശി പരിചയം കാണിച്ചു.എന്റെ കൈകള്‍ എന്തോ പേടി കൊണ്ട് ഉയര്‍ന്നില്ല.കുറെ കഴിഞ്ഞു ശിപായി അസലാം ഷായുടെ കൈകള്‍ എന്റെ തോളത്തു പതിച്ചത് ഞെട്ടലോടെ ആണ് ഞാന്‍ അറിഞ്ഞത്."അരെ ഓ സാബ്,ക്യാ ഹോഗയ?....ഉസ്സേ മാലൂം ഹെപിന്‍ ക്യാ?..വോ ഹിജഡ മദിരാശി ഹേ..ഉന്കി കഹാനി..."അസലാം മുഴുമിപ്പിച്ചില്ല.


അസലാം പറഞ്ഞ കഥ

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ലാലപ്പൂര്‍ തെരുവിലെ മാഹിംഘര്‍ എന്ന ഹിജഡ ഭവനത്തിലേക്ക്,ഇവിടെ ഉണ്ടായിരുന്ന ഭഗവത്‌ എന്ന ഡല്‍ഹിക്കാരന്‍ സാബിനേം കൂട്ടി പോയപ്പോള്‍ ആണ് ഞാന്‍ കല്യാണ്‍ദേവിയെ ആദ്യം കാണുന്നത്.അന്ന് അവന്‍ പുരുഷ വേഷം ആയിരുന്നു.മലബാര്‍ ഭാഗത്ത് നിന്ന് വന്ന ദേവകുമാര്‍.ജോലി കിട്ടാതെ തെരുവുകള്‍ തോറും അലഞ്ഞുനടന്ന അവനെ മാഹിംഘറിന്റെ കാവല്‍ക്കാരന്‍ ആക്കി സേട്ടുസാബ്.

സേട്ടുസാബ് മാഹിംഘറിലെ ഹിജഡ ഗുരു ആണ്.പത്തു പതിനഞ്ച് ചേലകള്‍ സേട്ടുസാബിന്റെ കീഴില്‍ ഉണ്ടായിരുന്നു.ഒത്ത ഒരു പുരുഷന്‍ ആയിരുന്നിട്ടും മാംസവ്യാപാരത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞിട്ടു ഒരു ഹിജഡ ആയി ജീവിച്ച ഒരാള്‍ ആയിരുന്നു അയാള്‍.മാഹിംഘര്‍ ഹിജഡ ഭവനത്തിലുപരി ഒരു വേശ്യാലയം ആയിരുന്നു.ഹിജഡകളുടെ ശരീരത്തില്‍,സ്ത്രീ ശരീരത്തില്‍ ഇല്ലാത്ത ഏതോ സ്വര്‍ഗീയ സുഖം ഉണ്ട് എന്ന് വിശ്വസിച്ച കുറെ കാമഭ്രാന്തന്മാരുടെയും സ്വവര്‍ഗപ്രേമികളുടെയും വിഹാര കേന്ദ്രം.മാഹിംഘര്‍ അടച്ചു പൂട്ടാന്‍ നടപടി എടുക്കാന്‍ പോകുന്നു എന്നറിയിക്കാന്‍ ആണ് ഞങ്ങള്‍ അന്ന് അവിടെ പോയത്‌.

സേട്ടു സാബിന്റെ വിശ്വരൂപം അന്ന് ഞാന്‍ കണ്ടു.ആഴ്ചകള്‍ക്കുള്ളില്‍ ഭഗവത്‌ സാബ് സ്ഥലം മാറി പോയി.പുതുതായി വന്ന സാബ് അവരുടെ ആളായി മാറുകയും ചെയ്തു.ഹിജഡകളെ ചൂഷണം ചെയ്യുന്നതിന് പുറമേ സ്ത്രീകളുടെ മാംസവും അയാള്‍ വ്യാപാരം ചെയ്യാന്‍ തുടങ്ങി.

രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു.ഒരു ദിവസം സ്റ്റേഷനില്‍ എത്തിയ ഞാന്‍ ആ വാര്‍ത്ത കേട്ട് ഞെട്ടി പോയി.

"സേട്ടുസാബ് കൊല്ലപെട്ടിരിക്കുന്നു.കൊലയാളി ദേവകുമാര്‍."

ജയിലില്‍ കിടക്കുന്ന ദേവകുമാറിനെ കാണാന്‍ ചെന്ന ഞാന്‍ ആ രൂപം കണ്ടു ഞെട്ടി പോയി.

പുരുഷ വേഷം കൊഴിച്ചു കളഞ്ഞു ഒരു സ്ത്രീയിലേക്കുള്ള യാത്രയില്‍ പാതി വഴി പിന്നിട്ട ദേവകുമാര്‍.അന്നത്തെ അവന്റെ മാനസികാവസ്ഥ ഇന്നത്തേത്‌ പോലെ ഞാന്‍ ഓര്‍ക്കുന്നു.ഒരു തരം ഭ്രാന്ത്‌ ആയിരുന്നു ആ മുഖത്ത് നിറഞ്ഞു നിന്നിരുന്നത്.ആ കണ്ണുകളില്‍ ആരോടോ ഉള്ള പക തീ പോലെ പാറിയിരുന്നു.അരികില്‍ കുറെ നേരം ഇരുന്നിട്ടും അവന്‍ ഒന്നും മിണ്ടിയില്ല.രാത്രിയില്‍ ഇടയ്ക്ക് എപ്പോളോ സാബ് അവനെ കുറെ തല്ലി ചതച്ചു.വെളുപ്പിനെ ഞാന്‍ അവന്റെ അരികില്‍ വീണ്ടും ചെന്നു.

"ദേവ, ക്യാ യെഹ് സബ്." എന്റെ ചോദ്യത്തിന് അവന്റെ ആര്‍ത്തനാദം ആയിരുന്നു മറുപടി.കുറെ കരഞ്ഞതിനു ശേഷം അവന്‍ അവന്റെ കഥ പറഞ്ഞു.

ദേവകുമാര്‍ അസലാമിനോട്‌ പറഞ്ഞ കഥ

ഒരു പുരുഷ ശരീരത്തില്‍ ജനിച്ച സ്ത്രീ ആയിരുന്നോ ഞാന്‍ എന്ന് ചോദിച്ചാല്‍ അറിയില്ല?

മലബാറിലെ പുതിയശ്ശേരി എന്ന ഗ്രാമത്തില്‍ ഒരു കുടുംബത്തിലെ മൂത്ത സന്തതി ആയി ജനിച്ച ഞാന്‍ എന്നും ആ അമ്മയ്ക്കും അച്ചനും ഒരു ശാപം ആയിരുന്നു.കഴിവില്ലാത്തവന്‍,ഒന്നിനും കൊള്ളാത്തവന്‍ എന്നിങ്ങനെ ലഭിക്കാത്ത വിശേഷണങ്ങള്‍ ഇല്ല ആ കാലത്ത്‌.ഒടുവില്‍ പതിനാറാം വയസ്സില്‍ കള്ളവണ്ടി കയറി നാട് വിട്ടു.അരവയര്‍ നിറയ്ക്കാന്‍ കുറെ കഷ്ടപ്പെട്ടു.ഊരറിയാത്ത,ഭാഷയറിയാത്ത നാടുകളിലൂടെ ഉള്ള അലച്ചിലില്‍ ഒടുവില്‍ ഇവിടെ എത്തി പെട്ടു.

ഇവിടെ ഈ നഗരം എനിക്ക് അത്ഭുതങ്ങളുടെ ഹിമാലയം ആയിരുന്നു.ആദ്യ നാളുകളില്‍ ഒരു ജോലി അന്വേഷിച്ചു കുറെ നടന്നു.ഭാഷ പോലും അറിയാത്ത ഒരുവനു എന്ത് ജോലി ലഭിക്കാന്‍.ഒടുവില്‍ വഴിയോരത്ത് തളര്‍ന്നു വീണ എന്നെ ഒരു ഹിജഡ എടുത്തുകൊണ്ട് പോയി.ഒരാഴ്ചയോളം പനിച്ചു കിടന്ന എന്നെ അവര്‍ ശുശ്രൂക്ഷിച്ചു.പനി മാറി എഴുന്നേറ്റ എനിക്ക് മനസിലായി അത് ഒരു ഹിജഡ താവളം ആണ് എന്ന്.നഗരത്തിന്റെ അതിര്‍ത്തിയിലെ ഒരു പഴയ കെട്ടിടം.

എന്നെ അന്ന് രക്ഷപെടുത്തിയ ആ ഹിജഡ;മണിബായി,അവര്‍ ആണ് ആ ഹിജഡ ഗൃഹത്തിലെ ഗുരു.അവര്‍ക്ക് കീഴില്‍ അഞ്ചാറു ചേലകളും ഉണ്ട്. മണിഭായി തമിഴ്നാട്ടില്‍ നിന്നും എത്തിപ്പെട്ടതായിരുന്നു.അവര്‍ നീണ്ട ഒരു മാസത്തോളം എന്നെ ഹിജഡകളുടെ ആചാര രീതികളും ചരിത്രവും മറ്റും പഠിപ്പിച്ചു.

ഒടുവില്‍ എന്നെയും ബഹുചര മാതാവിന്റെ അടുക്കല്‍ കൊണ്ടുപോണം എന്നും,പുരുഷത്വത്തിന്റെ എല്ലാ മേലാപ്പുകളും അവിടെ സമര്പിച്ചിട്ടു,ഹിജഡ ആയി ഒരു പുതു ജീവിതം ആരംഭിക്കണം എന്നുള്ള അവസ്ഥ വന്നപ്പോള്‍ ഞാന്‍ ആ ഹിജഡകളുടെ കയ്യില്‍ നിന്നും ഓടി രക്ഷപെട്ടു.

പക്ഷെ വിധി എന്നെ വെറുതെ വിടാന്‍ ഭാവിച്ചിരുന്നില്ല.

ദിവസങ്ങളോളം തെരുവുകള്‍ തോറും അലഞ്ഞു തിരിഞ്ഞു നടന്ന ഞാന്‍,ഒടുവില്‍ എത്തിപെട്ടത്‌ മാഹിംഘറിന്റെ മുന്‍പില്‍.

സേട്ടു സാഹിബ്‌ തന്നെ മാഹിംഘറിന്റെ കാവല്‍ക്കാരന്‍ ആക്കി.പലതരം ആളുകള്‍,പലതരം വേഷങ്ങള്‍,ഹിജഡകള്‍,സ്ത്രീകള്‍,പുരുഷന്മാര്‍,ഹിജഡ വേഷം കെട്ടിയ പെണ്ണുങ്ങള്‍,രാഷ്ട്രീയക്കാര്‍,വ്യാപാരികള്‍ - മാംസം മൊത്തത്തില്‍ കച്ചവടം ചെയ്യുന്ന ഒരു വാണിഭ ശാല ആയിരുന്നു അത്.

വര്‍ഷങ്ങള്‍ കൊഴിഞ്ഞു പോയി.വെറും ഒരു കാവല്‍ക്കാരന്‍ എന്നതിനപ്പുറം,സേട്ടു സാഹിബിന്റെ ഏറ്റവും വിശ്വസ്തന്‍ ആയി മാറി ഞാന്‍.

സേട്ടു സാഹിബ്‌ ഒരു ഹിജഡ അല്ലെന്നും,അടുത്ത പട്ടണത്തില്‍ ഭാര്യയും മക്കളും ഒക്കെ ഉള്ള ഒരു വ്യക്തി ആണെന്നും ഉള്ള തിരിച്ചറിവുകള്‍ എന്നെ അത്ഭുതപ്പെടുത്തി.സേട്ടു സാബിന്റെ അടുത്ത അനുയായിയും,മനസാക്ഷി സൂക്ഷിപ്പുകാരനും ആയി ഉള്ള വളര്‍ച്ച,പല സ്വാതന്ത്ര്യങ്ങളും എനിക്ക് തന്നു.

ഒടുവില്‍ അങ്ങനെ മാഹിംഘറിന്റെ അകത്തളങ്ങളിലേക്ക് എനിക്ക് പ്രവേശനം ലഭിച്ചു.

അകത്തളങ്ങളില്‍ വെച്ചാണ് റിഹാനയെ ഞാന്‍ കാണുന്നത്.

റിഹാന..ജീവിതത്തിനും ഹിജഡകള്‍ക്കും ഇടയില്‍ നരകിച്ച എന്റെ ജീവിതത്തിലേക്ക് പ്രണയത്തിന്റെ മലരിതളുകള്‍ വാരി വിതറിയ പെണ്‍കുട്ടി.

ഏതോ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ജനിച്ചു,മാതാപിതാക്കളാല്‍ തിരസ്കരിക്കപെട്ടു ജീവിതം മുന്നോട്ട് നീക്കാന്‍ സ്വന്തം ശരീരത്തിന് അശുദ്ധി കല്പിക്കാന്‍ സ്വയം വിധിക്കപെട്ടവള്‍.ഒരു സ്ത്രീ ആരും അല്ലാതെ ആയി തീരുന്ന അവസ്ഥയില്‍,ആരാലും സംരക്ഷിക്കപെടാന്‍ ഇല്ലാത്ത വരുന്ന അവസ്ഥയില്‍,വിധി അവളോട്‌ കാണിക്കുന്ന ക്രൂരത.

ആരുടേയും ശ്രദ്ധ ക്ഷണിച്ചു വരുത്താതെ,മൌനത്തിന്റെ ഭാഷയില്‍ എഴുതിയ ഞങ്ങളുടെ പ്രണയം.

ആഴ്ചകള്‍ മാത്രം നീണ്ടു നിന്ന ആ പ്രണയം,ഒരു ദുരന്തം ആയി മാറാന്‍ നിമിഷങ്ങളെ എടുത്തുള്ളൂ.

റിഹാനയെ മാഹിംഘറില്‍ നിന്നും രക്ഷപെടുത്തി,ദൂരെ എവിടെ എങ്ങിലും പോയി ജീവിക്കുക എന്ന തീരുമാനം ഞാന്‍ എടുത്ത ആ രാത്രി.

ആ രാത്രി,സേട്ടു സാഹിബ്‌ മാഹിംഘറില്‍ ഏതെങ്കിലും ഒരു സ്ത്രീയുടെ കൂടെ ആണ് അന്തിയുറങ്ങുക എന്നത് തന്റെ ദൌത്യത്തെ വിജയിപ്പിക്കും എന്ന് ഞാന്‍ വിശ്വസിച്ചു.

മാഹിംഘറിലെ അന്നത്തെ വ്യാപാരം അവസാനിപ്പിക്കുന്നതിന്റെ സൂചനകളുമായി രാത്രി അതിന്റെ അന്ത്യയാമത്തിലേക്ക് കടന്നു.വിളക്കുകള്‍ അണഞ്ഞു തുടങ്ങി.അവിശുദ്ധ ഭോഗത്തിന് ശേഷം സ്വന്തം വീടുകളിലേക്ക് മടങ്ങുന്ന പകല്‍ മാന്യന്മാര്‍.കുറെ നിമിഷങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ അടുത്ത പകലിന്റെ പകുതി വരെ ഇവിടം ശാന്തം ആയിരിക്കും.വെളിയിലേക്കുള്ള കവാടത്തിലെ കാവല്‍ക്കാര്‍ ഒഴികെ മറ്റുളവര്‍ എല്ലാവരെയും നിദ്രാദേവി തഴുകി ഉറക്കുന്ന സമയം.ഇനി കിട്ടില്ല ഇതു പോലെ ഒരു അവസരം.

ഞാന്‍ പതുക്കെ അകത്തളങ്ങളില്‍ കടന്നു.റിഹാനയുടെ മുറിയിലേക്കുള്ള ഇടനാഴിയില്‍ പ്രവേശിച്ചു.

തെറ്റുകളിലൂടെ മാത്രം സഞ്ചരിച്ച ഈ ജീവിതം വിട്ടെറിഞ്ഞ്‌,റിഹാനയും ഒത്തു ഒരു നല്ല ജീവിതം.ആ സ്വപ്നം മാത്രമായിരുന്നു കണ്ണുകളില്‍.പക്ഷെ തന്റെ കണക്കുക്കൂട്ടലുകള്‍ പിഴച്ചു പോയി എന്നറിയാന്‍ ഒരല്പം വൈകി പോയി.

സേട്ടു സാഹിബ്‌ അന്ന് അന്തി ഉറങ്ങാന്‍ തിരഞ്ഞെടുത്തത്‌ റിഹാനയുടെ മുറി ആണെന്ന് മനസിലാക്കിയപ്പോളെക്കും,അയാള്‍ തന്നെ പിടി കൂടി കഴിഞ്ഞിരുന്നു.

ആ പകല്‍ മുഴുവന്‍ അയാളുടെ ഗുണ്ടകള്‍ തന്നെ തല്ലി ചതച്ചു.

"സാലെ...ഹറാമി..മാധര്‍ചോദ്ദ്‌..ധോഖ ദിയ തൂനേ..ചോടൂംഗ നഹി തുജെ...".

അയാള്‍ ഇടയ്ക്ക്‌ ഇടയ്ക്ക്‌ പുലമ്പുന്നുണ്ടായിരുന്നു.

ഒടുവില്‍ ആ വൈകുന്നേരം എന്നെ ലഷ്കര്‍വാലായ്ക്ക് മുന്നില്‍ എത്തിച്ചു.

അവര്‍ എന്നെ നിര്‍വാണത്തിനു വിധിച്ചു.

പുരുഷന്റെ മേലങ്കികള്‍ കൊഴിച്ചു കളഞ്ഞു,ഹിജഡയായി തീരുക എന്നതായിരുന്നു അവര്‍ എടുത്ത തീരുമാനം.അതിനു എന്നിലാരോപിച്ച കുറ്റമോ,ഒരു ഹിജഡയെ പ്രണയിച്ചു എന്നതായിരുന്നു.സേട്ടു സാബിന്റെ പണത്തിനു മീതെ എന്റെ സ്നേഹത്തിനു പറക്കാന്‍ കഴിഞ്ഞില്ല.റിഹാനയെ അയാള്‍ ഒരു ഹിജഡ ആയി ആണ് ലഷ്കര്‍വാലയ്ക്ക് മുന്‍പില്‍ അവതരിപ്പിച്ചത്‌.അവള്‍ക്കു പകരം,അവള്‍ ആയി ഭാവിച്ച് ഏതോ ഒരു ഹിജഡ മൊഴി കൊടുത്തു.

ഒരു ഹിജഡയെ പ്രണയിക്കുന്നത്‌ മറ്റൊരു ഹിജഡ ആണെന്നും,അതിനാല്‍ ഞാനും ഒരു ഹിജഡ ആകണമെന്നും ലഷ്കര്‍വാല തീരുമാനം എടുത്തു.എന്നില്‍ പ്രതികാരം മാത്രം അവശേഷിപ്പിച്ചു കൊണ്ട് അവര്‍ എന്നെ നിര്‍വാണത്തിനു വിധേയന്‍ ആക്കി.

ഹിജഡയുടെ മേലാപ്പ് എടുത്തണിഞ്ഞ എന്നെ കാത്തിരുന്നത് വളരെ ദുഖിപ്പിക്കുന്ന ഒരു വാര്‍ത്ത ആയിരുന്നു.
റിഹാന ആത്മഹത്യ ചെയ്തു.പക്ഷെ എനിക്ക് ഉറപ്പായിരുന്നു അവളെ അയാള്‍ കൊന്നതായിരിക്കും എന്നത്.എനിക്ക് ചുറ്റും ഉള്ള ഹിജഡ‍കളുടെ സംസാരത്തില്‍ നിന്നും ഞാന്‍ അത ഉറപ്പിക്കുകയും ചെയ്തു.

എന്നിലെ പ്രതികാരാഗ്നി ആളിക്കത്താന്‍ തുടങ്ങി.നിര്‍വാണത്തിന്റെ കര്‍മ്മങ്ങള്‍ കഴിഞ്ഞു വിശ്രമത്തില്‍ ഇരിക്കുന്ന എന്നെ കാണാന്‍ വന്ന സേട്ടു സാഹിബ്‌ എന്ന ആ ദുഷ്ടനെ ഞാന്‍ ആക്രമിച്ചു.പീഡനങ്ങള്‍ ഏറ്റു വാങ്ങിയ എന്റെ ശരീത്തിനു അയാളെ ആക്രമിക്കാന്‍ ശക്തി ഇല്ലായിരുന്നു എങ്കില്‍ കൂടി..മനസിലെ പക..അത് ഒടുവില്‍ അയാളുടെ മരണത്തിനു കാരണഹേതു ആയി.മല്‍പ്പിടുത്തത്തിനൊടുവില്‍ അയാളുടെ ജീവന്‍...അതിനെ എന്റെ ഈ കൈകള്‍ എങ്ങനെയോ എടുത്തു..

ആരും എന്നെ പിടിച്ചു മാറ്റാന്‍ വന്നില്ല.എല്ലാവരും ആഗ്രഹിച്ച മരണം,ഞാന്‍ അതിനു എങ്ങനെയോ നിമിത്തം ആയി.

അസലാം കഥ തുടരുന്നു.
സാബ്..ആ രാത്രി മുഴുവന്‍ അവന്‍ നിര്‍ത്താതെ കരഞ്ഞു.അവനെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും എനിക്ക് അന്ന് സാധിച്ചില്ല.രാവിലെ അവന്‍ എന്നോട് ഒരു ബീഡാ ചോദിച്ചു.ഞാന്‍ അത് വാങ്ങി കൊടുത്തിട്ട് വീട്ടിലേക്ക്‌ പോയി.

ആ വൈകുന്നേരം തിരികെ എത്തിയ ഞാന്‍ അറിഞ്ഞത് അവനെ റിമാന്‍ഡ്‌ ചെയ്തു എന്നതാണ്.പിന്നെ എല്ലാം നിയമത്തിന്റെ വഴിക്ക് നടന്നു.അവനെ കോടതി അഞ്ചു കൊല്ലം തടവിനു ശിക്ഷിച്ചു.അവന്‍ അനുഭവിച്ച യാതനകള്‍ കോടതി പരിഗണനക്ക് എടുത്തു.

ഏതായാലും അന്നത്തെ ആ സംഭവം അത് ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു.ഒത്തിരി സന്നദ്ധ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും മറ്റും ഹിജഡകളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ തുടങ്ങി.അതിനു ശേഷം ഈ സേട്ടു സാഹിബിനെ പോലെ ഉള്ള ചൂഷകര്‍ ഇവിടെ ഉണ്ടായിട്ടില്ല.

നീണ്ട ആ ജയില്‍ ശിക്ഷ കഴിഞ്ഞു ഇറങ്ങിയ ദേവന് വേറെ ജീവിത മാര്‍ഗം കണ്ടെത്താന്‍ കഴിഞ്ഞിരിക്കില്ല.വിധിയുടെ ക്രൂരതകളും,നിര്‍വാണം അവനില്‍ ഏല്‍പിച്ച ആഘാതങ്ങളും പിന്നെ ജയില്‍വാസവും അവനെ ഒരു ഹിജഡ ആയി തുടരാന്‍ പ്രേരിപ്പിച്ചിരിക്കണം.പിന്നെ അവന്‍ ഒരിക്കലും എനിക്ക് മുഖം തന്നിട്ടില്ല.ഞാന്‍ പലപ്പോഴും മിണ്ടാന്‍ ശ്രമിച്ചു എങ്കിലും അവന്‍ എന്നോട് മിണ്ടാന്‍ കൂട്ടാക്കിയില്ല.പതുക്കെ പതുക്കെ ഞാനും ദേവനെ കല്യാണ്‍ദേവി എന്ന ഹിജഡയായി കാണാന്‍ തുടങ്ങി.

എപ്പോളോ ആരോ പറഞ്ഞറിഞ്ഞു അവന്‍ ജയിലില്‍ നിന്നും ഇറങ്ങി നേരെ പോയത് പണ്ട് അവനെ രക്ഷപെടുത്തിയ മണിബായി എന്ന ആ വൃദ്ധഹിജഡയെ കാണാന്‍ ആണ്.അവര്‍ അവനെ ഹിജഡയായി തുടരാന്‍ പ്രേരിപ്പിച്ചിരിക്കാം,അല്ലെങ്കില്‍ അവരുടെ അന്നത്തെ അവസ്ഥ കണ്ടിട്ട് അവന്‍ സ്വയം തീരുമാനിച്ചതായിരിക്കാം.എന്തായാലും അവന്‍ ഇന്ന് മണിബായിയുടെ സ്ഥാനത്താണ്.അവരുടെ ഹിജഡഗൃഹത്തിനു അവന്‍ കാവലായി.അവനിപ്പോള്‍ അവിടുത്തെ ഗുരു ആണ്.കുറെ ചേലകളും ഉണ്ട് കൂടെ.



മനസ്സില്‍ കുറെ നാള്‍ ഒരു വിങ്ങലായി ദേവന്റെ കഥ കിടന്നു.പലപ്പോഴും നേരില്‍ കണ്ടപ്പോള്‍ എന്തെങ്കിലും മിണ്ടണം എന്ന് തോന്നിച്ചെങ്കിലും പേടി കാരണം മിണ്ടിയില്ല.ഒരു കൊല്ലത്തിനു ശേഷം അവിടെ നിന്നും മാറ്റം കിട്ടി ഞാന്‍ വേറെ നഗരത്തിലേക്ക് മാറി.

ഇടയ്ക്ക്‌ ഇടയ്ക്ക്‌ അസലാമിനയയ്ക്കുന്ന കത്തുകള്‍ ആയിരുന്നു ആകെ പിന്നെ ആ നഗരവുമായി എനിക്കുള്ള ബന്ധം.ആ കത്തുകളില്‍ ഒന്നില്‍ മാത്രം ഒരിക്കല്‍ ദേവന്റെ പേര് അസലാം എഴുതിയിരുന്നു.

ആരാലും നോക്കാനില്ലാതെ നരകിച്ചു നഗരത്തിന്റെ പ്രാന്ത പ്രദേശത്തുള്ള ആ പഴയ കെട്ടിടത്തില്‍ കിടന്നു ദേവന്‍ മരിച്ചു എന്നതായിരുന്നു അത്.

02 ഒക്‌ടോബർ 2009

ഒന്നാം വാര്‍ഷികം

ആരവങ്ങളും ആഘോഷങ്ങളും ഇല്ലാതെ ഒന്നാം വാര്‍ഷികം.

ഗുലുമാലിന്റെ ഒന്നാം വാര്‍ഷികം.എന്റെ എഴുത്തിന്റെ ഔദ്യോഗികമായ ഒന്നാമത്തെ പിറന്നാള്‍.
തിരിഞ്ഞു നോക്കി ഒന്നും ഓര്‍മ്മകളെ പോസ്റ്റുമാര്‍ട്ടം ചെയ്യാന്നോ,ഭാവിയിലേക്ക്‌ ഉറ്റുനോക്കി ആഗ്രഹങ്ങളുടെ ഭാണ്ടക്കെട്ട് തുറക്കാനോ മിനക്കെടുന്നില്ല.

പ്രാര്‍ത്ഥനയോടെ പിറന്നാള്‍ പോസ്റ്റ്‌ അവസാനിപ്പിക്കുന്നു

10 ഓഗസ്റ്റ് 2009

വികൃത മുഖങ്ങള്‍

വളരെ വൈകി ആണ് ജീവന്‍ അപ്പാര്‍ട്ട്മെന്റില്‍ മടങ്ങി എത്തിയത്‌.ആ വാരാന്ത്യം വെറുതെ ഒരു യാത്ര.ഗ്രാമങ്ങളുടെ പച്ചപ്പും മനോഹാരിതയും തരുന്ന വളരെ അമൂല്യമായ ആ ഏകാന്തതയെ അയാള്‍ വല്ലാതെ പ്രണയിച്ചിരുന്നു.തന്റെ ജോലിയെ വളരെ അധികം ഇഷ്ടപെടുന്നു എങ്കിലും വാരാന്ത്യങ്ങള്‍ ഇങ്ങനെ ഒരു അവധൂതനെ പോലെ അലഞ്ഞു നടക്കുന്നതില്‍ ഒരു തരം ആത്മസംതൃപ്തി അയാള്‍ കണ്ടെത്തിയിരുന്നു.തന്റെ അമ്മയുടെ പേരില്‍ ഉള്ള ആശുപത്രിയുടെ എം ഡിയും കൂടാതെ അവിടുത്തെ പ്രധാന ഡോക്ടര്‍മാരില്‍ ഒരാളും ആണ് ജീവന്‍.ആശുപത്രിയോട്‌ ചേര്‍ന്നുള്ള ഒരു അപ്പാര്‍ട്ട്മെന്റില്‍ ആണ് അയാള്‍ താമസിക്കുന്നത്.പ്രായം മുപ്പതു കഴിഞ്ഞു എങ്കിലും അവിവാഹിതന്‍.

യാത്രയുടെ ക്ഷീണത്തില്‍ കിടന്നു ഉറങ്ങാന്‍ തുടങ്ങിയ അയാളെ ശല്യം ചെയ്യാന്‍ എന്നാ പോലെ ഒരു ഫോണ്‍ കാള്‍.

"ഹലോ ഡോക്ടര്‍ ജീവന്‍..രമേശ്‌ ആണ്...ഒരു സാഡ് ന്യൂസ്‌..ജോണ്‍ അങ്കിള്‍..ഹി ഈസ്‌ നോ മോര്‍..ഇന്നലെ രാവിലെ ആയിരുന്നു..മരിക്കുന്നതിനു തൊട്ടു മുന്‍പും നിന്നെ തിരക്കി..അവസാനം ഒരു കവര്‍ എന്റെ കയ്യില്‍ തന്നു..നിനക്ക് തരാന്‍..അത് ഞാന്‍ സെക്യുരിട്ടിയുടെ കയ്യില്‍ കൊടുത്തിട്ടുണ്ട്..വാങ്ങാന്‍ മറക്കേണ്ടാ.."

വാര്‍ത്ത കേട്ട ജീവന്‍ കുറെ നേരത്തേക്ക്‌ അവിടെ തന്നെ ഇരുന്നു.

ജോണ്‍ അങ്കിള്‍..ആരാണെന്നോ ഏത് നാട്ടുകാരന്‍ ആണെന്നോ അറിയില്ല.ഒരു മാസം ആകുന്നു അദേഹത്തെ ആശുപത്രിയില്‍ കൊണ്ട് വന്നിട്ട്.ഒരു ദിവസം പാരീസ്‌ കോര്‍ണറിലെ മാളിന്റെ മുന്‍പിലെ പാര്‍ക്കിംഗ് ലോട്ടില്‍ തന്റെ കാറിനു മുന്‍പില്‍ വീണു കിടന്ന ജോണ്‍ അങ്കിളിനെ താനും രേമേശും കൂടിയാണ് ആശുപത്രിയില്‍ എത്തിച്ചത്‌.വന്നു രണ്ടു ദിവസം കൊണ്ട് അങ്കിള്‍ എല്ലാരുമായും ചങ്ങാത്തം കൂടി.വളരെ സരസന്‍ ആയ മനുഷ്യന്‍.കറുത്ത പാന്റ്സും,വെള്ള ഷര്‍ട്ടും,അതിനു മുകളില്‍ ഒരു കറുത്ത കോട്ടും പിന്നെ ഒരു കറുത്ത കൌ ബോയ്‌ ഹാട്ടും ആയിരുന്നു താന്‍ ആദ്യം കാണുമ്പോള്‍ അദേഹത്തിന്റെ വേഷം.കുറെ കഥകള്‍ പറഞ്ഞു തന്നു അങ്കിള്‍.പല ദേശങ്ങളിലൂടെ ഉള്ള ആ യാത്രകള്‍ ആയിരുന്നു മുഖ്യം ആയും.ഒരു നാടോടി.കാന്‍സര്‍ എന്ന മഹാരോഗം തന്നെ ഇല്ലാതാക്കുന്നു എന്ന സത്യം അദേഹം അറിഞ്ഞിരുന്നോ എന്നറിയില്ല.

ജീവന്‍ എന്തൊക്കെയോ ആലോചിച്ചിരുന്നു പോയി.കതകില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ്‌ അയാള്‍ ചിന്തകളുടെ ആ ലോകത്ത് നിന്നും ഉണര്‍ന്നത്.സെക്യൂരിറ്റി രാമേട്ടന്‍ ആയിരുന്നു.

രാമേട്ടന്‍ തന്ന ആ കവറുമായി തിരികെ മുറിയില്‍ എത്തിയ ജീവന്‍ വളരെ അധികം ആകാംഷയോടെ അത് തുറന്നു. ഒരു ഡയറി.

ഡയറിയുടെ മുന്‍പേജില്‍ നല്ല വടിവൊത്ത അക്ഷരങ്ങളില്‍ എഴുതിയിരിക്കുന്നു "ഇമ്മാനുവേല്‍ ജോണ്‍"

പേജുകളിലൂടെ മുന്നോട്ട് പോയ ജീവന്‍ ഒരു കഥ കാണാന്‍ കഴിഞ്ഞു.ജോണ്‍ അങ്കിള്‍ തന്റെ ആശുപത്രിയില്‍ എത്തിയതിനു ശേഷം എഴുതിയ ഒരു കഥ.ജോണ്‍ അങ്കിളിന്റെ ഡയറി കുറിപ്പുകളിലൂടെ ഒരു കഥ.

അന്ന്‍ നല്ല മഴ ഉള്ള ദിവസം ആയിരുന്നു.തന്റെ ഈമോ ഫ്ലവര്‍ മാര്‍ട്ടിന്റെ മുന്‍പില്‍ കാര്‍ നിര്‍ത്തി അതില്‍ നിന്നും കടയിലേക്ക്‌ കയറി വന്ന ആ പെണ്‍കുട്ടിയെ തനിക്ക്‌ ആദ്യം മനസിലായില്ല.അവള്‍ പൂക്കള്‍ മേടിച്ചിട്ട് തന്നെ നോക്കി ചിരിച്ചു.എന്നിട്ട് ചോദിച്ചു."ഇമ്മാനുവേല്‍"

"അതെ" എന്ന ഉത്തരം പറയുന്നതിന് മുന്‍പ്‌ തന്നെ ഒരു മന്ദസ്മിതം സമ്മാനം ആയി തന്നിട്ട് അവള്‍ നടന്നു നീങ്ങി.

അടുത്ത ദിവസവും അവള്‍ കടയില്‍ വന്നു."എന്നെ മനസിലായില്ല അല്ലെ.." എന്ന അവളുടെ ചോദ്യത്തിന് ഞാന്‍ മറുപടി പറയാന്‍ വിഷമിക്കുന്നത് കണ്ടു അവള്‍ പറഞ്ഞു."ഒരു പഴയ സഹപാഠി ആണ്...ഈമോ എന്നെ ആന്‍ വിളിച്ചിരുന്നു.."

ആന്‍...കലാലയ ജീവിതത്തിന്റെ മധുരതരമായ ഓര്‍മകളില്‍ ഒളിമങ്ങാതെ കിടന്ന ചില പേരുകളില്‍ മനപൂര്‍വ്വം ചിതലരിയിച്ചു കളഞ്ഞ ആ പേര്..ഒരു കുബേരന്റെ മകള്‍ ആയിരിന്നിട്ടു കൂടി വെറും ഒരു കപ്യാരിന്റെ മകന്റെ ഏറ്റവും അടുത്ത സുഹൃത്തായ അവള്‍..തനിക്ക്‌ അവളെ ഇഷ്ടം ആയിരുന്നു....നിര്‍വചിക്കാന്‍ കഴിയാത്ത ഇഷ്ടങ്ങളില്‍ ഒന്ന്.

പ്രാരാബ്ധങ്ങളുടെ നടുക്കടലില്‍ നിന്നും രക്ഷപെടാന്‍ ഉള്ള പരക്കം പാച്ചിലില്‍ ആരോടും പറയാതെ പഠിത്തവും ഉപേക്ഷിച്ചു ഈ പട്ടണത്തില്‍ എത്തുമ്പോള്‍ ഭൂതകാലത്തിലെ ആരെയും കണ്ടുമുട്ടല്ലേ എന്ന ഒരു പ്രാര്‍ഥനയെ ഉള്ളായിരുന്നു.

"ആന്‍ എന്താ ഇവിടെ..." ഓര്‍മകളുടെ തേരോട്ടത്തില്‍ നിന്നും മുക്തന്‍ ആകാന്‍ ഞാന്‍ ഒരു ശ്രമം നടത്തി."എന്റെ വിവാഹം കഴിഞ്ഞു. ഭര്‍ത്താവ്‌ ഇവിടെ ആണ്.എന്താണ് തന്റെ വിശേഷങ്ങള്‍.അന്ന് ആരോടും പറയാതെ മുങ്ങിയതല്ലേ.."

നഷ്ടപെട്ട ആ സൌഹൃദം പതുക്കെ വീണ്ടും തളിരിടാന്‍ തുടങ്ങി.ആനിന്റെ ഭര്‍ത്താവ്‌ വളരെ തിരക്കുള്ള ഒരു ബിസിനസ്സുകാരന്‍.വിദേശരാജ്യങ്ങളിലും നാട്ടിലുമായി കോടി കണക്കിന് രൂപയുടെ ആസ്തി.വളരെ തിരക്കുള്ള ഒരാള്‍.

ആന്‍ മിക്കവാറും ദിവസങ്ങളില്‍ കടയില്‍ വരും.ചില ദിവസങ്ങളില്‍ അവിടെ ഇരിക്കും,കുറെ നേരം സംസാരിക്കും.അങ്ങനെ ആഴ്ചകള്‍ കടന്നു പോയി.അവള്‍ തന്നോട്‌ മനസ്സ് തുറന്നു സംസാരിക്കാന്‍ തുടങ്ങി.പുറമേ വളരെ സന്തോഷവതി ആയി കണ്ടിരുന്ന അവളുടെ ഉള്ളൊരു പുകയുന്ന അഗ്നിപര്‍വതം ആണ് എന്ന് ഞാന്‍ മനസിലാക്കിയത്‌ വളരെ വിഷമത്തോടെയും അതിലേറെ അത്ഭുതത്തോടെയും ആണ്.അവളുടെ ദാമ്പത്യജീവിതം അത്ര സുഖകരം ആയ ഒന്നല്ല എന്ന സത്യം തന്നെ വളരെ അധികം വിഷമിപ്പിച്ചിരുന്നു ആ ദിവസങ്ങളില്‍.

ഒരു ദിവസം കടയില്‍ വന്ന അവള്‍ വളരെ ദുഖിതയായി കാണപെട്ടു.കാരണം തിരക്കിയപ്പോള്‍ തലേ ദിവസം രാത്രിയില്‍ ഭര്‍ത്താവുമായി വഴക്കിട്ടിരുന്നു എന്ന് പറഞ്ഞു.തന്നെ ചൊല്ലി ആയിരുന്നു വഴക്ക്‌ എന്നത് കേട്ടപ്പോള്‍ ഞാന്‍ അവളോട്‌ ഇനി കടയില്‍ വരരുത് എന്ന് പറഞ്ഞു.

അവള്‍ കേട്ടില്ല.അവളുടെ പതിവായുള്ള സന്ദര്‍ശനങ്ങള്‍ തന്നെ വളരെ അധികം വിഷമിപ്പിച്ചിരുന്നു.
പിന്നീട് എപ്പോളോ അവള്‍ പറഞ്ഞു.."ഈമോ,നിന്നെ എനിക്ക് നഷ്ടപ്പെട്ട് പോയില്ല എങ്കില്‍ നിന്റെ ഭാര്യയായി ഈ കടയില്‍...."അത് പറയുമ്പോള്‍ അവളുടെ കണ്ണുകളില്‍ നിന്നും നഷ്ട സൌഭാഗ്യങ്ങളുടെ മുത്തുകള്‍ പൊഴിയുന്നുണ്ടായിരുന്നു.തന്റെ തോളില്‍ തല ചായിച്ചു അവള്‍ പൊട്ടി കരഞ്ഞു

ആനിന്റെ തേങ്ങലുകള്‍ ഇരുളിന്റെ മറവില്‍ എവിടെയോ അലയടിക്കുന്ന പോലെ ജീവന് തോന്നി.താളുകളിലൂടെ ജീവന്‍ ഏറെ മുന്നോട്ട് പോയി.

നാളുകള്‍ കടന്നു പോയി.ആനിന്റെ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ കൂടി കൊണ്ടേ ഇരുന്നു.തന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകം ആയി അവള്‍.എവിടേക്കെങ്കിലും കൂട്ടികൊണ്ട് പോയി അവളെ രക്ഷപെടുത്താന്‍ മനസ് ആഗ്രഹിച്ചിരുന്നു എങ്കിലും,ഒരു പാവം പൂ-വില്പനക്കാരന് അത് ചിന്തിക്കവുന്നതിലും അപ്പുറത്തായിരുന്നു.ഒരു താഴെക്കിടയിലുള്ള മനുഷ്യന്‍ സ്വപ്നം കാണുന്നത് പാപം ആണ് എന്ന് അപ്പച്ചന്‍ പറയാറുള്ളത്‌ സത്യം ആണ് എന്ന് മനസിലാക്കിയ ജീവിതത്തിലെ നിമിഷങ്ങള്‍.ഒരു വ്യക്തി എന്ന നിലയിലും,മനുഷ്യന്‍ എന്ന നിലയിലും ഞാന്‍ ഒരു പരാജയം ആയി എന്ന ചിന്ത തന്നെ അലട്ടികൊണ്ടേ ഇരുന്നു.

ജീവിതത്തിന്റെ താളം മാറ്റി മറിച്ച ദിനങ്ങള്‍.

കാറ്റും കോളും താണ്ഡവം ആടിയ ആ രാത്രിയില്‍,പിറ്റേ ദിവസത്തേക്ക് വന്ന പൂക്കള്‍ എല്ലാം ഭദ്രമായി എടുത്തു വെച്ച് കട പൂട്ടി ഇറങ്ങി, കുറിച്ച് മാറിയുള്ള തന്റെ ഒറ്റ മുറി വീടിലേക്ക്‌ നടന്ന തന്നെ കാത്തു വഴിയരികില്‍ കാറുമായി ആന്‍.

എത്ര പറഞ്ഞിട്ടും മടങ്ങി പോകാന്‍ കൂട്ടാക്കാതെ അവള്‍ തന്നെ കാറില്‍ കയറ്റി.കുറെ നേരം എവിടെയൊക്കെയോ കറങ്ങി നടന്നു.തന്റെ വിഷമങ്ങള്‍ മുഴുവനും അവള്‍ പറഞ്ഞു തീര്‍ത്തു.കുറെ കരഞ്ഞു.കലാലയ ജീവിതത്തിലെ കുറെ തമാശകള്‍ പറഞ്ഞു ചിരിച്ചു.ഒടുവില്‍ തന്റെ വീടിന്റെ മുന്‍പില്‍ എത്തിയപ്പോള്‍ അവള്‍ തന്നോടു ആവശ്യപെട്ടത്‌ വളരെ തെറ്റായ ഒരു കാര്യം ആയിരുന്നു എങ്കിലും തനിക്ക്‌ അവളെ നിഷേധിക്കാന്‍ കഴിഞ്ഞില്ല.ആ രാത്രിയുടെ ആദ്യയാമങ്ങളില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു.

കാലം വീണ്ടും മുന്നോട്ട് പോയി.ആനില്‍ മറ്റൊരു ജീവന്‍ കൂടെ ഉണ്ട എന്ന സത്യം വളരെ കുറ്റബോധത്തോടെ ആണ് ഞാന്‍ സ്വീകരിച്ചത്‌.പക്ഷെ ആ വാര്‍ത്ത അവളുടെ ജീവിതത്തിനു അപ്രതീക്ഷിതമായ ഒരു മാറ്റം സമ്മാനിച്ചു.അവളുടെ ഭര്‍ത്താവിന്റെ പെരുമാറ്റ രീതികളില്‍ വന്ന മാറ്റം ആര്‍ക്കും ചിന്തിക്കവുന്നതിലും അപ്പുറത്തായിരുന്നു.ഒരു ക്രൂരനില്‍ നിന്നും വളരെ സ്നേഹനിധിയായി ആ മനുഷ്യനെ ഈ സംഭവം മാറ്റി എടുത്തു.

മാപ്പ് ചോദിക്കാന്‍ ആയി അയാള്‍ കടയില്‍ വന്ന അന്ന് ഞാന്‍ ഒരു തീരുമാനം എടുത്തു.ഈ സത്യം അയാള്‍ ഒരിക്കലും അറിയരുത്‌.അതിനു താനും ആനും ഇനി കാണുകയും അരുത്‌.
വിദേശത്ത് ജോലി കിട്ടി എന്ന് കളവു പറഞ്ഞു താന്‍ അവിടെ നിന്നും യാത്രയായി.പിന്നെ ഒരു ദേശാടനം ആയിരുന്നു.പോകാത്ത ദേശങ്ങളില്ല,ഗുരുവിനെ കൊല്ലാന്‍ ശ്രമിച്ചതിന്റെ കുറ്റബോധം തീര്‍ക്കാന്‍ ആയി സ്വയം ഉമിയില്‍ എരിഞ്ഞ ആ ശിഷ്യനെ പോലെ, സ്വയം ഇല്ലാതാകാന്‍ ആയി ഞാന്‍ അലഞ്ഞു നടന്നു.

ഒന്നര മാസത്തിനു മുന്‍പ്‌ തിരിച്ച് ആ നാട്ടില്‍ എത്തിയ ഞാന്‍ ആനിനെയും കുടുംബത്തെയും കാണാന്‍ ശ്രമിച്ചു.തന്നെ കാത്തിരുന്നത് വളരെ ദുഖിപ്പിക്കുന്ന വാര്‍ത്തകള്‍.

തന്റെ കുഞ്ഞിനു ജന്മം നല്‍കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ആനും ഭര്‍ത്താവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു.പരിക്കേറ്റു ആശുപത്രിയില്‍ കഴിയവേ ആന്‍ കുഞ്ഞിനു ജനം നല്‍കി.തന്റെ കുഞ്ഞിനെ ഒന്ന് മാറോട്‌ അണയ്ക്കാന്‍ കഴിയുന്നതിനു മുന്‍പേ അവള്‍ ദൈവത്തിന്റെ അടുത്തേക്ക്‌ യാത്ര ആയി.ആനിന്റെ ഭര്‍ത്താവും കുഞ്ഞും മാസങ്ങള്‍ക്ക് ശേഷം വേറെ ഒരു നഗരത്തിലേക്ക് മാറി താമസിച്ചു.

ഈ വാര്‍ത്തകള്‍ കേട്ട് ആ നഗരത്തിലേക്ക് ഞാന്‍ ചെന്നു.അവിടെ കുറെ ഏറെ അന്വേഷിച്ചിട്ടും തന്റെ മകനെയോ ആനിന്റെ ഭര്‍ത്താവിനെയോ തനിക്ക്‌ കണ്ടെത്താന്‍ സാധിച്ചില്ല.വാര്‍ധക്യം,വര്‍ഷങ്ങള്‍ നീണ്ട ദേശാടനത്തിന്റെ ബാക്കിപത്രങ്ങള്‍,പിന്നെ കുറെ രോഗങ്ങളും തന്നെ വളരെ ഏറെ കഷ്ടപെടുത്തി.ഒരു ദിവസം ഒരു കാറിന്റെ മുന്‍പില്‍ തളര്‍ന്നു വീണ തന്നെ ദൈവദൂതരേ പോലെ രണ്ടു ചെറുപ്പക്കാര്‍ രക്ഷപെടുത്തി

കണ്ണ് തുറക്കുമ്പോള്‍ ഏതോ ഒരു ആശുപത്രിയില്‍ ആണ് ഞാന്‍.ക്ഷീണം മാറി തുടങ്ങിയപ്പോലെക്കും മനസ്സിലായി തന്നെ രക്ഷപെടുത്തിയത് ജീവന്‍,രമേശ്‌ എന്ന രണ്ടു ഡോക്ടര്‍മാര്‍ ആണെന്നും,അതില്‍ ജീവന്റെ ആണ് ഈ ആശുപത്രി എന്നും.ജീവിതം മുഴുവനും ഒറ്റയ്ക്ക് ചിലവഴിച്ച തനിക്ക്‌ ഈ അസ്തമയസമയം വളരെ ആശ്വാസം നല്‍കുന്നതായിരുന്നു.ഒരു പറ്റം മക്കള്‍ ഉള്ള പോലെ തോന്നുന്നു ഈ നാളുകള്‍.


ഡയറിയില്‍ തീയതി കഴിഞ്ഞ വെള്ളിയാഴ്ച.ജീവന്റെ കണ്ണുകള്‍ നിറഞ്ഞു.ജോണ്‍ അങ്കിളിന്റെ അവസാന കുറിപ്പുകള്‍.

ഇന്ന് ഞാന്‍ നടക്കാന്‍ ഇറങ്ങിയപ്പോള്‍ വെറുതെ ജീവന്റെ മുറിയിലേക്ക്‌ ചെന്നു.നീ ഇല്ലായിരുന്നു.മുറി തുറന്നപ്പോള്‍ ചുമരില്‍ കിടക്കുന്ന ഫോട്ടോ കണ്ടു.അവിടെ നിന്നും പുറത്തിറങ്ങി കുറെ നടന്നു.ആശുപത്രിയുടെ മുഴുവന്‍ പേര് വായിച്ചപ്പോള്‍ തന്റെ തല കറങ്ങുന്ന പോലെ തോന്നി.

പൂന്തോട്ടത്തില്‍ തളര്‍ന്നു വീണ തന്നെ രമേശ്‌ പരിശോധിക്കാന്‍ വന്നപ്പോള്‍,ജീവനെ കുറിച്ചും,ജീവന്റെ വീട്ടുകാരെ കുറിച്ചും തിരക്കി.അമ്മ ചെറുപ്പത്തിലെ മരിച്ചു പോയി എന്നും,പിതാവ്‌ പിന്നെ ജീവന് വേണ്ടി മാത്രം ജീവിച്ചു എന്നും കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി.ജീവന്റെ പിതാവും മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു എന്നും രമേശ്‌ പറഞ്ഞു.

ഇതെല്ലാം കേട്ടപ്പോള്‍ തനിക്ക്‌ ജീവനെ കാണണം എന്ന് തോന്നി.പക്ഷെ ജീവന്‍ എവിടേക്കോ യാത്ര പോയി എന്ന് കേട്ടപ്പോള്‍ മനസ്സ് തകരുന്ന പോലെ തോന്നി.ഈ രാത്രി ഞാന്‍ മുഴുമിപ്പിക്കുമോ എന്ന് സംശയം.

ജീവന് തരാന്‍ ആയി ഈ ഡയറി ഞാന്‍ രമേഷിനെ ഏല്പിക്കുന്നു.

അവസാനം ആയി ഒരു സത്യം കൂടി.. "ആനീറ്റ ജോസഫിന്‍" അതാണ്‌ എന്റെ ആന്‍...നിന്റെ അമ്മ...

നിനക്കായി പ്രാര്‍ഥനയോടെ

വലിയ ഒരു സത്യം തിരിച്ചറിഞ്ഞ ജീവന്‍ കുറെ അധികം സമയം നിശബ്ദനായി ഇരുന്നു.ആ കണ്ണുകളില്‍ നിന്നും ചുടുനീര്‍ പതുക്കെ പതുക്കെ പുറത്തുവന്നു.എഴുന്നേറ്റു ഫ്രിഡ്ജില്‍ നിന്നും അല്‍പ്പം വെള്ളം എടുത്തു കുടിച്ചു ജീവന്‍ പതുക്കെ ഫോണ്‍ എടുത്തു രമേഷിനെ വിളിച്ചു..

"രമേശ്‌, നാളെ ഒരു യാത്ര ഉണ്ട്.നീ കൂടി വരണം.അമ്മേടെയും പപ്പയുടേയും ജോണ്‍ അങ്കിളിന്റെയും കുഴിമാടങ്ങളില്‍ പോകണം.."

"ജീവന്‍, എന്താ പറ്റിയത്‌..?" എന്ന രമേഷിന്റെ ചോദ്യം ജീവന്‍ കേട്ടില്ല...അയാള്‍ അപ്പോഴും ആ സത്യം തിരിച്ചറിഞ്ഞതിന്റെ അന്ധാളിപ്പില്‍ ആയിരുന്നു.

04 ഓഗസ്റ്റ് 2009

ഹൃദയത്തില്‍ റഫി

കാറ്റ് ശക്തി ആയി വീശി തുടങ്ങിയിരുന്നു.കൂടെ മഴയും.മുറിയില്‍ ഏതോ മാസികയിലൂടെ കണ്ണുകള്‍ ഓടിച്ചു കൊണ്ടിരുന്ന തന്നെ, ജനല്‍ പാളികളിലെ കണ്ണാടിച്ചില്ലില്‍ തട്ടുന്ന മഴത്തുള്ളികള്‍ ആവേശം കൊള്ളിച്ചു.

ഒരു കപ്പു കാപ്പിയുമായി പതുക്കെ ബാല്‍ക്കണിയിലേക്ക് എത്തിയപ്പോള്‍,തന്നെ പ്രകൃതി തൂവാനം തല്ലി സ്വീകരിക്കുന്ന പോലെ തോന്നി.എത്ര നേരം അവിടെ നിന്നു എന്നറിയില്ല.മഴയും കാറ്റും ബോംബെ സ്റ്റോക്ക്‌ എക്സ്ചേഞ്ച് സൂചിക പോലെ കൂടിയും കുറഞ്ഞും നിന്നിരുന്നോ??.
അതും അറിഞ്ഞില്ല..

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ കുടിയേറിയതാണ് ഈ തെരുവില്‍.ബോംബെ നഗരത്തിന്റെ തിരക്കുകള്‍ ഒരിക്കലും തീണ്ടിയിട്ടില്ലാത്ത തന്റെ തെരുവ്.30 കൊല്ലം കൊണ്ട് വല്യ മാറ്റങ്ങള്‍ ഒന്നും വന്നിട്ടില്ല ഇവിടത്തിനു..

ആള്‍ക്കാര്‍ വന്നും പോയിയും ഇരിക്കുന്നു.അല്ലാതെ എന്ത് മാറ്റം?..

എന്തൊക്കെയോ ചിന്തിച്ചു അങ്ങനെ നിന്നു.

ഭൂതകാലത്തിലേക്ക് ഒരു യാത്ര ആണോ...?അറിയില്ല....ചിലപ്പോള്‍ തോന്നാറുണ്ട് താന്‍ ഭൂതകാലത്തില്‍ ആണ് ജീവിക്കുന്നത് എന്ന്..

25 കൊല്ലങ്ങള്‍ക്ക് മുന്‍പാണ്.കത്തി എരിയുന്ന സീറോ ബള്‍ബുകളുടെ അരണ്ട വെളിച്ചത്തിലെ ഒരു സായാഹ്നം.ഏതോ രാഷ്ട്രീയ സമ്മേളനം റിപ്പോര്‍ട്ട്‌ ചെയ്തു നേരത്തെ മടങ്ങി എത്തിയ തന്നെ ഈ തെരുവോരത്തെ മരച്ചുവട്ടില്‍ ഇരുന്നു പാടുന്ന ആ അന്ധഗായകന്റെ ശബ്ദം ആണ് വരവേറ്റത്.

"ബഹാരോം ഫൂല്‍ ബര്‍സാവോ മേരാ മെഹബൂബ് ആയ ഹേ"

മുഹമ്മദ്‌ റഫി എന്ന അനശ്വര ഗായകന്റെ ആ ഗാനം അതി മനോഹരമായി അയാള്‍ പാടുന്നുണ്ടായിരുന്നു.പാടിയ പാട്ടുകള്‍ എല്ലാം റാഫി സാബിന്റെതായിരുന്നു.ആ ഗാനങ്ങള്‍ ആസ്വദിച്ച് അങ്ങനെ നിന്നു,സമയം പോയത്‌ അറിയാതെ.ഒടുവില്‍ ആ ഗായകനെ പരിചയപെടാനും കഴിഞ്ഞു.

"അബ്ദുല്‍ ഖാദിര്‍".ആരും സ്വന്തമെന്നവകാശപ്പെടാനില്ലാത്ത ഒരു അന്ധഗായകന്‍.അയാളെ താന്‍ റഫി എന്ന് തന്നെ വിളിക്കാന്‍ തുടങ്ങി.ഒരു തെരുവ് ഗായകന്‍ എന്ന നിലയില്‍ നിന്നും തന്റെ സുഹൃത്ത് എന്ന നിലയിലേക്ക്‌ അയാള്‍ പെട്ടന്ന് വളര്‍ന്നു.മുഹമ്മദ്‌ റാഫി സാബിന്റെ ഗാനങ്ങള്‍ ആ വളര്‍ച്ചക്ക് ഹേതു ആയിരിക്കാം,പക്ഷെ ആ സൗഹൃദം അത് വിലമതിക്കാനാകാത്ത ഒന്നായിരുന്നു.

തന്റെ ആ ഒറ്റ മുറി വീട് പലപ്പോളും രാവന്തിയോളം ചെല്ലുന്ന സുഹൃത്ത് സമാഗമങ്ങള്‍ക്ക്‌ വേദി ആയിത്തീര്‍ന്നു.താനും,റഫിയും,കൂടെ മുഹമ്മദ്‌ റഫി ആരാധകര്‍ ആയ കുറെ സുഹൃത്തുക്കളും ചേര്‍ന്ന് രാത്രികള്‍ പകല്‍ ആക്കിയിരുന്ന കുറെ നാളുകള്‍.

ചെറുപ്പത്തിലെ മാതാപിതാക്കള്‍ നഷ്ടപെട്ട,സഹോദരങ്ങളുടെ അവഗണനകള്‍ ഏറ്റുവാങ്ങി ജീവിതം മുന്നോട്ടു തള്ളി നീക്കി കൊണ്ടിരുന്ന അബ്ദുല്‍ ഖാദിര്‍.എല്ലാവരും സഹതാപത്തിന്റെയോ അവഗണനയുടെയോ കണ്ണുകളിലൂടെ മാത്രം നോക്കിക്കണ്ടിരുന്ന ആ പാവത്തിന്,ഞങ്ങളുടെ റഫി എന്ന വിളികള്‍ അമൃത് പോലെ ആയിരുന്നു.ബന്ധങ്ങള്‍ക്ക് നോട്ടുക്കെട്ടുകളുടെ കനം നോക്കി വില ഇടുന്നവരുടെ ഈ ലോകത്ത്‌, ബന്ധങ്ങള്‍ എന്താണ് എന്ന് റാഫിയുടെ ജീവിതം തന്നെ പഠിപ്പിച്ചു.

ജൂഹൂ കടലോരങ്ങളെ തഴുകുന്ന തിരകളോട് ചേര്‍ന്ന് എത്രയോ റാഫി ഗാനങ്ങള്‍...എത്രെയോ സായാഹ്നങ്ങള്‍..ഞങ്ങളുടെ സൗഹൃദം വളര്‍ന്നു കൊണ്ടേ ഇരുന്നു.കാലം കുറെ കടന്നു പോയി. എന്നും എന്ന പോലെ നടന്നിരുന്ന സുഹൃത്ത് മേളകള്‍ ആഴ്ചയില്‍ ഒരിക്കല്‍ ആയി മാറി,പിന്നെ മാസത്തില്‍ ഒരിക്കലും,ഒടുവില്‍ വല്ലപ്പോഴും ഒരിക്കലും.

റഫി എന്ന അബ്ദുല്‍ ഖാദിര്‍ ഒരു ചെറിയ ഗാനമേള സംഘവുമായി ജീവിതം കരുപ്പിടിപ്പിച്ചു.പതുക്കെ പ്രശസ്തിയുടെ പടവുകള്‍ നടന്നു കയറിയ റഫി,മറാത്തി സിനിമകളിലും മറ്റും സജീവമായി,ഒരു ഗായകന്‍ ആയും സംഗീത സംവിധായകന്‍ ആയും.താന്‍ ഒരു പത്ര ലേഖകന്‍ എന്ന നിലയില്‍ നിന്നും ഒരു സബ് എഡിറ്റര്‍,എഡിറ്റര്‍ തുടങ്ങിയ പദവികളിലേക്കും മാറി.തിരക്കിനിടയിലും ബോംബയില്‍ ഉണ്ടെങ്കില്‍ താനും റാഫിയും മുടങ്ങാതെ കാണുമായിരുന്നു.ജൂഹൂ കടപ്പുറത്തെ ശനിയാഴ്ച്ചകള്‍ ഞങ്ങളുടെ സൗഹൃദം കെടാതെ കാത്തു സൂക്ഷിച്ചു.

മായാത്ത ഓര്‍മ്മകളുടെ മാരിവില്ലിന്റെ വര്‍ണങ്ങളില്‍ റഫി അലിഞ്ഞു ചേര്‍ന്നത് ഒരു ജൂലൈ മാസത്തില്‍ ആയിരുന്നു.താന്‍ അന്ന് ഒരു ഡല്‍ഹി യാത്രയില്‍ ആയിരുന്നു.താമസിച്ചിരുന്ന ഹോട്ടലില്‍ ഫോണ്‍ വന്നു.റഫി യാത്ര ആയി എന്ന്.ഡല്‍ഹിയിലേക്ക്‌ പോരുന്നതിന്റെ തലേ ദിവസം താന്‍ റഫിയുടെ വീട്ടില്‍ പോയിരുന്നു.അന്ന് അവന്‍ പറഞ്ഞു.

"ദാദ,ആപ്കെ ലിയെ ഏക്‌ സര്‍പ്രൈസ് ഹേ..വാപാസ്‌ ആയിയെ ബതാതൂംഗ മേം."

എന്താണ് എന്ന് ചോദിച്ചില്ല താന്‍.ചോദിച്ചാലും പറയില്ല.കൂട്ടുകാരന്‍ ആയിട്ടല്ല അവന്‍ എന്നെ കണ്ടിരുന്നത്.ഒരു മൂത്ത സഹോദരനെ പോലെ ആണ്.

എന്താണ് റഫി തനിക്കായി കാത്തു വെച്ചിരുന്ന ആ സര്‍പ്രൈസ് എന്ന് ഇന്നും അറിയില്ല. പക്ഷെ കാലം തനിക്കായി കാത്തു വെച്ചിരുന്ന ആ സര്‍പ്രൈസ് വളരെ കടുത്തതായി പോയിരുന്നു.കൂടെ പിറക്കാത്ത തന്റെ കുഞ്ഞനുജന്‍, തന്റെ പ്രിയ സുഹൃത്ത്‌....

പിന്നീട് എപ്പോളോ ആരോ പറഞ്ഞറിഞ്ഞു.ആ രാത്രിയിലും മഴ പെയ്യുന്നുണ്ടായിരുന്നു.വളരെ വൈകിയിട്ടും റഫി ആ ഉമ്മറത്തിരുന്നു പാടി കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു.

"എഹ്സാന്‍ മേരെ ദില്‍ പേ തുംഹാര ഹേ ദോസ്ത്
യെ ദില്‍ തുമാരെ പ്യാര്‍ കാ മാര ഹേ ദോസ്ത്"

രാവിലെ കാണുന്നത് റഫിയുടെ ചേതനയറ്റ ശരീരം ആണ്.അപ്പോളും ഹാര്‍മോണിയം തന്റെ കൈകള്‍ കൊണ്ട് മുറുകെ പിടിച്ചിരുന്നു അവന്‍.

താന്‍ അന്ന് ഡയറിയില്‍ എഴുതിയ വാചകം ഇപ്പോളും ഓര്‍മയുണ്ട്.

"സിന്ദഗീ ഭര്‍ നഹി ഭൂലേന്കെ വോ ബര്‍സാത്‌ കി രാത് "

എങ്ങനെ മറക്കും?? അന്നത്തെ രാത്രിമഴയില്‍ ആണ് റഫിയുടെ ശബ്ദം അലിഞ്ഞു ചേര്‍ന്ന് ഇല്ലാതായത്‌.

ഓര്‍മ്മകളുടെ ലോകത്ത് നിന്നും തിരികെ വന്നപോളെക്കും മഴ മാറിയിരുന്നു.അപ്പോളും തന്റെ ഗ്രാമഫോണില്‍ മുഹമ്മദ്‌ റാഫി പാടിക്കൊണ്ടേ ഇരുന്നിരുന്നു.

"ഓ ദൂര്‍ കെ മുസാഫിര്‍ ഹും കോ ഭി സാത്‌ ലേ ലേ"

ഡയറി എടുത്ത് ഞാന്‍ എഴുതി...

"തേരെ ആനെ കി ആസ് ഹേ ദോസ്ത്
ശാം ഫിര്‍ ആജ് ഉദാസ് ഹേ ദോസ്ത്
ദില്‍ കി മെഹക്കി ഫിസ യെ കെഹ്തി ഹേ
തു കഹി ആസ് പാസ്‌ ഹേ ദോസ്ത്"

23 ജൂലൈ 2009

പകല്‍ കിനാവ്‌ - ഭാഗം 2

പുതിയ വായനക്കാര്‍ ആദ്യ ഭാഗം വായിച്ചിട്ട് രണ്ടാം ഭാഗം വായിക്കാന്‍ താല്‍പര്യപെടുന്നു

ചീവിട് പോലെ എന്തോ ശബ്ദം കേട്ട് ഞാന്‍ വീണ്ടും ഉണര്‍ന്നു.അപ്പുറത്തെ ടീമിന്റെ ലീഡ് ആണ്.ഒരു മുപ്പത്‌ വയസ്സ് പ്രായം വരുന്ന ഒരു കുരുട്ടടക്ക.എന്റെ മലയാളി സുഹൃത്തുക്കള്‍ക്കിടയില്‍ രേഖ എന്നാണു അവരുടെ ഇരട്ടപേര്.ഈ പേരിനു പിന്നില്‍ ഒരു രഹസ്യം ഉണ്ട്.ടീമില്‍ പുതുതായി വന്ന ഒരു നോര്‍ത്ത് ഇന്ത്യന്‍ പയ്യനെ ഇവര്‍ വളച്ച് വെച്ചിരിക്കുകയാണ് എന്നാണു പൊതുവായുള്ള സംസാരം.പയ്യന്‍സിനെ ഞാനും കൂട്ടുകാരും അമിതാബ് ബച്ചന്‍ എന്നാണ് വിളിക്കുന്നത്.അവര്‍ അവിടെ ബഹളം തുടര്‍ന്നു.ഞാന്‍ എന്റെ കാര്യ പരിപാടിയിലേക്ക് പതുക്കെ പ്രവേശിച്ചു.

പുത്തൂരം വീടിന്റെ അകത്തളം ആണ് രംഗം.
നടുമുറ്റത്തിനടുത്ത്‌ ഒരു തൂണില്‍ ചാരി ഇരിക്കുന്നു രേഖ.(പ്രായം 30 കഴിഞ്ഞെങ്കിലും ഇപ്പോളും താനൊരു മധുര പതിനേഴുകാരി ആണെന്ന ഭാവം ആണ് ആയമ്മക്ക്‌.തറവാട്ടില്‍ കൃഷി പണിക്കു വന്ന വരുത്തന്‍ യുവാവ് ബച്ചന്‍ ചേട്ടനുമായി എന്തോ ബന്ധം ഇവര്‍ക്ക്‌ ഉണ്ടെന്നാണ്‌ അടുക്കള പുറത്തെ സംസാരം)

ഉച്ച മയക്കത്തില്‍ ആണ് രേഖ.ഇടയ്ക്ക്‌ ഇടയ്ക്ക്‌ ചിരിക്കുന്ന ആ മുഖം കണ്ടാല്‍ അറിയാം അവര്‍ ഏതോ സ്വപ്നത്തില്‍ ആണ് എന്ന്.

രേഖയുടെ സ്വപ്നത്തില്‍ കുട്ടനാടിന്റെ മനോഹാരിതയില്‍ രേഖയും ബച്ചനും കൂടി ഒരു ലബ് സോങ്ങ്….

"ഓ പര്‍ ദേശിയ പര്‍ ദേശിയ യെ സച്ച് ഹി പിയ
സബ് കഹ്തെ ഹേ മേനെ തുജ്‌ കോ ദില്‍ ദെ ദിയ "

ഒറിജിനല്‍ അമിതാബ് ബച്ചനും രേഖയും അഭിനയിച്ച ആ മനോഹര ഗാനത്തിന്റെ നൂതന ആവിഷ്കാരം


സുഷുപ്തിയില്‍ മുഴുകി ഇരിക്കുന്ന രേഖയുടെ അടുത്തേക്ക്‌ മധു നടന്നടുക്കുന്നു.തന്‍ കണ്ട ദുസ്വപ്നം അയാളെ വേട്ടയാടുന്നുണ്ട്.

(മധു....പഴയ നടന്‍ ടി ജി രവിയുടെയും, ബാലന്‍ കെ നായരുടെയും, ഉമ്മറിന്റെയും എല്ലാം കൂടിയുള്ള ഒരു രൂപം.പ്രൊജക്റ്റ്‌ മാനേജര്‍ ആണ് കക്ഷി.പക്ഷെ ആ ഒരു നിലവാരം ഒന്നും ഇല്ലാത്ത ഒരു വ്യക്തി. വെറും ഒരു കവല. വട്ട കണ്ണടയും, മൊട്ട കഷണ്ടിയും, ആറടി പൊക്കവും, മുഖത്ത് എല്ലാരോടും പുച്ച്ചം എന്ന ഭാവത്തില്‍ ഒരു ചിരിയും ഒക്കെ ചേര്‍ന്ന ഒരു കബന്ധം.)
മുന്‍പില്‍ കണ്ട ഒരു ചെറിയ മൊന്ത തട്ടി തെറിപ്പിച്ചിട്ട് അയാള്‍ അലറി.

"രേഖേ...നീ ആരെ സ്വപ്നം കണ്ടിരിക്കുവാണ്.എത്രെ നേരം ആയി നിന്നെ ഞാന്‍ വിളിക്കുന്നു"

ഞെട്ടി ഉണര്‍ന്ന രേഖ സഹോദരന്റെ രൌദ്ര ഭാവം കണ്ടു പേടിച്ചു എഴുന്നേല്‍ക്കുന്നു

"പൊന്നാങ്ങള എന്നെ വിളിച്ചിരുന്നോ,ഞാന്‍ ഒന്ന് മയങ്ങി പൊയ്."

ദേഷ്യത്തോടെ മധു. "നിര്‍ത്ത്‌,പലതും ഞാന്‍ കേള്‍ക്കുന്നു.പോട്ടെ എന്ന് വെച്ചിട്ടാണ്.എനിക്കറിയാം എന്താണ് വേണ്ടത് എന്ന്."

"ആങ്ങള പറഞ്ഞു വരുന്നത് എനിക്ക് മനസിലായില്ല.." രേഖയുടെ ശബ്ദവും കടുത്തു.

"തമ്പുരാനെ..." നിലവിളി കേട്ട് മധു തിരിഞ്ഞു പൂമുഘത്തെക്ക്‌ നോക്കുമ്പോള്‍ കാര്യസ്ഥന്‍ കണാരനും അയാളുടെ മകന്‍ പോത്തന്‍ വാവയും വരുന്നു.

(കണാരേട്ടന്‍..മെലിഞ്ഞു കൊലുന്നനെ ഉള്ള ഒരു രൂപം..ഇന്ദ്രന്‍സ്‌ പോലെ ഇരിക്കും കണ്ടാല്‍.വേറെ ഒരു മാനേജര്‍ ആണ്.ആള് ഇവരുടെ ഒക്കെ മുന്‍പില്‍ വെറും ഒരു എലി...ഒരു റാന്‍ മൂളി.പിന്നെ പോത്തന്‍ വാവ..വേറെ ഒരു ടീം ലീഡ്...ഒരു തക്കുടു മുണ്ടന്‍...വെറും ഒരു പോത്തന്‍..തടി മാത്രം കൈ മുതല്‍ ആയുള്ള ഒരു തടിമാടന്‍)
"പാടത്ത്‌ ബഹളം നടക്കുന്നു തമ്പ്രാ...അവിടെ കണ്ണന്‍ കുഞ്ഞും ആ പണിക്കാരന്‍ ചെക്കന്‍ ഇല്ലേ, ആ ബച്ചന്‍...അവനും കൂടി എന്തോ കശപിശ..ആ ബച്ചന്റെ പക്ഷം ചേര്‍ന്ന് വേറെ കുറെ പേരും...അവര്‍ എല്ലാം കൂടി കണ്ണന്‍ കുഞ്ഞിനെ ഇന്ന്..."

കണാരന്‍ മുഴുമിപ്പിച്ചില്ല..

മധു ഇത് കേട്ട് കോപം നടിക്കുന്നു.അകത്തളത്തില്‍ ചെറുതായി ഒന്ന് ഉലാത്തിയിട്ടു..
"ആഹ്..പൊയ് കൊള്ളൂ...ഞാന്‍ അവിടെ എത്തിയേക്കാം...പുകഞ്ഞ കൊള്ളിയാണ് എങ്കിലും അവനും ഇവിടുത്തെ ചോരയല്ലേ.."

രേഖ ഇതെല്ലാം കേട്ട് പേടിച്ചു.ആ മുഖം ബച്ചനെ കുറിച്ചുള്ള ആശങ്ക കൊണ്ട് നിഴല്‍ വീണു പോകുന്നു.

"നീ അകത്തു പോ..ഇനിയും എന്റെ അനുവാദം ഇല്ലാതെ ഈ പടിപ്പുരക്കു പുറത്തു പൊയ് എന്നറിഞ്ഞാല്‍....അറിയുമല്ലോ ഈ മധുവിന്റെ സ്വഭാവം.."

രേഖ പൊട്ടി കരഞ്ഞു കൊണ്ട് അകത്തേക്ക് ഓടി മറയുന്നു...

മധു പൊട്ടി ചിരിച്ചു കൊണ്ട് പറയുന്നു.."കണ്ണന്‍...ദേവിയെ നീ ആയിട്ട് ഒരു വഴി കാണിച്ചു തന്നു"..

<തുടരും>

25 ജൂൺ 2009

പകല്‍ കിനാവ്‌ - ഭാഗം1

ആമുഖം
ഇതൊരു നാടകം ആണ്.ഓഫീസിലെ ഒരു അറുബോറന്‍ ദിവസം കണ്ട പകല്‍ക്കിനാവ്‌ ഒരു നാടകം ആക്കാനുള്ള ചെറിയ ശ്രമം.
ഇതിലെ കഥാപാത്രങ്ങള്‍ക്ക് ആരെങ്കിലുമായി എന്തെങ്കിലും സാമ്യം തോന്നുന്നു എങ്കില്‍ അത് സ്വാഭാവികം മാത്രം.
പകല്‍ കിനാവ്‌ ഇവിടെ തുടങ്ങുകയായി...

പകല്‍ കിനാവ്‌

പൂരപറമ്പില്‍ നിന്നും നാടകത്തിന്റെ അറിയിപ്പ്.പാറപ്പുറം കലാസമിതി സ്നേഹപുരസ്സരം കാഴ്ച വെയ്ക്കുന്നു ഒന്നാമത്‌ നാടകം

"പകല്‍ കിനാവ്‌"

രചന,സംഭാഷണം,സംവിധാനം - കിഴക്കേമുറി സുധാകരന്‍
ഗാന രചന,സംവിധാനം - സാബു കോട്ടപ്പുറം
ഗാനങ്ങള്‍ നിങ്ങള്‍ക്കായി പാടുന്നത് - കിനാവൂര്‍ ശശികല, ഓമനക്കുട്ടന്‍ തെക്കുമ്പാട്‌
വസ്ത്രാലങ്കാരം- ബൈജു തെക്കെവിള
ശബ്ദം, വെളിച്ചം - കിഴക്കേപ്പാട്ട് ഓമന സൌണ്ട്സ്‌ ആന്‍ഡ്‌ ലൈറ്റ്സ്

ഈ നാടകം സാക്ഷാത്ക്കരിക്കാന്‍ പാറപ്പുറം കലസമിതിയോടു സഹകരിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി കൊണ്ട് പകല്‍ കിനാവ്‌ ഇവിടെ സമാരംഭിക്കുകയായി

വേദിയില്‍ ഇതാ നിങ്ങളുടെ ഇഷ്ട താരങ്ങള്‍...

അടുത്ത ബെല്ലോടു കൂടി നാടകം തുടങ്ങുകയായി.

"സ്നേഹം സ്നേഹം മാത്രം ആണ് ഉലകില്‍" നാടകത്തിന്റെ ശീര്‍ഷ ഗാനം പ്രിയ ഗായകര്‍ പാടി തുടങ്ങി.

"ഈര്ര്ര്ര്‍ ണീഈഇം"

വേദിയില്‍ പ്രിയ താരങ്ങളുടെ ഭാവപ്രകടനം തുടങ്ങാന്‍ നേരം ആയി എന്ന് അറിയിച്ചു കൊണ്ട് നാടകത്തിനു തുടക്കം കുറിക്കുകയായി

ഡെസ്കിനു മുകളില്‍ കീ ബോര്‍ഡിനു അടുത്ത് തല താങ്ങി വെച്ചിരുന്ന എന്റെ കൈ ചെറുതായി ഒന്ന് തെന്നി. മൊബൈല്‍ ബെല്ല് കേട്ടതാണ് കാരണം. പെട്ടന്ന് മയക്കത്തില്‍ നിന്നും ചാടി എഴുന്നേറ്റു.
കിഴക്കേപ്പാട്ട് ഗ്രാമവും പൂരവും നാടകവും എല്ലാം സ്വപ്നം ആയിരുന്നു. സാരമില്ല ബാക്കി കാണാന്‍ ഇനിയും സമയം ഉണ്ടെല്ലോ.


തല ഉയര്‍ത്തി നോക്കിയപ്പോള്‍ കണ്ടത് അസിസ്റ്റന്റ്‌ മാനേജറിനെ ആണ്. ആള് ലാമ്പി മോഡല്‍ ആണ്.എന്നാലും പുള്ളിടെ വിചാരം ഇപ്പോളും കോളേജ് കുമാരന്‍ ആണ് എന്നാണ്.പക്ഷെ ഭാഗ്യം എന്ന് പറയട്ടെ പുള്ളിക്കാരന് പുതിയ പിള്ളേരെ വേണ്ട.തൈകളുമായി ആണ് കമ്പനി.നമ്മുക്ക്‌ ഇയാളെ കണ്ണന്‍ എന്ന് വിളിക്കാം.

അപ്പോളാണ് പുറകില്‍ നിന്നും വിളി. എന്റെ സ്വന്തം എച്ച് ആര്‍ അമ്മച്ചി.എന്തിനാണോ വിളിക്കുന്നെ.അവര്‍ക്ക്‌ വസ്ത്രങ്ങള്‍,ആഭരണങ്ങള്‍ ഇതാണ് പ്രിയം.ഡോക്ടര്‍ പശുപതി എന്ന പടം കണ്ടവര്‍ക്ക് മറക്കാന്‍ ആകാത്ത കഥാപാത്രം ആണ് അതില്‍ കല്പന അവതരിപ്പിച്ച യുഡിസി. പച്ച സാരിയും അതിനു ചേര്‍ന്ന വളയും കമ്മലും കുടയും ഒക്കെ ചൂടി നടക്കുന്ന പ്രിയപ്പെട്ട കഥാപാത്രം. അത് പോലെ ആണ് ഈ അമ്മച്ചിയും.നമ്മുക്ക്‌ ഇവരെയും യുഡിസി എന്ന് വിളിക്കാം.

അങ്ങോട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ ആണ് മാനേജര്‍ എന്ന മനുഷ്യനെ കണ്ടത്‌.കഷണ്ടി കയറിയ തല,ആറരയടി പൊക്കം,മൊത്തത്തില്‍ ഭീഭത്സ രൂപം.അങ്ങേരു നടക്കുനെ കണ്ടാല്‍ കവല ചട്ടമ്പി ആണന്നെ തോന്നു.ഇയാളെ നമ്മുക്ക്‌ മധു എന്ന് വിളിക്കാം.

ഭാഗ്യത്തിന് കുരിശാകാതെ എല്ലാരും കടന്നു പൊയ്.ഞാന്‍ പതുക്കെ താടിക്ക് കൈ കൊടുത്തു.വീണ്ടും കിഴക്കേപ്പാട്ട് ഗ്രാമത്തിലേക്ക്


രംഗം ഒന്ന്

ഓടക്കുഴലും കൈയില്‍ ഏന്തി പുത്തൂരം വീടിന്റെ നടവാതില്‍ കടന്നു കണ്ണന്‍ അകത്തേക്ക് വരുന്നു.
വെള്ള ഷര്‍ട്ടും കറുത്ത പാന്റ്സും ഒക്കെ ആയി ടക്ക്‌ ഇന്‍ ചെയ്ത വേഷം. തലയില്‍ മുടി കൂട്ടി ഉച്ചിയില്‍ കെട്ടി അതില്‍ മയില്‍ പീലിയും ഉണ്ട്.(അഭിനവ കൃഷ്ണ രൂപം.ബോയിംഗ് ബോയിംഗ് പടത്തിലെ തൊഴുകൈ എന്ന പാട്ട് രംഗത്തിലെ ലാലേട്ടന്റെ വേഷവിധാനങ്ങള്‍ സംകല്‍പ്പിക്കുക )

തന്റെ പ്രാണസമനെ കാത്തിരുന്ന ഗോപികയെ പോലെ യുഡിസി ഉമ്മറത്ത്‌ നിന്നും നടയിലേക്ക് ഓടി വരുന്നു.ഗോപികമാരുടെ വേഷം ആണ് യുഡിസി ക്കുള്ളത്.പച്ച,മഞ്ഞ,നീല,ചുമപ്പു തുടങ്ങി എന്തെല്ലാം നിറം ഉണ്ടോ അതെല്ലാം കലര്‍ന്നിട്ടുണ്ട് ആ വേഷത്തില്‍.ഓട്ടം കണ്ടാല്‍ പഴയ പടങ്ങളില്‍ ഉര്‍വശി ഓടുന്നത് പോലെ ഇരിക്കും.(പിന്നണിയില്‍ കോലകുഴല്‍ വിളി കേട്ടോ രാധേ എന്‍ രാധേ എന്ന ഗാനം)

കണ്ണന്റെ അടുത്തെത്തിയ യുഡിസി തെല്ലിട ഒന്ന് നിന്നിട്ട് കാല്‍ വിരല്‍ കൊണ്ട് മണ്ണില്‍ നഖ ചിത്രം എഴുതുന്നു.

ഒരു ചെമ്പരത്തി പൂവിറുത്തു കൈയില്‍ പിടിച്ചു അത് യുഡിസി ക്ക് നേരെ നീട്ടിയിട്ട്‌ പ്രേം നസീര്‍ സ്റ്റൈലില്‍ കണ്ണന്‍ "പ്രിയേ, ഈ ഏട്ടന്‍ വൈകിയില്ലല്ലോ....?"

യുഡിസി : " വേണ്ട,എന്നോടൊന്നും മിണ്ടണ്ട.എത്ര ദിവസം ആയി കണ്ടിട്ട്.ഞാന്‍ എന്ത് മാത്രം തീ തിന്നു.നമ്മുടെ ബന്ധം തകര്‍ത്തു എന്നെ കെട്ടാന്‍ ആയി ആ മധു നടക്കുന്നു എന്ന വിചാരം പോലും ഇല്ലാതെ എവിടെ ആയിരുന്നു ഇത്രയും ദിവസം."

യുഡിസി പിണക്കത്തോടെ തിരിയുന്നു.

കണ്ണന്‍ കയ്യില്‍ ഇരുന്ന ചെമ്പരത്തിപൂ കൊണ്ട് യുഡിസി യുടെ കവിളത്ത് തലോടിയിട്ടു പറയുന്നു
"പരിഭവിക്കാതെ പ്രിയേ.ഇന്ന് നിന്നെ ഞാന്‍ കൊണ്ട് പോകും.നമ്മുക്ക്‌ ആ വയലുകളില്‍ ചെന്ന് രാപാര്‍ക്കാം"

പെട്ടന്ന് വേദിയില്‍ ഇരുട്ട് വ്യാപിക്കുന്നു

ഒരു അഞ്ഞൂറ് കിലോ തേങ്ങ പിണ്ണാക്കിന്റെ ചാക്ക് തട്ടിന്‍ പുറത്തു നിന്നും താഴേക്കു വീഴുന്ന ഒരു ഒച്ച മാത്രം.വേദിയില്‍ വെളിച്ചം വരുമ്പോള്‍ മധു നിലത്തിരുന്നു തന്റെ കഷണ്ടി തല തിരുമ്മുന്നു.
കട്ടിലില്‍ കൈ കുത്തി എഴുന്നെട്ടിട്ടു എട്ടു ദിക്കും പൊട്ടുമാറു ഉച്ചത്തില്‍ അലറുന്നു.

"ഇല്ല, വിട്ടു കൊടുക്കില്ല...എന്റെ യുഡിസി യെ ഞാന്‍ ആര്‍ക്കും വിട്ടു കൊടുക്കില്ല...
അവനെ ആ കണ്ണനെ ഞാന്‍...."

<തുടരും>

11 മേയ് 2009

കലാശക്കൊട്ട് അവസാന ഭാഗം.

കലാശക്കൊട്ട് അവസാന ഭാഗം.

സമയപരിമിതി കൊണ്ടും ഓരോ മണ്ഡലത്തിലെയും ഫലം ഒറ്റെക്ക് ഒറ്റെക്ക് ഇടാന്‍ സാവകാശം ഇല്ലാത്തതു കൊണ്ടും കലശക്കൊട്ടിന്റെ അവസാന ഭാഗം ആയി ഒരു ഫലപ്രവചനം.

എല്ലാ മണ്ഡലത്തിലെയും ആദ്യ മൂന്ന് സ്ഥാനങ്ങളിലേക്ക് ആര് വരും എന്ന് ഒരു വിലയിരുത്തല്‍.(ഇത് കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ നിരീക്ഷിച്ചു കൊണ്ടുള്ള വെറും വ്യക്തിപരം ആയ ഫല പ്രവചനം ആണ് എന്ന മുഖവുരയോടെ.)

തിരുവനന്തപുരം
1.ശശി തരൂര്‍.(യു ഡി എഫ്‌ )
2.പി കെ കൃഷ്ണദാസ്‌. (ബി ജെ പി)
3.പി രാമചന്ദ്രന്‍ നായര്‍(എല്‍ ഡി എഫ്‌ )

ആറ്റിങ്ങല്‍
1.ജി ബാലചന്ദ്രന്‍ .(യു ഡി എഫ്‌ )
2.എ സമ്പത്ത്‌.(എല്‍ ഡി എഫ്‌ )
3.തോട്ടയ്കാട് ശശി (ബി ജെ പി)

കൊല്ലം
1.പീതാംബര കുറുപ്പ് .(യു ഡി എഫ്‌ )
2.പി രാജേന്ദ്രന്‍ (എല്‍ ഡി എഫ്‌ )
3.വയ്ക്കല്‍ മധു (ബി ജെ പി)

പത്തനംതിട്ട
1.ആന്റോ ആന്റണി .(യു ഡി എഫ്‌ )
2.കെ അനന്തഗോപന്‍ (എല്‍ ഡി എഫ്‌ )
3.കെ കെ നായര്‍ (ബി എസ് പി)

മാവേലിക്കര
1.കൊടിക്കുന്നില്‍ സുരേഷ് .(യു ഡി എഫ്‌ )
2.ആര്‍ എസ് അനില്‍ (എല്‍ ഡി എഫ്‌ )
3.പി എം വേലായുധന്‍ (ബി ജെ പി)

ആലപ്പുഴ
1.കെ സി വേണുഗോപാല്‍ .(യു ഡി എഫ്‌ )
2.കെ എസ് മനോജ്‌ (എല്‍ ഡി എഫ്‌ )
3.സോണി ജെ കല്യാണ്‍കുമാര്‍ (ബി ജെ പി)

കോട്ടയം
1.ജോസ് കെ മാണി .(യു ഡി എഫ്‌ )
2.സുരേഷ് കുറുപ്പ് (എല്‍ ഡി എഫ്‌ )
3.എന്‍ കെ നാരായണന്‍ നമ്പൂതിരി (ബി ജെ പി)

ഇടുക്കി
1.ഫ്രാന്‍സിസ്‌ ജോര്‍ജ് (എല്‍ ഡി എഫ്‌ )
2.പി ടി തോമസ്‌ .(യു ഡി എഫ്‌ )
3.ശ്രീ നഗരി രാജന്‍ (ബി ജെ പി)

എറണാകുളം
1.കെ വി തോമസ്‌ .(യു ഡി എഫ്‌ )
2.സിന്ധു ജോയ്(എല്‍ ഡി എഫ്‌ )
3.എ എന്‍ രാധാകൃഷ്ണന്‍ (ബി ജെ പി)

ചാലക്കുടി
1.കെ പി ധനപാലന്‍ .(യു ഡി എഫ്‌ )
2.യു പി ജോസഫ്‌ (എല്‍ ഡി എഫ്‌ )
3.കെ വി സാബു (ബി ജെ പി)

തൃശൂര്‍
1.പി സി ചാക്കോ .(യു ഡി എഫ്‌ )
2.സി എന്‍ ജയദേവന്‍ (എല്‍ ഡി എഫ്‌ )
3.രമ രഘുനന്ദന്‍ (ബി ജെ പി)

ആലത്തൂര്‍
1.പി കെ ബിജു (എല്‍ ഡി എഫ്‌ )
2.എന്‍ കെ സുധീര്‍ .(യു ഡി എഫ്‌ )
3.എം ബിന്ദു (ബി ജെ പി)

പാലക്കാട്
1.സതീശന്‍ പാച്ചേനി .(യു ഡി എഫ്‌ )
2.സി കെ പദ്മനാഭന്‍ (ബി ജെ പി)
3.എം ബി രാജേഷ്‌ (എല്‍ ഡി എഫ്‌ )

പൊന്നാനി
1.ഹുസൈന്‍ രണ്ടത്താണി (എല്‍ ഡി എഫ്‌ )
2.ഇ ടി മുഹമ്മദ്‌ ബഷീര്‍ .(യു ഡി എഫ്‌ )
3.കെ ജനചന്ദ്രന്‍ (ബി ജെ പി)

മലപ്പുറം
1.ഇ അഹമ്മദ്‌ .(യു ഡി എഫ്‌ )
2.ടി കെ ഹംസ (എല്‍ ഡി എഫ്‌ )
3.എന്‍ അരവിന്ദന്‍ (ബി ജെ പി)

കോഴിക്കോട്
1.എം കെ രാഘവാന്‍ .(യു ഡി എഫ്‌ )
2.വി മുരളീധരന്‍ (ബി ജെ പി)
3.പി എ മുഹമ്മദ്‌ റിയാസ്‌ (എല്‍ ഡി എഫ്‌ )

വയനാട്‌
1.എം ഐ ഷാനവാസ് .(യു ഡി എഫ്‌ )
2.കെ മുരളീധരന്‍ (എന്‍ സി പി)
3.എം രഹമതുള്ള (എല്‍ ഡി എഫ്‌ )

വടകര
1.മുല്ലപള്ളി രാമചന്ദ്രന്‍ നായര്‍ .(യു ഡി എഫ്‌ )
2.പി സതി ദേവി (എല്‍ ഡി എഫ്‌ )
3.ശ്രീശന്‍ (ബി ജെ പി)

കാസര്‍ഗോട്
1.പി കരുണാകരന്‍ (എല്‍ ഡി എഫ്‌ )
2.ശാഹിദ കമാല്‍ .(യു ഡി എഫ്‌ )
3.കെ സുരേന്ദ്രന്‍ (ബി ജെ പി)

കണ്ണൂര്‍
1.കെ സുധാകരന്‍ .(യു ഡി എഫ്‌ )
2.കെ കെ രാഗേഷ് (എല്‍ ഡി എഫ്‌ )
3.പി പി കരുണാകരന്‍ (ബി ജെ പി)

01 മേയ് 2009

എനിക്ക് പുച്ച്ചം തോന്നുന്നു

ഇന്ത്യ 2020 ഇല്‍ വികസിത രാഷ്ട്രം ആകും എന്ന് പ്രഖ്യാപിച്ചു നമ്മള്‍ ആവേശഭരിതര്‍ ആകുന്നു.പക്ഷെ ഇവിടുത്തെ സാമൂഹിക വ്യവസ്ഥിതിയില്‍ യാതൊരു മാറ്റവും ഉണ്ടാകും എന്ന് എനിക്ക് യാതൊരു പ്രതീക്ഷയും ഇല്ല.അഴിമതി മാത്രം കൈമുതല്‍ ഉള്ള കുറെ രാഷ്ട്രീയക്കാരും സമൂഹത്തോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത കുറെ സര്‍ക്കാര്‍ ജീവനക്കാരും ഉള്ള ഈ നാട്ടില്‍ പാവപെട്ടവന്‍ എന്നും പാവപെട്ടവന്‍ തന്നെ ആയി ഇരിക്കും.സര്‍ക്കാര്‍ സര്‍വീസില്‍ ഇരിക്കുന്ന ഒരു ആളുടെ അല്പത്തരം വെളിവാക്കപെട്ട ഒരു സംഭവം ഞാന്‍ ഇവിടെ പറയാം.

ഇവിടെ ഈ മദിരാശിയില്‍ ഞാന്‍ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങളില്‍ ഒത്തിരി പാവപെട്ട അമ്മമാര്‍ ജോലി ചെയ്യാന്‍ വരുന്നുണ്ട്.പലരും വളരെ പ്രായം ചെന്നവര്‍.അറുപതുകളിലും എഴുപതുകളിലും എല്ല് മുറിയെ പണിയെടുത്ത്‌ ഒരു നേരത്തെ അന്നം കഴിക്കാന്‍ ആയി ബുദ്ധിമുട്ടുന്നവര്‍.അതില്‍ ഒരു അമ്മ ഒരിക്കല്‍ ഒരു വിഷമം എന്നോട്‌ പങ്കു വെയ്ക്കാന്‍ ഇടെയായി.അവര്‍ പറഞ്ഞത് മുഴുവനും എനിക്ക് മനസിലായില്ല എങ്കിലും മനസിലായ കാര്യങ്ങള്‍ ഞാന്‍ പങ്കു വെയ്കുന്നു.

ആ അമ്മക്ക് മാസം 400 രൂപ എന്തോ പെന്‍ഷന്‍ കിട്ടുന്നുണ്ട്.വാര്‍ധക്യ പെന്‍ഷന്‍ ആണ് എന്ന് തോന്നുന്നു.അത് വാങ്ങണം എങ്കില്‍ അവര്‍ക്ക് ഒരു പ്രാവശ്യം പൊയ് വരുന്നതിനു ഒരു 25 രൂപ ചിലവുണ്ട്.ഒരു നാല് പ്രാവശ്യം അത് വാങ്ങാനായി അവര്‍ പോകേണ്ടി വരും ഒരു മാസം.അതായത്‌ അവരെ ഒരു നാല് പ്രാവശ്യം ഉത്തരവാദപെട്ട ആ ബഹുമാന്യ ഉദ്യോഗസ്ഥന്‍ നടത്തിക്കും.അത് കൂടാതെ 100 രൂപ അയാള്‍ അങ്ങ് എടുക്കും,അയാളുടെ പങ്ക് ആയി.അവര്‍ക്ക്‌ ചുരുക്കം പറഞ്ഞാല്‍ കയ്യില്‍ 200-250 രൂപ കയ്യില്‍ കിട്ടും ഒരു മാസം പെന്‍ഷന്‍ ആയി.

പണക്കാരുടെ കയ്യില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിന് പുറമേ ആണ് ശരിയായ വിദ്യാഭ്യാസം ഇല്ലാത്ത തുച്ചമായ പെന്‍ഷന്‍ വാങ്ങുന്ന ഈ പാവങ്ങളെ അയാള്‍ ചൂഷണം ചെയുന്നത്. ഈ വ്യവസ്ഥിതിയില്‍ നിന്നാണ് നമ്മുടെ ഇന്ത്യ രണ്ടായിരത്തി ഇരുപതില്‍ ഒരു വികസിത രാഷ്ട്രം ആകാന്‍ പോകുന്നത്.

വികസനം എന്നാല്‍ രാഷ്ട്രീയകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും റോഡ്‌ റയില്‍ അല്ലെങ്കില്‍ വ്യാവസായിക വികസനം മാത്രം ആണ്. കാരണം അതിനൊക്കെ സഹായം ചെയ്താലേ അവര്‍ക്ക് എന്തെങ്കിലും പ്രയോജനം ലഭിക്കുള്ളൂ.ഈ പാവപെട്ട ജനകോടികളുടെ കണ്ണുനീര്‍ ഒപ്പിയെടുത്തിട്ടു ആര്‍ക്ക്‌ എന്ത് പ്രയോജനം???...

കലാശക്കൊട്ട് : ഇടുക്കി

സ്ഥാനാര്‍ഥി പട്ടിക
പി ടി തോമസ്‌: യു ഡി എഫ്‌
ഫ്രാന്‍സിസ്‌ ജോര്‍ജ്ജ് : എല്‍ ഡി എഫ്‌
ശ്രീ നഗരി രാജന്‍: ബി ജെ പി

മണ്ഡലം പുനര്‍നിര്‍ണയം കഴിഞ്ഞപ്പോള്‍ എങ്ങോട്ട് മാറും എന്നതാണ് ഇടുക്കി മണ്ഡലത്തെ ആശങ്കയില്‍ ആക്കുന്നത്.സിറ്റിംഗ് എം പിയായ ഫ്രാന്‍സിസ്‌ ജോര്‍ജിനെ മണ്ഡലം ഇത്തവണയും വിജയിപ്പിക്കും എന്നതാണ് പൊതുവേ ഉള്ള വിലയിരുത്തല്‍.ഏതാണ്ട് എഴുപതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തെ മറികടക്കുക എന്നത് യു ഡി എഫിനെ ആശയക്കുഴപ്പത്തില്‍ ആക്കുന്നു.
പക്ഷെ ക്രിസ്ത്യന്‍ വോട്ടുകളുടെ എണ്ണം എന്ന നിര്‍ണായക ശക്തിയും പരമ്പരാഗത തമിള്‍ വോട്ടര്‍മാര്‍ വോട്ടു രേഖപെടുത്തിയില്ല എന്നതും എല്‍ ഡി എഫിന്റെ വിജയസാധ്യതകളെ ചോദ്യം ചെയ്യുന്നു.പൊതുവേ പ്രവചനാതീതമായ സാഹചര്യം നിലനില്‍ക്കുന്ന ഇവിടെ മുന്‍ സി പി എം നേതാവ് കൂടിയായ ബി ജെ പി സ്ഥാനാര്‍ഥി രാജനും കാര്യമായ ശക്തി പ്രകടിപ്പിക്കാന്‍ ആകും എന്നതാണ് എല്‍ ഡി എഫിനെ പേടിപെടുത്തുന്ന മറ്റൊരു ഘടകം.പി ടി തോമസ്‌, ഫ്രാന്‍സിസ് ടി ജോര്‍ജ് എന്നിവരെ ക്രിസ്ത്യന്‍ സഭകളുടെ ശക്തി കേന്ദ്രമായ ഇടുക്കി എങ്ങനെ വിലയിരുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇവിടുത്തെ ഫലം.

യു ഡി എഫ്‌ തരംഗത്തിന് ഇടുക്കി വഴിമാറില്ല എന്നതാണ് ഗുല്മാലിന്റെ കണക്കുക്കൂട്ടല്‍.

സാധ്യതകള്‍
പി ടി തോമസ്‌: 1/3
ഫ്രാന്‍സിസ്‌ ജോര്‍ജ്ജ് : 2/3
ശ്രീ നഗരി രാജന്‍: 1/5

തലവര
തലവര നേരെ ആണ് എങ്കില്‍ പി ടി തോമസ്‌ ജയിച്ചേക്കും.

കലാശക്കൊട്ട് : കോട്ടയം

സ്ഥാനാര്‍ഥി പട്ടിക
ജോസ് കെ മാണി: യു ഡി എഫ്‌
അഡ്വ. സുരേഷ് കുറുപ്പ്: എല്‍ ഡി എഫ്‌
എന്‍ കെ നാരായണന്‍ നമ്പൂതിരി: ബി ജെ പി

കോണ്‍ഗ്രസ്സിന്റെയും കേരള കോണ്‍ഗ്രസ്സിന്റെയും ശക്തി കേന്ദ്രം ആയ കോട്ടയം കഴിഞ്ഞ നാല് തവണയും പക്ഷെ എല്‍ ഡി എഫിന്റെ കൂടെ ആയിരുന്നു.ഇത്തവണ അതില്‍ ഒരു മാറ്റം ആണ് യു ഡി എഫ്‌ കോട്ടയത്ത്‌ പ്രതീക്ഷിക്കുന്നത്. മാണി സാറിന്റെ മകന്‍ ജോസ് കെ മാണിക്ക്‌ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ഏറ്റവും നിര്‍ണായകമായ ഒരു പരീക്ഷ ആകും ഇവിടെ നടക്കുന്നത്.
സുരേഷ് കുറുപ്പ് എന്ന സിറ്റിംഗ് എം പിയെ തോല്‍പിക്കുക എന്നത് ശ്രമകരം ആയ ഒരു ദൌത്യം ആണ്.

നാലു തവണ കോട്ടയത്തെ പ്രധിനിതീകരിച്ച് ലോക്‌സഭയില്‍ എത്തിയ സുരേഷ് കുറുപ്പ് ഇത്തവണയും അത് ആവര്‍ത്തിക്കാം എന്ന പ്രതീക്ഷയില്‍ തന്നെ ആണ്.പക്ഷെ മണ്ഡലം പുനര്‍നിര്‍ണയം തങ്ങള്‍ക്കു പ്രതികൂലം ആകുമോ എന്ന പേടിയുണ്ട് എല്‍ ഡി എഫ്‌ നേതൃത്വത്തിന്.

ബി ജെ പിക്ക് വല്യ പ്രതീക്ഷകള്‍ ഒന്നും ഇല്ലെങ്കിലും വോട്ടുകളുടെ എണ്ണം കൂട്ടുക എന്നതായിരിക്കും അവരെ സംബന്ധിച്ചടതോള്ളം പ്രാധാന്യം നല്‍കുന്ന ഒന്ന്. പിന്നെ പ്രചരണം തീര്‍ന്ന ദിവസം ഉണ്ടായ കോലാഹലങ്ങള്‍ തങ്ങളുടെ വോട്ടുകളുടെ എന്നതില്‍ കാര്യമായ മാറ്റം ഉണ്ടാകും എന്ന് ബി ജെ പി നേതൃത്വവും വിശ്വസ്ക്കുന്നു.

ജോസ് കെ മാണി ഒരു ചെറിയ ഭൂരിപക്ഷത്തില്‍ വിജയിക്കും എന്നത് തന്നെ ആണ് ഗുല്മാലിന്റെ വിശ്വാസം.

സാധ്യതകള്‍
ജോസ് കെ മാണി: 2/3
അഡ്വ. സുരേഷ് കുറുപ്പ്: 1/3
എന്‍ കെ നാരായണന്‍ നമ്പൂതിരി:1/5

തലവര
ഫോട്ടോ ഫിനിഷില്‍ സുരേഷ് കുറുപ്പിനും സാധ്യത ഉണ്ട്.

കലാശക്കൊട്ട് : ആലപ്പുഴ

സ്ഥാനാര്‍ഥി പട്ടിക
കെ സി വേണുഗോപാല്‍:യു ഡി എഫ്‌
കെ എസ് മനോജ്‌:എല്‍ ഡി എഫ്‌
സോണി ജെ കല്യാണ്‍കുമാര്‍ :ബി ജെ പി സ്വതന്ത്രന്‍

ലത്തീന്‍ കത്തോലിക്കര്‍ക്ക് നിര്‍ണായക സ്വാധീനം ഉള്ള ഈ തീരദേശ മണ്ഡലം ഇത്തവണ യു ഡി എഫിന്റെ ആകും എന്നതാണ് ഗുല്മാലിന്റെ വിശ്വാസം.സിറ്റിംഗ് എം പി ആയ കെ എസ് മനോജിനെ വെച്ച് നോക്കുമ്പോള്‍ കെ സി വേണുഗോപാല്‍ എന്ന സിറ്റിംഗ് എം എല്‍ എയ്ക്ക് ആലപുഴയില്‍ ഉള്ള വ്യക്തി പ്രഭാവം വളരെ വലുതാണ്‌.എന്നാലും കഴിഞ്ഞ തവണ യു ഡി എഫിന്റെ വോട്ടു ബാങ്ക് ആയ ലത്തീന്‍ കത്തോലിക്കരുടെ ഇടയില്‍ വിള്ളലുണ്ടാക്കി കെ എസ് മനോജ്‌ നേടിയ വിജയം യു ഡി എഫിന്റെ സാധ്യതകള്‍ക്ക് മങ്ങല്‍ ഉണ്ടാക്കാം.

മതേതരത്വം പ്രസംഗിക്കുന്ന രണ്ടു മുന്നണികളും വളരെ കരുതലോടെ ആണ് ഇവിടെ മത സാമുദായിക സംഘടനകളെ കൈകാര്യം ചെയ്തത്‌ എന്നത് വളരെ ശ്രദ്ധേയം ആയിരുന്നു.രണ്ടു കൂട്ടരും പ്രീണനം എന്ന മുഖ്യ അജണ്ട പുറത്തെടുത്ത് എങ്കിലും മത-ജാതി സംഘടനകളുടെ നിലപാടുകള്‍ ആര്‍ക്കും വ്യക്തം അല്ല ഇവിടെ.കഴിഞ്ഞ തവണത്തെ വിജയം വെറും ആയിരം വോട്ടുകള്‍ക്കാണ് എന്നത് എല്‍ ഡി എഫിനെ അല്പം ചിന്തകുഴപ്പത്തില്‍ ആക്കുന്നു.

സോണി എന്ന മുന്‍ നഗരസഭ അധ്യക്ഷന്‍ പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നും ഇവിടുത്തെ തിരഞ്ഞെടുപ്പ്‌ ഫലത്തില്‍ വരുത്താന്‍ പോകുന്നില്ല.എത്ര വോട്ടുകള്‍ കൂടുതല്‍ നേടിയാലും അത് ലാഭം എന്നതാണ് ഇവിടെ ബി ജെ പി നിലപാട്‌.


സാധ്യതകള്‍

കെ സി വേണുഗോപാല്‍:2/3
കെ എസ് മനോജ്‌:1/3
സോണി ജെ കല്യാണ്‍കുമാര്‍ :1/9

തലവര
തലവര നേരെ ആണെങ്കില്‍ വേണുഗോപാല്‍ വലിയ ഒരു ഭൂരിപക്ഷം,ഒരു 50000 വോട്ടിന്റെ നേടി വിജയിക്കും.

കലാശക്കൊട്ട് : മാവേലിക്കര

സ്ഥാനാര്‍ഥി പട്ടിക
കൊടിക്കുന്നില്‍ സുരേഷ്: യു ഡി എഫ്‌
ആര്‍ എസ് അനില്‍: എല്‍ ഡി എഫ്‌
പി എം വേലായുധന്‍:ബി ജെ പി

ഗുല്മാലിന്റെ സ്വന്തം മണ്ഡലം ആയ മാവേലിക്കര പുനര്‍നിര്‍ണയം എന്ന തുഗ്ലെക് പരിഷ്കാരത്തിനു ശേഷം ആര്‍ക്കും പ്രവചിക്കാന്‍ പറ്റാത്ത ഒരു അവസ്ഥയില്‍ എത്തി ചേര്‍ന്നിരിക്കുന്നു.ആലപ്പുഴ ,കൊല്ലം,കോട്ടയം ജില്ലകളില്‍ ആയി പരന്നു കിടക്കുന്ന മാവേലിക്കര മണ്ഡലം ഇത്തവണ യു ഡി എഫിന്റെ കൂടെ നില്‍ക്കും എന്നാണ് ഗുല്മാലിന്റെ വിശ്വാസം.കൊടിക്കുന്നില്‍ സുരേഷിന് മണ്ഡലത്തില്‍ ഉള്ള പൊതു സമ്മതിയും പിന്നെ യു ഡി എഫ്‌ തരംഗവും കൂടി ചേരുമ്പോള്‍ എങ്ങനെ കണക്കുക്കൂട്ടിയാലും വിജയ സാധ്യത കൂടുതല്‍ ആണ്.പക്ഷെ ഒരു സംവരണ മണ്ഡലം ആയ ഇവിടെ അടിയൊഴുക്കുകളും പരമ്പരാഗത വോട്ടുകളും ഒരു നിര്‍ണായക ഘടകം ആണ്.

ആര്‍ എസ് അനില്‍ എന്ന കന്നിക്കാരന് തികച്ചും ഒരു കടുത്ത വെല്ലുവിളി ആണ് എല്‍ ഡി എഫിന്റെ വോട്ടുകള്‍ നിലനിര്‍ത്തുക എന്നത്.പ്രത്യേകിച്ച് പി ഡി പിക്ക് ഈ മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനം ഉള്ള സ്ഥിതിക്ക്‌.സി പി ഐ ഏറെ വെല്ലുവിളി നേരിടുന്ന ഈ സാഹചര്യത്തില്‍ അനില്‍ എത്ര വോട്ടുകള്‍ നേടും എന്നത് കാണേണ്ട ഒരു കാഴ്ച തന്നെ ആണ്.
പോരാത്തതിന് കഴിഞ്ഞ തവണ എല്‍ ഡി എഫിന്റെ ഭൂരിപക്ഷം ഏതാണ്ട് 7000 ത്തില്‍ പരം വോട്ടുകള്‍ മാത്രം ആയിരുന്നത് കൂടി കണക്കില്‍ എടുത്താല്‍ ഇത്തവണ അവരുടെ സ്ഥിതി ഏറെ കുറെ പരുങ്ങലില്‍ ആണ് ഇവിടെ.

വടക്ക് നിന്നും എത്തിയ വരുത്തന്‍ ആണ് വേലായുധന്‍ എങ്കിലും പൊതു സമ്മതിയുടെ കാര്യത്തില്‍ ആള്‍ ഒട്ടും പിന്നിലല്ല.അടൂര്‍,കൊട്ടാരക്കര തുടങ്ങിയ ഭാഗങ്ങളില്‍ വേലായുധനും ബി ജെ പിക്കും നിര്‍ണായക ശക്തി ആയി മാറാന്‍ സാധിക്കും എന്നത് കൌതുകം ഉണര്‍ത്തുന്നുണ്ട്.ബി ജെ പിക്ക് വിജയസാധ്യത ഉള്ള 5 മണ്ഡലങ്ങളില്‍ ഒന്നാണ് ഈ മണ്ഡലം എന്നത് ഒട്ടും അതിശയോക്തി കലരാത്ത ഒന്നാണ്.പലപ്പോഴും മെച്ചപെട്ട പ്രകടനം കാഴ്ചവെക്കാന്‍ കഴിയാതെ പോകുന്നത് സാമുദായിക പ്രസ്ഥാനങ്ങളുടെ ശക്തി അവര്‍ക്ക് എതിരായി മാറുന്നത് കൊണ്ടാണ്.

നായര്‍-ക്ര്യസ്തവ വോട്ടുകളുടെ പിന്‍ബലത്തില്‍ കൊടിക്കുന്നില്‍ വെന്നികൊടി പാറിക്കും എന്ന് തന്നെ ആണ് ഗുല്മാലിന്റെ വിശ്വാസം.


സാധ്യതകള്‍

കൊടിക്കുന്നില്‍ സുരേഷ്: 2/3
ആര്‍ എസ് അനില്‍: 1/5
പി എം വേലായുധന്‍:1/3

തലവര
തലവര നേരെ ആണെങ്കില്‍ വേലായുധന്‍ താമര വിരിയിക്കും.

23 ഏപ്രിൽ 2009

കലാശക്കൊട്ട് : പത്തനംത്തിട്ട

പത്തനംത്തിട്ട
സ്ഥാനാര്‍ഥി പട്ടിക

ആന്റോ ആന്റണി:യു ഡി എഫ്
കെ അനന്തഗോപന്‍:എല്‍ ഡി എഫ്
കെ കെ നായര്‍:ബി എസ് പി
മാണി സി കാപ്പന്‍:എന്‍ സി പി
ബി രാധാകൃഷ്ണ മേനോന്‍:ബി ജെ പി

ആന്റോ ആന്റണി എന്ന കോണ്ഗ്രസ് യുവ നേതാവ് വളരെ പ്രതീക്ഷയോടെ ആണ് പുതിയതായി രൂപപ്പെട്ട പത്തനംത്തിട്ട മണ്ഡലത്തില്‍ ഈ തവണ മത്സരിക്കുന്നത്.വിജയിക്കാനാണ് സാധ്യതയും.പൊതുവേ വലതു പക്ഷത്തേക്ക് ആണ് പത്തനംതിട്ടയും ചുറ്റുവട്ടത്തുള്ള സ്ഥലങ്ങള്‍ക്കും ചായ്‌വ്.അപ്പോള്‍ സംഗതി ഏറെ കുറെ ആന്റോക്ക് എളുപ്പവും ആണ്.ആന്റോ സ്ഥാനാര്‍ഥി ആയത് അപ്രതീക്ഷിതം ആയിരുന്നു എങ്കിലും, എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു എങ്കിലും തന്റെ കൂട്ടരേ മുഴുവനും കൂടെ നിര്‍ത്താന്‍ ആയതു ആന്റോക്ക് നേട്ടം ആകും.

സി പി എമ്മിന്റെ അനന്തഗോപന്‍ പൊതുസമ്മതന്‍ ആണെങ്കിലും തന്റെ പാര്‍ട്ടിയിലെയും മുന്നണിയിലെയും ആഭ്യന്തര പ്രശ്നങ്ങള്‍ തീര്‍ത്തും അദേഹത്തിന്റെ വിജയസാധ്യത ഇല്ലാതാക്കുന്നു.
തനിക്ക് വിജയം അപ്രാപ്യം ആണ് എന്നറിയാം എങ്കിലും എത്ര കണ്ടു വോട്ട് നേടാന്‍ ആകും എന്നതായിരിക്കും അനന്തഗോപന്റെ പ്രധാന ഉദേശം.

"പത്തനംതിട്ട ജില്ലയുടെ പിതാവ് " കെ കെ നായര്‍ കോണ്ഗ്രസ്സിന്റെ കരുത്തുറ്റ നേതാവ് ആയിരുന്നു എങ്കിലും തന്നോട് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കാണിച്ച നെറികേടിനു പ്രതികാരം ചെയുക എന്നതാണ് ബി എസ് പിയിലൂടെ ഇത്തവണത്തെ രംഗപ്രവേശത്തിന്റെ പ്രധാന ലക്‌ഷ്യം.തന്റെ വ്യക്തി ബന്ധങ്ങളും പൊതുസമ്മതിയും പരമാവധി ഉപയോഗിച്ച് യു ഡി എഫിന്റെ വിജയ സാധ്യത കുറയ്ക്കുക എന്നതാണ് ബി എസ് പിയുടെ മുഖ്യ അജണ്ട .

മാണി സി കാപ്പന്‍ ചലച്ചിത്ര ലോകത്തിന്റെ പ്രധിനിധിയും നടനും ഒക്കെ അന്ന് എങ്കിലും എന്‍ സി പിക്ക് കാര്യമായി ഒന്നും നേടാനാകില്ല ഇവിടെ നിന്നും.പിന്നെ മറ്റുള്ളവരുടെ വിജയ സാധ്യതക്ക് കോട്ടം തട്ടാനുള്ള വോട്ടുകള്‍ പിടിച്ചെടുത്ത് ഒരു നിര്‍ണായക ഘടകം ആയി മാറാം എന്നതാണ് അവരെ ഒരു പ്രമുഖ സാന്നിധ്യം ആകുന്നത്.

ബി ജെ പിക്കും അതിന്റെ പോഷക സംഘടനകള്‍ക്കും വളരെ അധിക്കം വളക്കൂറുള്ള മണ്ണാണ് പത്തനംതിട്ടയും പരിസര പ്രദേശങ്ങളും.പക്ഷെ തിരഞ്ഞെടുപ്പില്‍ ഒരിക്കലും ആ വളക്കൂറു നല്ല ഒരു വിളവെടുപ്പിനുള്ള സാധ്യത ആകി മാറ്റാന്‍ ബി ജെ പിക്ക് സാധിക്കാറില്ല.നേതാക്കന്മാരുടെ കഴിവുകേട് ആണ് ഇതിനു കാരണം.ഈ തിരഞ്ഞെടുപ്പിലും മാറ്റം പ്രതീക്ഷിക്കണ്ട എന്നതാണ് ബി ജെ പിയുടെ അവസ്ഥ.രാധാകൃഷ്ണ മേനോന്‍ എത്ര വോട്ടു കൂടുതല്‍ നേടി നില മെച്ചപ്പെടുത്തും എന്നത് മാത്രം നോക്കിയാല്‍ മതി.

പ്രവചനാതീതമായ ഒരു രാഷ്ട്രീയ സാഹചര്യം നില നില്‍ക്കുന്ന ഈ മണ്ഡലത്തില്‍ ആന്റോ വിജയിക്കും എന്നതാണ് ഗുല്മാലിന്റെ പ്രതീക്ഷ.

സാധ്യതകള്‍
ആന്റോ ആന്റണി:1/3
കെ അനന്തഗോപന്‍:1/5
കെ കെ നായര്‍:1/4
മാണി സി കാപ്പന്‍:1/9
ബി രാധാകൃഷ്ണ മേനോന്‍:1/10

തലവര
കെ കെ നായര്‍,മാണി സി കാപ്പന്‍ ഘടകങ്ങള്‍ സ്വാധീനം ചെലുത്തിയില്ലേല്‍ ആന്റോ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും.

20 ഏപ്രിൽ 2009

കലാശക്കൊട്ട് : കൊല്ലം

കൊല്ലം
സ്ഥാനാര്‍ഥി പട്ടിക
എന്‍ പീതാംബരക്കുറുപ്പ് :യു ഡി എഫ്
പി രാജേന്ദ്രന്‍:എല്‍ ഡി എഫ്
വയ്ക്കല്‍ മധു: ബി ജെ പി

കരുണാകരന്റെ വിശ്വസ്തനും ഏറ്റവും പ്രിയപ്പെട്ട ശിഷ്യനുമായ പീതാംബരക്കുറുപ്പ് ആദ്യമായി ലോക്സഭയിലേക്കു മത്സരിക്കുന്ന ഈ മണ്ഡലത്തില്‍ വിജയത്തില്‍ കുറഞ്ഞൊന്നും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നില്ല.67.84 ശതമാനം വോട്ടുകള്‍ രേഖപെടുത്തിയ ഇവിടെ യു ഡി എഫ് തന്നെ വിജയിക്കും എന്ന് ഗുലുമാലും വിശ്വസിക്കുന്നു കാരണം സി പി എമ്മും സി പി ഐയും തമ്മിലുള്ള പിണക്കം കേരളത്തില്‍ മുഴുവനും പടരുന്നതിനും ഒത്തിരി മുന്പ് തന്നെ അവര്‍ തമ്മിലുള്ള ബന്ധം പാടെ തകര്‍ന്നിരുന്നു കൊല്ലത്ത്.

അത് പോലെ തന്നെ സി പി എമ്മിനെക്കാളും സി പി ഐ തന്നെ ആണ് കൊല്ലത്ത് ശക്തം.ആര്‍ എസ് പിക്കും ശക്തി ഉള്ള ഈ മണ്ഡലത്തില്‍ അവരുടെ നിലപാടും നിര്‍ണായകം ആകും.തങ്ങള്‍ക്ക് സീറ്റ് നല്‍കാത്തതില്‍ ആര്‍ എസ് പിക്ക് ഇത്തിരി വിഷമം ഉള്ളത് കണക്കില്‍ എടുത്താല്‍ അവരുടെ വോട്ടും വലത്തേക്ക് മാറും എന്നതാണ് ഗുലുമാലിന്റെ നിരീക്ഷണം.

നിലവിലുള്ള എം പി ആയ രാജേന്ദ്രന്‍ സീറ്റ് നിലനിര്‍ത്താന്‍ വെള്ളം കുടിക്കും എന്നതാണ് സത്യം.
വയ്ക്കല്‍ മധു എന്ന ബി ജെ പി സ്ഥാനാര്‍ഥി എത്ര വോട്ട് നേടുന്നു എന്നത് മാത്രം നോക്കിയാല്‍ മതി.മധുവിന് മൂന്നാം സ്ഥാനം ഏതായാലും ഉറപ്പിക്കാം.

കഴിഞ്ഞ രണ്ടു തവണയും കൊല്ലത്തെ പ്രധിനിധീകരിച്ച രാജേന്ദ്രന്‍ എന്ത് സംഭാവന കൊല്ലത്തിനു നല്‍കി എന്നതിന്റെ വിലയിരുത്തല്‍ ആകും ഇവിടുത്തെ ഫലം.

സാധ്യതകള്‍
എന്‍ പീതാംബരക്കുറുപ്പ് :2/3
പി രാജേന്ദ്രന്‍:1/3
വയ്ക്കല്‍ മധു: 1/10

തലവര
ഭാഗ്യം കൂടെ ഉണ്ടേല്‍ ഇടതുപക്ഷത്തിന് സീറ്റ് നിലനിര്‍ത്താം.

കലാശക്കൊട്ട് : ആറ്റിങ്ങല്‍

വോട്ടെടുപ്പ് കഴിഞ്ഞു എങ്കിലും ഒരു മാസത്തെ ഇടവേള..നമ്മുക്ക് ആറ്റിങ്ങല്‍ മണ്ഡലം ഒന്ന് നിരീക്ഷിക്കാം.

ആറ്റിങ്ങല്‍
സ്ഥാനാര്‍ഥി പട്ടിക
ജി ബാലചന്ദ്രന്‍:യു ഡി എഫ്
എ സമ്പത്ത്: എല്‍ ഡി എഫ്
തോട്ടക്കാട് ശശി:ബി ജെ പി
ശ്രീനാഥ്: ശിവസേന

കഴിഞ്ഞ തവണ ചിറയന്കീഴ് ആയിരുന്ന മണ്ഡലം ഇത്തവണ ആറ്റിങ്ങല്‍ ആയപ്പോള്‍ രണ്ടു മുന്നണികളും വിജയം തങ്ങള്‍ക്ക് എന്ന് ഉറപ്പിചിരിക്കുകയാണ്.പോളിംഗ് കുറഞ്ഞു എങ്കിലും, 66.25 എന്ന സംഖ്യ ആര്‍ക്കും വിജയം കൊണ്ടുവരാം എന്നാണ് ഗുല്മാലിന്റെ നിരീക്ഷണം.

സി പി എമ്മിന്റെ കരുത്ത് പ്രതിഫലിക്കാന്‍ ഇടയുള്ള ചുരുക്കം ചില മണ്ഡലങ്ങളില്‍ ഒന്നാണ് ഇത്.പൊതുവേ അടിസ്ഥാനവര്‍ഗം എന്ന് ഇടതുപക്ഷം വിശേഷിപ്പിക്കുന്ന, കാലകാലങ്ങള്‍ ആയി അവരുടെ വോട്ട് ബാങ്ക്‌ ആയ പാവപെട്ടവരുടെ മണ്ഡലത്തില്‍ ഇടതുപക്ഷം വെന്നിക്കൊടി നാട്ടാനാണ് സാധ്യത.ബി ജെ പിക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാത്ത ഈ മണ്ഡലത്തില്‍ തങ്ങളുടെ വോട്ട് മുഴുവന്‍ പെട്ടിയില്ലാക്കുക എന്നതായിരിക്കും അവരുടെ ലക്‌ഷ്യം.വലതു പക്ഷം വിജയം അവകാശപ്പെടുന്നുണ്ട് എങ്കിലും സാധ്യത കുറവാണ്.

വെള്ളിത്തിരയുടെ പ്രധിനിധിയായി പഴയകാല സിനിമ നടന്‍ ശ്രീനാഥ് ഇവിടെ ശിവസേന സ്ഥാനാര്‍ഥിയായി നില്‍ക്കുന്നു എന്നത് ഒരു കൌതുകത്തില്‍ ഒതുങ്ങുന്നു.കാര്യമായ വേരോട്ടം ഇല്ലാത്ത ശിവസേനക്ക് എത്ര വോട്ടു കിട്ടും എന്നത് കണ്ടറിയാം.

കഴിഞ്ഞ തവണ 50000 വോട്ടുകള്‍ക്ക് മേലെ ഭൂരിപക്ഷം നേടി വിജയിച്ച ഇടതുപക്ഷം ഒരു 20000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഈ തവണയും മണ്ഡലം നിലനിര്‍ത്തും എന്നാണ് ഗുല്മാല്‍ പ്രതീക്ഷിക്കുന്നത്.

സാധ്യതകള്‍
ജി ബാലചന്ദ്രന്‍:1/5
എ സമ്പത്ത്: 2/5
തോട്ടക്കാട് ശശി:1/25
ശ്രീനാഥ്: 1/50

തലവര
തലവര തെളിയും എന്ന്കില്‍ ബാലചന്ദ്രന്‍ മണ്ഡലം യു ഡി എഫിന് നേടി കൊടുക്കും, അതിനു സി പി ഐയും വി എസ് പക്ഷവും വോട്ടുകള്‍ മറിക്കണം.

15 ഏപ്രിൽ 2009

കലാശക്കൊട്ട് : തിരുവനന്തപുരം

തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രവചിക്കുക എന്ന അതിസാഹസികമായ ഒരു ദൌത്യം ആണ് ഇനി വരുന്ന ദിവസങ്ങളില്‍ ഗുല്മാല്‍ ഏറ്റെടുത്തിരിക്കുന്നത്.ഇത് പ്രവചനത്തില്‍ ഉപരി ഒരു വിലയിരുത്തല്‍ ആണ്.മണ്ഡലങ്ങളിലൂടെ ഒരു ചെറിയ യാത്ര...........

തിരുവനന്തപുരം
സ്ഥാനാര്‍ഥി പട്ടിക
ശശി തരൂര്‍ :യു ഡി എഫ്
പി രാമചന്ദ്രന്‍ നായര്‍ :എല്‍ ഡി എഫ്
പി കെ കൃഷ്ണദാസ്:ബി ജെ പി
നീലലോഹിതദാസന്‍ നാടാര്‍ : ബി എസ് പി
എന്‍ പി ഗംഗാധരന്‍: എന്‍ സി പി


തലസ്ഥാന മണ്ഡലത്തെ ആര്‍ക്കു?? എന്ന് പ്രവചിക്കാന്‍ ആകാത്ത ഒരു സ്ഥിതി വിശേഷം ആണ് നില നില്‍ക്കുന്നത്.

ശശി തരൂര്‍ എന്ന മുന്‍ യു എന്‍ അണ്ടര്‍ സെക്രട്ടറി ജനറലിന്റെ വ്യക്തി പ്രഭാവവും പണ കൊഴുപ്പും ഫലം യു ഡി എഫിന് അനുകൂലം ആക്കും എന്ന ഒരു വ്യക്തത ഇല്ലാത്ത പ്രവചനം ഗുലുമാല്‍ നടത്തുന്നു.ശശി തരൂര്‍ വ്യക്തി എന്ന നിലയില്‍ വിജയം ആണെന്കിലും ഒരു രാഷ്ട്രീയ ചുറ്റുപാടില്‍ എത്ര കണ്ടു വിജയിക്കാന്‍ ആകും എന്ന് കണ്ടറിയാം, പ്രത്യേകിച്ച് തരൂര്‍ എം പി ആയാല്‍ പുള്ളി തന്നെ ചുറ്റി പോകും.ഇപ്പോള്‍ തനിക്ക് ജയ് ഹോ വിളിക്കുന്ന സഹ പ്രവര്‍ത്തകര്‍ നടത്തുന്ന രാഷ്ട്രീയ മാമാ പണികളും, മുതലെടുപ്പുകളും മറ്റും പുള്ളി എങ്ങനെ കൈകാര്യം ചെയ്യും എന്നത് കണ്ടറിയാം.

സി പി ഐ ഉടെ രാമചന്ദ്രന്‍ നായര്‍ എന്ന സ്ഥാനാര്‍ഥി എത്ര കണ്ടു വോട്ടുകള്‍ നേടും എന്നത് ആ പാര്‍ട്ടിയുടെ തന്നെ രാഷ്ട്രീയ ഭാവിയെ ബാധിക്കും.പ്രത്യേകിച്ച് സി പി എം എന്ന വല്യേട്ടന്‍ പി ഡി പി എന്ന കുഞ്ഞെട്ടത്തിയെ കല്യാണം കഴിച്ചു കൂടെ നടക്കുന്ന ഈ സമയത്ത്.സി പി ഐ ഉടെ നിലപാടുകള്‍ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയം ആയിരുന്നു ഈ പ്രശ്നത്തില്‍.അതില്‍ ഗുല്മാല്‍ അവര്‍ക്ക് നൂറു മാര്‍ക്കും കൊടുക്കുന്നു.അതോടൊപ്പം ആ നിലപാടുകള്‍ അവരെ ഈ തിരഞ്ഞെടുപ്പില്‍ കാര്യമായി ബാധിക്കും എന്ന് പറയാന്‍ ആഗ്രഹിക്കുന്നു.അവര്‍ക്ക് സി പി എം വോട്ടുകള്‍ കുറയും, അത് ഉറപ്പാണ്‌.

കൃഷ്ണദാസ് എന്ന ബി ജെ പിയുടെ സംസ്ഥാന പ്രസിഡണ്ട്‌ എത്ര കണ്ടു മുക്ക്ര ഇട്ടാലും താമര വിരിയിക്കണം എങ്കില്‍ ഭാഗ്യം നല്ലതായി കനിയണം.ഇടത് വോട്ടുകള്‍ മാറി കുത്തുകയും, നീലന്‍ നാടാര്‍ വോട്ടുകള്‍ പിടിക്കുകയും,പിന്നെ സ്വന്തം വോട്ടുകള്‍ ചോരാതെ നോക്കുകയും ചെയ്‌താല്‍ ഒരു പരിധി വരെ കൃഷ്ണദാസ് ജയിക്കാന്‍ സഹായിക്കും എന്ന് പറയാന്‍ ഗുല്മാല്‍ ആഗ്രഹിക്കുന്നു.ബി ജെ പിക്ക് സാധ്യത ഉള്ള കേരളത്തിലെ അഞ്ചു മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം.

നീലന്‍ എന്ന നീലലോഹിതദാസന്‍ നാടാര്‍ മായാവതിയുടെ ബി എസ് പിയുടെ മുഖ്യ സ്ഥാനാര്‍ഥി ആണ് കേരളത്തില്‍.നീലന്റെ വിജയം ബഹന്‍ജി ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്, കാരണം അത് ബി എസ് പിക്ക് ദക്ഷിണ ഭാരതത്തിലേക്ക് ഒരു ചവിട്ടു പടി ആകും.നാടാര്‍ സമുദായത്തിന്റെ വോട്ടുകള്‍ ആണ് നീലന്‍ മുഖ്യം ആയും ലക്ഷ്യമിടുന്നത്.പക്ഷെ എത്ര മാത്രം വോട്ടുകള്‍ നീലന്‍ നേടും എന്നത് കണ്ടറിയാം. നീലന്റെ ഇമേജ് അത്ര നല്ലത് അല്ല എന്ന് എല്ലാര്‍ക്കും അറിവുള്ളതാണല്ലോ.

ഗംഗാധരന്‍ എന്ന എന്‍ സി പി നേതാവിന് ഒരു കോമാളി റോള്‍ ആണ് ഈ ഇലക്ഷനില്‍. വിദൂരമായ ഒരു സാധ്യത പോലും അവകാശപെടാന്‍ പറ്റില്ല.പക്ഷെ മറ്റുള്ളവരുടെ ജയ പരാജയങ്ങള്‍ തീരുമാനിക്കാന്‍ ഗംഗാധരനും എന്‍ സി പിക്കും കഴിയും എന്നത് ഒരു സത്യം ആണ്.

ഒരു പക്ഷെ നമ്മള്‍ ആരും പ്രതീക്ഷിക്കാത്ത ഒരു ഫലം തരാന്‍ ഗംഗാധരനും നീലനും വിചാരിച്ചാല്‍ നടക്കും.കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തിരുന്ന ബി ജെ പി രണ്ടാം സ്ഥാനത്തേക്കും രണ്ടാം സ്ഥാനത്തിരുന്ന യു ഡി എഫ് ഒന്നാം സ്ഥാനത്തേക്കും എല്‍ ഡി എഫ് വളരെ ദയനീയമായി മൂനാം സ്ഥാനത്തേക്കും വരുന്ന ഒരു ഫലം ആണ് ഗുലുമാല്‍ ഈ മണ്ഡലത്തില്‍ പ്രതീക്ഷിക്കുന്നത്.

സാധ്യതകള്‍
ശശി തരൂര്‍ : 2/3
പി രാമചന്ദ്രന്‍ നായര്‍ : 1/10
പി കെ കൃഷ്ണദാസ്: 1/3
നീലലോഹിതദാസന്‍ നാടാര്‍ :1/9
എന്‍ പി ഗംഗാധരന്‍:1/10

തലവര
തലവര ശരി ആണെങ്കില്‍ ഈ കുറി താമര വിരിയും ഇവിടെ

26 മാർച്ച് 2009

പൊന്നാനയും രണ്ടാണിയും....

തിരഞ്ഞെടുപ്പ് അടുത്ത ഈ വേളയില്‍ നാം കാണുന്ന പല നാടകങ്ങളില്‍ ഒന്നാണ് പൊന്നാനയും രണ്ടാണിയും..

കപട മതേതരത്വം പ്രസംഗിച്ചു ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന രണ്ടു മുന്നണികളും, പിന്നെ ചിത്രത്തില്‍ എങ്ങും ഇല്ലാത്ത പാവം താമരയും, പിന്നെ കുറെ ഈര്‍ക്കില്‍ പാര്‍ട്ടികളും,കെട്ടി വെച്ച് കാശു നഷ്ടപെടുത്തുന്നത് ഹോബി ആക്കിയ കുറെ സ്വതന്ത്രരും കളത്തില്‍ ഇറങ്ങാന്‍ കച്ച കെട്ടി ഇരിക്കുന്ന ഈ അവസരത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന കുറെ ചിന്തകള്‍ ഗുലുമാല്‍ നിങ്ങളുമായി പങ്കു വെയ്ക്കാന്‍ ആഗ്രഹിക്കുന്നു..

എന്താണ് രാഷ്ട്രീയക്കാര്‍ക്ക് മതേതരത്വം?..

വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ചോദ്യം...അതെ..മതേതരത്വം വോട്ടു നേടാനുള്ള ഒരു പദം മാത്രം ആണ് ഇന്ന്.ഹിന്ദു, മുസ്ലിം,ക്രിസ്ത്യന്‍ തുടങ്ങി ഒരു മത ചിന്തയും തലയില്‍ കയറാത്ത പാവം ജനകോടികളുടെ തലയില്‍ വിഷത്തിന്റെ വിത്തുകള്‍ പാകി, അധികാരം നേടാനും, അത് വഴി വ്യക്തി ലാഭങ്ങള്‍ സംരക്ഷിക്കാനും ഉള്ള വെറും ഒരു മറ മാത്രം ആയി മാറി മതേതരത്വം മാറിയിരിക്കുന്നു ഇന്ന്.അത് കേരളത്തില്‍ മാത്രം അല്ല, ഈ ഭരതഭൂമിയില്‍ മുഴുവനും പടര്‍ന്നു കഴിഞ്ഞു.
രാഷ്ട്രീയം വെറും കച്ചവടവും,കൂടികൊടുക്കലും മാത്രം ആണ് ഇന്ന്.ചില ഉദാഹരണങ്ങള്‍ ചൂണ്ടി കാണിക്കാന്‍ ഗുലുമാല്‍ ആഗ്രഹിക്കുന്നു.(ഇവിടെ പറയപെടുന്ന കാര്യങ്ങള്‍ വ്യക്തിപരം ആണ് എന്ന മുഘവുരയോടെ.)

തിരഞ്ഞെടുപ്പ് അടുത്ത് എന്ന് കേട്ടതോടെ ഇടതുമുന്നണിയിലെ വല്യേട്ടന്മാര്‍ പൊന്നാനിയിലെ സ്ഥാനാര്‍ഥി ശ്രീ.രണ്ടത്താണി ആണ് എന്ന് പ്രഖ്യാപിച്ചു.ആരാണ് രണ്ടത്താണി?..എം ഇ എസ് കോളെജിന്റെ പ്രിന്‍സിപ്പല്‍ ആയ ശ്രീ.അബ്ദുല്‍ റഹ്മാന്‍ രണ്ടത്താണി എങ്ങനെ ചിത്രത്തിലെത്തി?.സി പി എം ഇന്റെ പുതിയ കൂട്ടുകാര്‍ ആയ പി ഡി പി മുസ്ലിം ഭൂരിപക്ഷ മണ്ഡലം ആയ പൊന്നാനിയില്‍ വിജയത്തില്‍ എത്താന്‍ കണ്ടു പിടിച്ച എളുപ്പ മാര്‍ഗം ആണ് രണ്ടത്താണിയെ പൊന്നാനിയില്‍ നിര്‍ത്താം എന്നത്.അതില്‍ സി പി ഐ ക്കും ജനതാദളും എതിര്‍പ്പ് പ്രകടിപിച്ചു എങ്കിലും കാര്യം ഒന്നും ഉണ്ടായില്ല...

രണ്ടത്താണിയോട് യാതൊരു എതിര്‍പ്പും ഇല്ല.സി പി എമ്മിന്റെ രാഷ്ട്രീയ നിലപാടുകളോടുള്ള എതിര്‍പ്പ്.മതേതരത്വം പ്രസംഗിച്ചിട്ട് കുറിച്ച് വോട്ടിനായി മതേതര മൂല്യങ്ങള്‍ തൊട്ടു തെറിച്ചിട്ടില്ലാത്ത കൂട്ടുകെട്ടുകള്‍ അവരുടെ അസ്തിത്വത്തെ ചോദ്യം ചെയ്യാന്‍ ഗുലുമാലിനെ പ്രേരിപ്പിക്കുന്നു.

ആരും മോശം അല്ല.കോണ്‍ഗ്രസ്സും,ബി ജെ പിയും, ഇടതും,വലതും ഒന്നും.ആകെ നമ്മുടെ രാഷ്ട്രീയ സാഹചര്യം മോശം ആണ്. "കൈയിലിരിക്കുന്നതും വരാല്‍,ഒറ്റാലില്‍ കിടക്കുന്നതും വരാല്‍" എന്നതാണ് പാവം ജനകോടികളുടെ അവസ്ഥ.

തിരഞ്ഞെടുപ്പ് വന്നാല്‍ അരമനകളിലും,ചങ്ങനാശ്ശേരിയിലും,ചേര്‍ത്തലയിലും അങ്ങനെ മതത്തിനെ അല്ലെങ്കില്‍ ജാതിയെ വിറ്റു കാശാക്കുന്ന എല്ലായിടങ്ങളിലും രാഷ്ട്രീയക്കാരുടെ തിരക്കാണ്.വോട്ടു ബാങ്ക് രാഷ്ട്രീയത്തില്‍ അധിഷ്ടിതം ആയിരിക്കുന്ന ഈ വ്യവസ്ഥിതിയില്‍ വിപ്ലവാശയങ്ങള്‍ക്കോ, ഗാന്ധിജിയുടെ മൂല്യങ്ങള്‍ക്കോ യാതൊരു പ്രസക്തിയും ഇല്ല.മാനുഷിക മൂല്യങ്ങള്‍ക്ക് തന്നെ വിലയില്ല എന്നതാണ് അവസ്ഥ.

ഈ വ്യവസ്ഥിതി മാറണം.

എന്തെല്ലാം പുരോഗതി ഈ നാട് കൈവരിച്ചു എന്ന് പറഞ്ഞിട്ട് യാതൊരു കാര്യവും ഇല്ല.100 കോടിയില്‍ 90 ശതമാനവും പാവപെട്ടവര്‍ ആണ്.സാമ്പത്തികമായി യാതൊരു നേട്ടവും ഇല്ലാത്തവര്‍.ജീവിതഭാരം തലയിലേറ്റി ജീവിതം മുഴുവനും കഷ്ടപ്പാടിനെ ഏറ്റു വാങ്ങുന്നവര്‍.ഇവരെ ആരെയും തിരിഞ്ഞു നോക്കാത്ത രാഷ്ട്രീയക്കാരെ നമ്മുക്ക് വേണ്ട എന്ന് ഒറ്റക്കെട്ടായി യുവതലമുറ തീരുമാനം എടുക്കണം.അങ്ങനെ ജനം മണ്ടരല്ല എന്ന് തെളിയ്ക്കണം.

ഏതായാലും ഗുലുമാല്‍ ഈ തവണ വോട്ടു ചെയ്യാനില്ല എന്ന തീരുമാനത്തില്‍ ആണ്.മടുത്തു ഈ വ്യവസ്ഥിതി.

മാറ്റങ്ങള്‍ ആഗ്രഹിക്കുന്നു.മാറ്റങ്ങള്‍ക്കായി കാത്തിരിക്കുന്നു.മാറ്റങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു.

"ഒരു രാഷ്ട്രീയ പ്രസ്ഥാനവും മോശം അല്ല,രാഷ്ട്രീയക്കാരാണ് മോശം,രാഷ്ട്രീയ നിലപ്പടുകള്‍ ആണ് മോശം, പ്രവര്‍ത്തന രീതികള്‍ ആണ് മോശം, അധികാരം മാത്രം ആണ് ലക്‌ഷ്യം എന്ന കാഴ്ച്ചപാടാണ് മോശം " എന്ന പ്രഖ്യാപനത്തോടെ തല്‍ക്കാലത്തേക്ക് വിടവാങ്ങുന്നു.

04 മാർച്ച് 2009

അന്ന് പെയ്ത മഴയില്‍

"കേശവാ, ആ കൊടികള്‍ക്ക് കൂടി ഇത്തിരി വെള്ളം ആകാം..ഇന്നും മഴ വരണ ലക്ഷണം ഇല്ലാ..".കിണറ്റിന്‍കരയിലെ അരമതിലില്‍ ഇരുന്നു മുറുക്കി കൊണ്ട് മാധവന്‍ തമ്പി പറഞ്ഞു.

രാമമംഗലം മാധവന്‍ തമ്പി.
തറവാടിന്റെ ഇപ്പോളത്തെ കാരണവര്‍.സ്വാതന്ത്ര്യ സമര സേനാനി.അതിലുപരി കര്‍ഷകരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും,പാവപ്പെട്ട തൊഴിലാളികള്‍ക്ക്‌ വേണ്ടിയും നില കൊണ്ട്,വിപ്ലവ പ്രസ്ഥാനത്തിന് ഓടനാട്ടുകരയില്‍ വിത്ത് പാകിയ ആദ്യകാല തൊഴിലാളി നേതാവ്.തൊഴിലാളികള്‍ രാമമംഗലം സഖാവ് എന്ന് വിളിക്കുന്ന മാധവന്‍ തമ്പി.

"ഒരു വട്ടം മുറുക്ക് കഴിഞ്ഞിട്ടാകാം ഇനി വെള്ളം തേവല്‍..നീ ഇവിടെ വാ...".

വെറ്റഞ്ഞെടുപ്പ് ഒടിച്ചു ചെന്നിയില്‍ തേച്ചിട്ട് കേശവന്‍ ചോദിച്ചു."മാധവേട്ടാ, മഴ ഒരു അഞ്ചു നാള്‍ കൂടി മാറി നിന്നാല്‍ നല്ലതാണ് അല്ലെ.."

"അതെ, ഈ വട്ടവും കൊയ്യാന്‍ ആളെ കിട്ടുവോ എന്തോ!!!മടുത്തു കേശവാ.നമ്മള്‍ വെള്ളവും വളവും കൊടുത്ത് വളര്‍ത്തിയ പ്രസ്ഥാനത്തിന്റെ ഇന്നത്തെ പോക്ക് പാവം കര്‍ഷകനെയോ തൊഴിലാളിയെയോ സഹായിക്കാന്‍ ഉതകുന്നതല്ല."തമ്പി നെടുവീര്‍പിട്ടു.

"അതെ..കഴിഞ്ഞ രണ്ടു കൊല്ലം കുറെ കഷ്ടപെട്ടു കൊയ്തെടുക്കാന്‍.അവന്മാര്‍ക്ക് കൊടുക്കണ്ട വന്നില്ലേ..ആളുകളെ കണ്ടത്തിലേക്ക്‌ ഒന്ന് ഇറങ്ങാന്‍ കൂടി വിട്ടില്ലാ കഴുവേറികള്‍.."കേശവന് ദേഷ്യം വന്നു.

"ഈ കൊല്ലവും കൊയ്തെടുക്കണേല്‍ വരവിനേക്കാള്‍ ചെലവ് ചെയ്യണം.അതിനിടെക്ക് മഴ കൂടി ചതിച്ചാല്‍..ഈ വട്ടം കൂടിയേ ഉള്ളു നെല്‍ കൃഷി..മതിയായി".തമ്പിയുടെ കണ്ണുകള്‍ നിറഞ്ഞു.

കൊയ്യാന്‍ ഉള്ള ദിവസം ആയി.തമ്പി കിണഞ്ഞു ശ്രമിച്ചിട്ടും ഒന്നും നടന്നില്ല.പ്രസ്ഥാനം പറയുന്നതിനപ്പുറം തങ്ങള്‍ക്കൊന്നും ചെയ്യാന്‍ സാധിക്കില്ല എന്ന് തൊഴിലാളികള്‍."കൊയ്യാന്‍ ആള് വരണേല്‍ ഒരു തുക സംഭാവന തരിക തമ്പി സഖാവെ." ലോക്കല്‍ സെക്രട്ടറി കളിയാക്കി."അല്ല, കൊയ്തെന്ത്രം കൊണ്ട് ആണ് പരിപാടിയെങ്കില്‍ നോക്ക് കൂലി തരേണ്ടി വരും.പിന്നെ അല്ലറ ചിലറ കൈമടക്കും. ഇനി ബലം പ്രയോഗിക്കാന്‍ ആണ് പരിപാടിയെന്കില്‍ തമ്പി സഖാവിനു ആ കാലവും കഴിഞ്ഞു."

വൃദ്ധരായ മാധവന്‍ തമ്പിയും,കാര്യസ്ഥന്‍ കേശവനും,രണ്ടു പേരുടേയും കുടുംബങ്ങളിലെ ചിലരും കൂടി പിറ്റേന്ന് രാമമംഗലം വക നൂറു പറ നിലം കൊയ്യാന്‍ ഇറങ്ങി.

താന്‍ വിശ്വസിച്ച,താന്‍ വളര്‍ത്തി വലുതാക്കിയ തന്റെ പ്രസ്ഥാനം തന്നെ നോക്കി പല്ലിളിക്കുന്നതായി തമ്പിക്ക് തോന്നി.

വടക്ക് പടിഞ്ഞാറു കാര്‍മേഘം ഇരുണ്ട് കൂടി തുടങ്ങി.

പാതി പോലും കൊയാതെ കിടക്കുന്ന പാടം കണ്ടു തമ്പി അസ്തപ്രജ്ഞനായി നിന്നു."മാധവേട്ടാ നമ്മുടെ ഈ കൊല്ലത്തെ വിളവ്..." കേശവന്‍ നിലവിളിച്ചു.

മഴ കനത്തു. തുള്ളിക്ക് ഒരു കുടം.വിളഞ്ഞു കിടക്കുന്ന നെല്‍ ചെടിയില്‍ മഴയും കാറ്റും സംഹാര താണ്ടവം ആടി.നെല്‍കതിരുകള്‍ ചേറ്റില്‍ പുതഞ്ഞു പുതഞ്ഞു പോകുന്നത് കണ്ടു തമ്പി കണ്ണുനീര്‍ പൊഴിച്ചു.

മഴ നിര്‍ത്താതെ പെയ്തു രാത്രി മുഴുവനും.ആരോടും മിണ്ടാതെ പൂമുഖത്ത് തമ്പി ഇരുന്നു,ആ മഴയെയും നോക്കി.
വിശ്വാസങ്ങള്‍ മുറുകെ പിടിച്ച്,തൊഴിലാളിക്കള്‍ക്ക് വേണ്ടി നിലകൊണ്ട് മറ്റുള്ള തറവാടുകളുടെ അപ്രീതി സമ്പാദിച്ച ആ പഴയ കാലഘട്ടം ഓര്‍ത്തു ആരും കാണാതെ വിതുമ്പി;ഓര്‍മ്മകള്‍ അയവിറക്കി ചാരുകസേരയില്‍ കിടന്നു.

ഓര്‍മ്മകള്‍ മഴയായി പെയ്ത രാത്രി.

മഴ പെയ്ത ഒഴിഞ്ഞു.നേരം പുലര്‍ന്നു.ഓടനാട്ടുകാര്‍ ആ വാര്‍ത്ത കേട്ട് ഞെട്ടി.രാമമംഗലം മാധവന്‍ തമ്പി നൂറു പറ പാടത്ത് മരിച്ചു കിടക്കുന്നു.

രാത്രിയില്‍ ആരോടും പറയാതെ പാടത്തേക്ക് പോയ തമ്പി, തന്റെ നെല്‍ ചെടികള്‍ നശിക്കുന്നത് കണ്ടു ഹൃദയം തകര്‍ന്നു ആ പാടത്ത് വീണു.തൊഴിലാളിക്കള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി ജീവിച്ച സഖാവ് ചെറ്റു മണ്ണിനോടൊപ്പം അവസാനിച്ചു.

വര്‍ഷങ്ങള്‍ കടന്നു പോയി.അന്ന് പെയ്ത മഴയില്‍ തീര്‍ന്നു 100 പറ കണ്ടത്തിലെ കൃഷി.ആരും ഓര്‍ക്കാറില്ല മാധവന്‍ തമ്പിയെ.പ്രസ്ഥാനം പിന്നെയും വളര്‍ന്നു.നേതാക്കളും.ആരുടേയും പ്രശ്നങ്ങള്‍ കാണാതെ മനസ്സിലാക്കാതെ നേതാക്കന്മാര്‍ തമ്മില്‍ വാക്കുകളാല്‍ യുദ്ധം നടത്തുന്നു.സമുദ്രത്തില്‍ ആണോ തിര ബക്കറ്റില്‍ ആണോ തിര എന്ന് കണ്ടു പിടിക്കാനുള്ള ശ്രമത്തില്‍ ആണ് അവര്‍.പ്രസ്ഥാനത്തിന് വേണ്ടി നില കൊള്ളുന്ന ആരെയും അവര്‍ കാണുന്നില്ല.പണത്തിനു മേലെ പരുന്തും പറക്കില്ല.അതാണ്‌ സത്യം.അന്ന് പെയ്ത മഴയില്‍ ആ പാടത്ത് ഒരു തിര ഉണ്ടായി.വിശ്വാസങ്ങള്‍ എന്നും മുറുകെ പിടിച്ച ഒരു സാധാരണക്കാരന്റെ ആത്മാവില്‍ ഉണ്ടായ തിര.ആ തിരയെ എന്നേലും ഈ നാട് മനസ്സിലാക്കും..

"സത്യത്തിനും ധര്‍മ്മത്തിനും സര്‍വോപരി മാനവികതയ്ക്കും വേണ്ടി നിലനില്‍ക്കുന്ന ഒരു പ്രസ്ഥാനം ആണ് നമ്മുടെ നാടിനാവശ്യം.അല്ലാതെ പണത്തിനും അനീതിക്കും കൂട്ട് നില്‍ക്കുന്ന ഒരു പ്രസ്ഥാനം അല്ല നമ്മുക്ക് വേണ്ടത്." ആ പാട വരമ്പിലേക്ക് മരിച്ചു വീഴുന്നതിനു മുന്പ് തമ്പി ആരോടെന്നിലാതെ വിളിച്ചു പറഞ്ഞു. ആ കോരിച്ചൊരിയുന്ന പേമാരിയില്‍ ആരും അത് കേട്ടിരിക്കില്ല.

22 ഫെബ്രുവരി 2009

അനാമിക

മഴ നിര്‍ത്താതെ പെയ്തു രാത്രി മുഴുവനും.അത് പുലര്‍ച്ചയുടെ ഭംഗി കൂട്ടിയെന്ന് സാഗറിന് തോന്നി.അയാള്‍ കിടക്കയില്‍ നിന്നും എഴുന്നേറ്റു പുറത്തേക്ക് നോക്കി.ഇലച്ചാര്‍ത്തുകളില്‍ വെള്ളത്തുള്ളികള്‍, അതിലൂടെ കടന്നു വരുന്ന സൂര്യകിരണങ്ങള്‍.

എന്നും ചെയുന്ന പോലെ മ്യൂസിക് പ്ലെയര്‍ ഓണാക്കി.കിഷോര്‍കുമാര്‍ പാടുന്നു.."റിം ജിം ഗിരെ സാവന്‍..."
കഴിഞ്ഞു പോയ കാലം തന്നെ നോക്കി പുഞ്ചിരിക്കുന്നതായി സാഗറിന് തോന്നി.അയാള്‍ അറിയാതെ മൂളി.
"കഴിഞ്ഞു പോയ കാലം കടലിനിക്കരെ..
കൊഴിഞ്ഞു പോയ മോഹം മനസിനിക്കരെ..."

യാത്രകളും,കലാ-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി നടന്ന തന്റെ പഴയ കാലത്തെക്കുറിച്ച് അയാള്‍ ഒന്നോര്‍ത്തു.ഇതേ പോലെ ഒരു പ്രഭാതത്തില്‍ ആണ് ആദ്യമായി അവളെ കണ്ടത്.

അവസാന വര്‍ഷ ബി എ കാലഘട്ടം.

തലേന്ന് ഓതറ പടയണി കഴിഞ്ഞു, അരവിന്ദന്റെ വീട്ടില്‍ കൂടി.തിരികെ കോളേജിലേക്ക് വരുമ്പോള്‍, അങ്ങാടി കവലയില്‍ ആണ് അവളെ ആദ്യം കണ്ടത്.തലയില്‍ തുളസികതിര്‍ ചൂടി, ചന്ദന കുറിയിട്ട് ഒരു നാടന്‍ പെണ്ണ്.ഗ്രാമത്തിന്റെ വിശുദ്ധിയും നൈര്‍മല്ല്യവും ഉള്ള പെണ്‍കുട്ടി.

സാഗറിന്റെ സിരകളില്‍ പ്രണയം ഒഴുകി നടന്ന ദിവസങ്ങള്‍.നിശബ്ദ പ്രണയം അപകടകാരി അല്ല എന്ന് തിരിച്ചറിഞ്ഞ സാഗര്‍, പ്രണയം തന്റെ ഉള്ളിലേക്ക് ഒതുക്കി.എവിടെയെങ്കിലും മറഞ്ഞു നിന്നു അവളെ ഒരു നോക്ക് കാണും.അത്ര മാത്രം.അടുത്ത സുഹൃത്തുക്കളോട് പോലും പറഞ്ഞില്ല.

പ്രണയകാലത്തിന്റെ തിരശീലയില്‍ രണ്ടു മാസങ്ങള്‍ക്ക് ശേഷമുള്ള ഒരു യുവജനോത്സവ വേദി.

കോളേജ് ആര്‍ട്ട് സെക്രെട്ടറി ആയ തനിക്ക് നിന്നു തിരിയാന്‍ സമയം ഇല്ലായിരുന്നു.സാഗര്‍ ഓര്‍ത്തു. ഏതോ വേദിയുടെ അരികിലൂടെ കടന്നു പോയപ്പോള്‍ ആണ് ആ അറിയിപ്പ് കേട്ടത്.
"മോഹിനിയാട്ടം ചെസ്റ്റ് നമ്പര്‍ ബി 34 ഫസ്റ്റ് കാള്‍"

വേദിയില്‍ ചുവടുകള്‍ വെച്ച ആ പെണ്‍കുട്ടിയോട് തനിക്ക് തോന്നിയ പ്രണയം ആരാധന ആയി മാറി.സാഗര്‍ ഓര്‍ത്തു.

ദിവസങ്ങള്‍ക്കു ശേഷം പുസ്തകങ്ങളുടെ ഇടയില്‍ അവര്‍ കണ്ടു മുട്ടി,പരിചയപെട്ടു.

"അനാമിക, നൃത്തം ഗംഭീരം ആയിരുന്നു. ഞാന്‍, എന്നെ..."

സാഗര്‍ മുഴുമിപ്പിച്ചില്ല.അവള്‍ മറുപടി പറഞ്ഞു.
"അറിയാം.റൂം മേറ്റ്സ് പറഞ്ഞറിയാം."

അത് ഒരു സൌഹൃദമായി മാറി.അവര്‍ പിന്നെ പലപ്പോഴും കണ്ടു, സംസാരിച്ചു.നല്ല സുഹൃത്തുക്കള്‍ ആയി.

ഫോണിന്റെ ശബ്ദം അയാളെ ഓര്‍മകളില്‍ നിന്നും മുക്തനാക്കി.

"സാഗര്‍, ദേവന്‍ ആണ്.നീ എന്തിനാണ് രാത്രിയില്‍ വിളിച്ചത്?".

"അത് ദേവന്‍ ഒരു ഗുഡ് ന്യൂസ് ഉണ്ട്. അനാമിക മടങ്ങി വന്നു.ഇന്നലെ രാത്രിയില്‍.അനില്‍ ഉണ്ട് കൂടെ. നീണ്ട 15 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി അവര്‍ മടങ്ങി എത്തി.കാറില്‍ ഇരുന്നാണ് എന്നെ വിളിച്ചത്. അനിലിന്റെ അമ്മാതെക്ക് പോകുന്ന വഴി ആയിരുന്നു. പിന്നെ വിളിക്കാം, കുറെ ബിസിനസ്സ് പ്ലാന്‍സ് ഉണ്ട് എന്നും അനില്‍ പറഞ്ഞു."

"ഇറ്റ്സ് ഗുഡ്..ഓക്കേ, നമ്മുക്ക് വൈകുന്നേരം കാണാം.."ദേവന്‍ ഫോണ്‍ കട്ട് ആക്കി.ദേവന്‍ അനാമികയുടെയും സാഗര്‍ഇന്റെയും ഏറ്റവും അടുത്ത സുഹൃത്താണ്.

അനില്‍.പ്രവാസിയായ ഒരു ബിസിനസ്സ്കാരന്‍‍.അനാമികയുടെ അമ്മായിയുടെ മകന്‍.അവര്‍ തമ്മിലുള്ള വിവാഹം ചെറുപ്പത്തിലെ ഉറപ്പിച്ചതാണ്.

തന്റെ പ്രണയം അവളോട് ഒരിക്കലും പറഞ്ഞില്ല.പറയുന്നതിന് സൌഹൃദം തടസം ആയി നിന്നു. അവള്‍ തന്നെ അനിലിനു പരിചയപെടുത്തി ഒരിക്കല്‍.അനില്‍ സാഗറിന്റെ അടുത്ത സുഹൃത്തായി.സാഗറിന്റെ പ്രണയം അങ്ങനെ ഒരിക്കലും തുറന്നു കാട്ടാത്ത ഒന്നായി ആ ഹൃദയത്തില്‍ അവശേഷിച്ചു.

കാലത്തിന്റെ വെള്ളപ്പാച്ചിലില്‍ ആ പ്രണയം എങ്ങോ പൊയ് മറഞ്ഞു.അനാമിക അനിലിനെ വിവാഹം കഴിച്ചു വെളിനാട്ടിലെക്ക് യാത്ര ആയി.വല്ലപ്പോഴും ഉള്ള വിളികള്‍ മാത്രം. സാഗര്‍ പൊതു പ്രവര്‍ത്തനവും, കല-സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തനവും കൊണ്ട് സമൂഹത്തില്‍ അറിയപെടുന്ന ഒരു വ്യക്തി ആയി മാറി.അനിലിന്റെ നാട്ടിലെ ബിസിനസ്സ് ഏറ്റെടുത്ത് നടത്താനായി ദേവനെ ഏല്പിച്ചു അനില്‍.

പത്രം കൊണ്ടു വരുന്ന പയ്യന്റെ സൈക്കിള്‍ ബെല്‍ കേട്ടാണ് സാഗര്‍ വീണ്ടും ചിന്തകളില്‍ നിന്നും ഉണര്‍ന്നത്.

കതകു തുറന്നു പത്രം എടുത്തു.മുന്‍ പേജിലെ വാര്‍ത്ത കണ്ടു അസ്തപ്രജ്ഞനായി നിന്നു പോയി അയാള്‍.
ആലുവയിലെ കാറപകടം: വ്യവസായപ്രമുഖന്‍ അനില്‍ നമ്പ്യാരും കുടുംബവും കൊല്ലപെട്ടു.

ഓര്‍മ്മകള്‍ മരണത്തിന്റെ ഗന്ധം കൊണ്ടുവന്ന ആ പ്രഭാതത്തെ സാഗര്‍ മനസ്സു കൊണ്ട് ശപിച്ചു. അയാളുടെ കണ്ണുകള്‍ നിറഞ്ഞു, കൂടെ പ്രകൃതിയുടെ കണ്ണുകളും.

മഴ തകര്‍ത്തു പെയ്തു തുടങ്ങി.

18 ജനുവരി 2009

ഒരു ഭ്രാന്തന്റെ ജല്പനങ്ങള്‍

ഒത്തിരി നാളുകള്‍ക്കു ശേഷം കോറിയിടുന്ന കുറെ ഭ്രാന്തന്‍ ചിന്തകള്‍
കവിത ആണോ എന്നറിയില്ല..
.

ഒരു ഭ്രാന്തന്റെ ജല്പനങ്ങള്‍
എരിയുന്ന വേനലിനോട് പറഞ്ഞു
എരിഞ്ഞമരൂ നീ.....
ഇതിനപ്പുറം എനിക്കായി മഴ കാത്തിരിപ്പൂ..
അറിയാം ഈ പറഞ്ഞത് വെറുതെ, അതെ
ഒരിക്കലും എരിഞ്ഞു നീ തീരില്ല എന്നതും സത്യം........

നോക്കി പല്ലിളിച്ച ജീവിതമാം കുരിടിയോടു പറഞ്ഞു
ആയിക്കോ നിന്‍ കൊലച്ചിരി,ശീലമായത്...
എന്റെ ഭാഗമായി നിന്‍ ചിരി........

നീര്‍ച്ചുഴിയില്‍ വീണുപോയ്‌.........
കൈ കാലിട്ടടിച്ചതും..........
താണ് പോയി അഗാധതയിലേക്ക് ....
ഒരു കച്ചിതുരുംപിനായി കരഞ്ഞതും വെറുതെ

ആ കറുത്ത വാവില്‍ നിലാവിനായി കാത്തു നിന്നു
എന്നും കറുത്ത വാവെന്ന സത്യം തിരിച്ചറിയുവാന്‍ വൈകി

ജീവിതമേ നീയാണ് സത്യം..നീ മാത്രം

17 ജനുവരി 2009

ആ പുഞ്ചയുടെ തീരത്ത്....അവസാനഭാഗം

30 വര്‍ഷങ്ങള്‍ക്കു ശേഷം

ചെറുവാഞ്ചേരിയില്‍ ഒരു എഞ്ചിനിയറിംഗ് കോളേജ് വന്നു. പുഞ്ചയുടെ തീരത്താണ് കോളേജ് .മന പൊളിക്കാതെ, ആ പഴയ ഭംഗി നില നിര്‍ത്തിയിട്ടുണ്ട് , കോളേജിന്റെ ഉടമ,അമേരിക്കയില്‍ ഉള്ള ഗൌതമ വര്‍മ്മ.കോളേജ് വളരെ വലുതും, ഗംഭീരവും ആണ്. ചെറുവാഞ്ചേരി ഗ്രാമവും കാലത്തിനനുസരിച്ച് കോലം കെട്ടി തുടങ്ങി വരുന്നു.

ആ കോളേജിലേക്ക് അധ്യാപകന്‍ ആയി എത്തുന്നു ശങ്കര്‍ മേനോന്‍(ഓം കപൂര്‍).

കോളേജില്‍ വന്ന നാള്‍ മുതല്‍ തന്നെ എന്തോ മുന്‍ പരിചയം ആ സ്ഥലത്തോട് തോന്നുന്ന ശങ്കര്‍, ഗൌരിയുടെ കഥ നാട്ടുകാരില്‍ നിന്നു അറിയാന്‍ ഇടവരുന്നു. അങ്ങനെ ഇരിക്കെ, ഒരിക്കല്‍ കാവില്‍ വെച്ച് ശങ്കുണ്ണിയുടെ അമ്മ ദേവകിക്കുട്ടി(ബേല മകീജ)യെയും, ഗോപിയെയും കാണുന്നു. അയാള്‍ തന്റെ പൂര്‍വ ജന്മകഥകള്‍ ഓര്‍മ്മിക്കുന്നു.ഗൌതമ വര്‍മ്മയോട് പ്രതികാരം ചെയ്യാന്‍ അയാള്‍ തീരുമാനിക്കുന്നു.

കോളേജില്‍ പുതുതായി ചേരുന്ന ഗോമതി(ശാന്തി) എന്ന പെണ്‍കുട്ടിക്ക് ഗൌരിയുടെ അതെ രൂപഭാവങ്ങള്‍ ഉണ്ട് എന്ന് ശങ്കര്‍ മനസ്സിലാക്കുന്നു. ഈ പെണ്‍കുട്ടിയുടെ സഹായത്താല്‍ തന്റെ പ്രതികാരം പൂര്‍ത്തിയാക്കാന്‍ കഴിയും എന്നത് അയാള്‍ തിരിച്ചറിയുന്നു. ശങ്കറിന്റെ വ്യക്തിപ്രഭാവത്തില്‍ ആകൃഷ്ട ആയ ആ പെണ്‍കുട്ടി ശങ്കറിനോട് തന്റെ പ്രണയം വെളിപ്പെടുത്തുന്നു. ശങ്കറും,ഗോപിയും,ദേവകിക്കുട്ടിയും ചേര്‍ന്നു ഗോമതിയോട് പഴയ കഥകള്‍ പറയുന്നു.

കോളേജില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഗൌതമ മേനോന്‍ എത്തുന്നു എന്ന് മനസിലാക്കുന്ന ശങ്കറും സംഘവും ആ പരിപാടിയില്‍ ഒരു നാടകം അവതരിപ്പിക്കാന്‍ തീരുമാനിക്കുന്നു.ഈ നാടകത്തില്‍ മുപ്പത് കൊല്ലങ്ങള്‍ക്കു മുന്‍പ് നടന്ന ഒരു ഇരട്ട കൊലപാതകത്തെ വരച്ചു കാട്ടുന്നു. ഇത് കണ്ട് അസ്വസ്ഥന്‍ ആകുന്ന ഗൌതമന്‍ മനയിലേക്ക് മടങ്ങുന്നു.

മടങ്ങി വരുന്ന വഴി ഗൌരിയുടെ വേഷം കെട്ടിയ ഗോമതിയെ കാണുന്ന ഗൌതമന്‍ ആദ്യം ഭയക്കുമെങ്കിലും അത് ഗൌരിയല്ല എന്ന് മനസിലാക്കി അവളെ ഒരു മുറിയില്‍ അടയ്ക്കുന്നു.ഇതറിഞ്ഞ ശങ്കര്‍ അയാളെ കാണാന്‍ മനയില്‍ എത്തുന്നു. അവര്‍ തമ്മില്‍ വാഗ്വാദം ഉണ്ടാകുന്നു. അത് അടിപിടി ആയി മാറുന്നു.

ഒടുവില്‍ ഗൌതമന്‍ ശങ്കറിനെ വധിക്കുമെന്ന അവസരത്തില്‍, അവിടെ ഗൌരി പ്രത്യക്ഷപ്പെടുന്നു.താന്‍ അടച്ചിട്ട അവള്‍ എങ്ങനെ പുറത്തു വന്നു എന്നറിയാതെ അത്ഭുതപെട്ടു നില്ക്കുന്ന അയാളോട് അവള്‍ കുറെ പഴയ കാര്യങ്ങള്‍ പറഞ്ഞു തുടങ്ങുന്നു.

ഗൌതമനും ഗൌരിക്കും മാത്രം അറിയാവുന്ന കാര്യങ്ങള്‍..അവരുടെ പ്രണയകാലത്തേ കുറെ രഹസ്യങ്ങള്‍..

ഇതെല്ലാം കേട്ടു അയാള്‍ അസ്തപ്രജ്ഞനായി നില്ക്കുന്നു.താന്‍ ചെയ്തു പോയതെല്ലാം തെറ്റാണു എന്ന് അയാള്‍ സമ്മതിക്കുന്നു..പെട്ടന്ന് മനയ്ക്ക് തീപിടിക്കുന്നു. ഗൌരിയെ കൂട്ടി രെക്ഷപെടാന്‍ ശ്രെമിക്കുന്ന ശങ്കര്‍ ഏതോ അത്ഭുതശക്തിയുടെ ഫലമെന്ന വണ്ണം മനയില്‍ നിന്നും വെളിയിലേക്ക് തെറിച്ചു വീഴുന്നു..

കത്തി എരിയുന്ന മനയുടെ പൂമുഖത്ത് നിന്നും ഗൌരി ശങ്കറിനോട് കൈ വീശി യാത്ര ചോദിക്കുന്നു..മനയുടെ അകത്തേക്ക് പ്രവേശിക്കാന്‍ കഴിയാതെ വിഷമിച്ചു നില്ക്കുന്ന ശങ്കറിന്റെ അടുത്തേക്ക് ,ഗോപി ഗോമതിയേം കൂട്ടി എത്തുന്നു...

ഗൌരിയുടെ വേഷം ധരിച്ച ഗോമതിയെ കണ്ട ശങ്കര്‍,പൂമുഖ പടിയില്‍ നിന്നും തന്നെ കൈ കാണിക്കുന്നത് ഗൌരി തന്നെ എന്ന് മനസിലാക്കുന്നു..താന്‍ മാത്രം ആണ് ഗൌരിയെ കണ്ടത് എന്ന സത്യം അയാള്‍ തിരിച്ചറിയുന്നു..

ഒടുവില്‍ ആ കത്തി എരിയുന്ന മനയില്‍ ഗൌതമ മേനോന്റെ കഥയും അവസാനിക്കുന്നു..

ആ പുഞ്ചയുടെ ശാപതീരത്തെ മണ്ണില്‍ നിന്നും ദേവകിക്കുട്ടിയെയും, ഗോപിയെയും, ഗോമതിയെയും കൂട്ടി, ശങ്കര്‍ മേനോന്‍ യാത്ര ആകുന്നു. ഗൌരിയുടെ ഓര്‍മ്മകളില്‍, ഗോമതിയോടു ഒത്തു പുതിയ ഒരു ജീവിതം തുടങ്ങാനായി.


അടിക്കുറിപ്പ്:
"ഓം ശാന്തി ഓം" ഇന്റെ അണിയറ പ്രവര്‍ത്തകര്‍ എന്നോട് ക്ഷെമിക്കുക.

ആ പുഞ്ചയുടെ തീരത്ത്....ആദ്യ ഭാഗം

ആമുഖം:

ഈ കഥയും അതിലെ കഥാപാത്രങ്ങളും ചുറ്റുപാടുകളും എല്ലാം സാങ്കല്പികം മാത്രം. ജീവിച്ചിരിക്കുനവരോടോ, മരിച്ചവരോടോ എന്തെങ്കിലും സാമ്യം തോന്നുനെങ്കില്‍ അത് വെറും യാദ്രിച്ചികത മാത്രം.("ഓം ശാന്തി ഓം" ഇലെ സിനിമപശ്ചാത്തലം എന്ന പ്ലോട്ട് നമ്മള്‍ ചെറുവാഞ്ചേരി എന്ന ഗ്രാമത്തിലേക്ക് മാറ്റുന്നു).

കഥ ഭാഗം 1:

ചെറുവാഞ്ചേരി എന്ന ഗ്രാമത്തിന്റെ നാടുവാഴികള്‍ ആയിരുന്നു ചെറുവാഞ്ചേരി മനയിലെ തമ്പ്രാക്കള്‍. ചെറുവാഞ്ചേരി മനയുടെ കിഴക്കുവശം മുഴുവന്‍ പുഞ്ച ആണ്.അത് ആണ് ആ ഗ്രാമത്തിന്റെ അതിര്‍ത്തിയും.
മന കാലത്തിന്റെ കുത്തൊഴുക്കില്‍ നാശത്തിന്റെ വക്കില്‍ എത്തി നില്ക്കുന്നു. പട്ടണത്തില്‍ നിന്നും വന്ന ഒരു അകന്ന ചാര്‍ച്ചക്കാരന്‍ ഗൌതമ വര്‍മ്മ(മുകേഷ് മെഹറ) ആണ് മനയുടെ ഭരണം നടത്തുന്നത്.മനയുടെ പ്രതാപം വീണ്ടെടുക്കാന്‍ വന്നതാണ്‌ അയാള്‍.

ഗൌരി തമ്പുരാട്ടി(ശാന്തിപ്രിയ) , മനയിലെ ഇപ്പോളത്തെ അനന്തരാവകാശി ആ നാടിന്റെ തന്നെ ഡ്രീം ഗേള്‍ ആണ്. അവള്‍ അറിയാതെ അവളെ സ്നേഹിക്കുന്നു മനയിലെ കാര്യസ്ഥന്റെ അനന്തിരവന്‍ ശങ്കുണ്ണി(ഓം പ്രകാശ് മകീജ).

ചെറുവാഞ്ചേരി പൂരത്തിന് ഗൌരിയെ കണ്ടുമുട്ടാനുള്ള അവസരം ശങ്കുണ്ണിയുടെ ആത്മസുഹൃത്ത് ഗോപി(പപ്പു മാസ്റ്റര്‍) ഒരുക്കി കൊടുക്കുന്നു.പൂരത്തിന് എഴുന്നെളിച്ച ഒരു ആന ഇടയുന്നു. ആ ബഹളത്തിനിടയില്‍ നിന്നു ഗൌരി തമ്പുരാട്ടിയെ ശങ്കുണ്ണി അത്ഭുതകരമാം വിധം രക്ഷിക്കുന്നു. അങ്ങനെ അവര്‍ സുഹൃത്തുക്കള്‍ ആകുന്നു. ഗൌരിയോട് തന്റെ സ്നേഹം വെളിപെടുത്താന്‍ ശങ്കുണ്ണി കാത്തിരിക്കുന്നു.

അതിനിടയില്‍ ശങ്കുണ്ണിയുടെ അമ്മാവന്‍ മരിച്ചു പോകുന്നു. ഗൌതമ വര്‍മ്മ ശങ്കുണ്ണിയോട് കാര്യസ്ഥനാകാന്‍ ആവശ്യപ്പെടുന്നു. തനിക്ക് ഗൌരിയോട് അടുക്കാന്‍ ഉള്ള എളുപ്പ മാര്‍ഗം ആയി ഇതിനെ കാണുന്ന ശങ്കുണ്ണി ആ ക്ഷണം സ്വീകരിക്കുന്നു.

നാളുകള്‍ കടന്നു പോയി.

ഇതിനിടയില്‍ ശങ്കുണ്ണി ഒരു സത്യം മനസ്സിലാക്കുന്നു.ഗൌരി ഗൌതമനുമായി പ്രണയത്തില്‍ ആണ് എന്ന്. അതോടെ അയാള്‍ തകര്‍ന്നു പോകുന്നു.അയാള്‍ ഒരു രാത്രി നാട് വിടാന്‍ തീരുമാനിക്കുന്നു. അതിന് മുന്‍പ് ഗൌരിയെ ഒരു നോക്ക് കാണാന്‍ അയാള്‍ മനയിലെത്തുന്നു.പക്ഷെ അവിടെ കണ്ട കാഴ്ച ഭീകരം ആയിരുന്നു.സ്വത്തുക്കള്‍ കൈക്കല്‍ ആക്കി, ഗൌരിയെ കൊന്നു കളയാന്‍ ശ്രമിക്കുന്ന ഗൌതമനെ...

ഒടുവില്‍ ഗൌരിയെ രക്ഷിക്കാന്‍ ഉള്ള ശ്രമത്തിനിടയില്‍ ശങ്കുണ്ണിയും....

<ഇന്റര്‍വെല്‍>

14 ജനുവരി 2009

" ആ പുഞ്ചയുടെ തീരത്ത്...." -ന്യൂ റിലീസ് റിപ്പോര്‍ട്ട്

ന്യൂ റിലീസ്

ഗുലുമാല്‍ & ഗുലുമാല്‍ അവതരിപ്പിക്കുന്ന
ആദ്യ ബ്ലോഗോ-ചലച്ചിത്രം

" ആ പുഞ്ചയുടെ തീരത്ത്...."

ഫറാഖാന്‍ സംവിധാനം ചെയ്ത് ഷാരുഖ് ഖാന്‍ അഭിനയിച്ച് കോടികള്‍ കൊയ്ത "ഓം ശാന്തി ഓം " എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ മലയാള ആവിഷ്കാരം.

" ആ പുഞ്ചയുടെ തീരത്ത്...."

ഇതാ ഗുലുമാല്‍ നിങ്ങള്‍ക്കായി കാഴ്ചവെയ്ക്കുന്നു..
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം - ഗുലുമാല്‍
നിര്‍മാണം, വിതരണം - ഗുലുമാല്‍ & ഗുലുമാല്‍ പിക്ചേര്‍സ്

തിരയില്‍ നിങ്ങള്‍ ഇഷ്ടപെടുന്ന നിങ്ങളുടെ പ്രിയ താരങ്ങള്‍..

വാല്‍ കഷ്ണം:
അതിന്റെ മൂലകഥയില്‍ നിന്നും വളരെ വത്യസ്തത പുലര്‍ത്തുന്ന ഒരു പ്രമേയം ആണെന്ന് ഗുലുമാല്‍. ഏതായാലും കണ്ടറിയാം..

ഉണ്ണിക്കുട്ടന്റെ ഒരു ദിവസം...(8)

സമയം 10:00
ഫോണ്‍ ബെല്‍ മുഴങ്ങി...കുട്ടന്‍ കോള്‍ എടുത്തു." തമ്പി, എപ്പടി ഇരുക്ക്‌..അന്ത മാനേജര്‍ ഇല്ലെയ,ഫെഡ്...അവന് റൊമ്പ കൊഴുപ്പ്..".

കുട്ടന്‍ ഞെട്ടി തരിച്ച് ഇരുന്നു..എന്നിട്ട് പതുകെ പറഞ്ഞു..."ശങ്കര്‍, വിജയ് വെന്റ് ഹോം..ദിസ് ഇസ് ഉണ്ണികുട്ടന്‍ ഹിയര്‍...",...."ഓക്കേ, ഉനെക് തമിള്‍ തെരിയുമല്ലെയ...വിജയ് സോല്ലവേ ഇല്ലേ,യു ആര്‍ ഗോഇന്‍ ടു അറ്റന്‍ഡ് ദ കോള്‍..പരവാല്ലേ..." - ശങ്കര ഭാഷ്യം.

"യെസ്..കൊഞ്ചം കൊഞ്ചം...നാന്‍ റിപ്ലയ് ഇന്ഗ്ലീഷിലെ ശോല്‍രെന്‍..." കുട്ടന്‍ മറുപടി പറഞ്ഞു...

പിന്നെ കുറെ നേരം ശങ്കരന്റെ വക സായിപ്പിന്റെ കുറ്റം കേട്ടു...കുട്ടന്‍ ഫോണിന്റെ ശബ്ദം കുറെച്ച് വെച്ചു "യെസ് യെസ് " മൂളി ഇരുന്നു കൊടുത്തു..ഇതു കണ്ടു വന്ന രാഹുല്‍ മാറി നിന്നു വാ പൊത്തി ചിരിയും തുടങ്ങി..

സമയം 10:20
സമയം തീരുന്നത് കണ്ട കുട്ടന്‍ പതുകെ തിരിച്ച് ഹെഡ് ചെയ്തു.."ശങ്കര്‍, ഷാല്‍ ഐ ലീവ്?, മൈ കാബ് ഇസ് അറ്റ്‌ 10:30..."

"ഓക്കേ കുട്ടാ..വി കാന്‍ സ്റ്റോപ്പ് ദിസ്...ചുമ്മാ ആര്‍കെങ്കിലും ഇട്ടേ തമിള്‍ പേശണം...അതുകാഹെ ഇന്ത കോള്‍ വെച്ചത്....വന്നതോ നീങ്കളും...പരവാല്ലേ..ബൈ..". ശങ്കരന് വിഷമം ആയി.

കോള്‍ വെച്ചിട്ട് രാഹുലിനൊടു കുട്ടന്‍ പറഞ്ഞു..
"ചുമ്മാതല്ല...വിജയ് മുങ്ങിയത്..ഈ കത്തി ദിവസവും സഹിക്കുന്നതിനു അയാള്‍ക്ക് അവാര്‍ഡ് കൊടുക്കണം...കണ്ട സായിപിന്റെ കഥ എല്ലാം പറഞ്ഞു എന്നോട്...അവശ്യം ഉള്ളതൊന്നും പറഞ്ഞുമില്ല...ഏതായാലും കൊള്ളാം."

സമയം 10:35
കാബിലിരിക്കുന്ന കുട്ടനെ പതുക്കെ നിദ്രാദേവി തഴുകുന്നു..

ഒരു അരമണിക്കൂര്‍ കൊണ്ട് കുട്ടന്‍ വീടെത്തും..പിന്നെ ഒരു ചെറിയ കുളി..പിന്നെ ഉറക്കം...അങ്ങനെ കുട്ടന്‍ തന്റെ സംഭവ ബഹുലമായ ഒരു ദിനം കൂടി പൂര്‍ത്തിയാക്കും.വീണ്ടും ഈ വക കലാപരിപാടികള്‍ നാളേം തുടരണ്ടേ..കുട്ടന്‍ ഉറങ്ങട്ടെ...ശല്യം ചെയ്യണ്ട...

ഒരു ചെറിയ കുറിപ്പ്.

ഉണ്ണിക്കുട്ടന്റെ ഈ കഥ ഇതോടെ അവസാനിക്കുന്നു..എല്ലാവരോടും ഉള്ള നന്ദി പ്രകാശിപ്പിക്കാനുള്ള അവസരമായി ഞാന്‍ ഇത് വിനിയോഗിക്കുന്നു..തുടര്‍ന്നും എല്ലാരുടെയും പ്രോത്സാഹനം ലഭിക്കുമെന്ന പ്രതീക്ഷയോടെ നിര്‍ത്തുന്നു.

സ്വന്തം
ഗുലുമാല്‍.

ഉണ്ണിക്കുട്ടന്റെ ഒരു ദിവസം...(7)

സമയം 7.30
ഇനി ബാക്കി ഉള്ളത് 3 ഇഷ്യുകള്‍.എങ്ങനെ തീര്‍ക്കും.കുട്ടന്‍ ആലോചന തുടങ്ങി.

"ആദ്യം തിരികെ പോകാന്‍ കാബ് ബുക്ക് ചെയ്യാം..ഇല്ലേല്‍ പിന്നെ അത് കിട്ടില്ല..."
രാഹുലിന്റെ ഉപദേശം..രണ്ടുപേരും 10.30നു കാബ് രജിസ്റ്റര്‍ ചെയ്തു..

"ഈ സാമ്പത്തികമാന്ദ്യം വന്നത് കാരണം,കാബ് ഒക്കെ കുറഞ്ഞു..ഇപ്പൊ ഒരു മൂന്ന് മണിക്കൂര്‍ മുന്പ് പറഞ്ഞില്ലേല്‍ കിട്ടില്ല..അത് മാത്രമോ..കോസ്റ്റ് കട്ടിംഗ് എന്ന പേരില്‍ എന്തെല്ലാം ആണ് കാണിക്കുന്നേ...ടോയ്ലേറ്റില്‍ ടിഷ്യൂ പേപ്പര്‍ ഇല്ല..ആറു മണിക്ക് ശേഷം എ സി ഇല്ല.."രാഹുല്‍ ആധി പ്രകടിപ്പിച്ചു.."ദൈവമേ പറഞ്ഞു വിടാതിരുന്നാല്‍ മതി.."രാഹുലിന്റെ പ്രാര്‍ത്ഥന..

"കുറെ കഴിയുമ്പോ ഇതിലും കഷ്ടമാകും കാര്യങ്ങള്‍.....നോക്കിക്കോ..."കുട്ടന്‍ വക കമന്റ്..
സമയം 8.30

കുട്ടന്‍ തന്റെ പണിയില്‍ ജാഗരൂകന്‍ ആയി ഇരിക്കുന്നു.

"കുട്ടാ, ശങ്കര്‍ കൂപിടും..അന്ത കാള്‍ കൂടി നീ അറ്റന്‍ഡ് പണ്ണണം....അതുക്ക് അപ്പറം കലംപലാം..." ലീഡ് വീണ്ടും സ്നേഹം പ്രകടിപ്പിച്ചു. "സീ യു ടുമോറോ..". തിരികെ എന്തേലും പറയാന്‍ കൂടി അവസരം നല്‍കാതെ അയാള്‍ ഒരു പോക്ക്

"കള്ള ഡാഷ്!!..അവന്റെ ജോലി ആണ് ആ കോള്‍.. അത് പോലും ചെയ്യത്തില്ല...എന്റെ ഒരു വിധി.." കുട്ടന്‍ കരയാറായി.."ഇനി അതും അറ്റന്‍ഡ് ചെയ്ത് വീട്ടില്‍ എത്തുമ്പോള്‍ ഒത്തിരി വൈകും.."

സമയം 9.50
തീര്‍ന്നു...പണി എല്ലാം തീര്‍ന്നു..ഇനി ആകെ ഉള്ളത് ആ കോള്‍ മാത്രം... അത് കൂടി മാത്രം...ഹുരായ്...കുട്ടന്‍ ഒരു പാട്ടും പാടി.."സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാന്‍ വയ്യേ..."..

(തുടരും..)

09 ജനുവരി 2009

2009 - ഗുലുമാലിന്റെ പുതുവത്സര സന്ദേശം

"പ്രിയ സഖാക്കളേ...

ഈ വൈകിയ അവസരത്തിലും നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ എന്റെ പുതുവത്സര അഭിവാദനങ്ങള്‍ നേരുന്നു..."

പേടിക്കണ്ട!!..ഞാന്‍ കമ്മ്യൂണിസ്റ്റ് ആയി മാറിയിട്ടൊന്നും ഇല്ല...
ഒരു ചെറിയ പുതുവത്സര ഇടവേളയില്‍ ആയിരുന്നു...

ആകെ മൊത്തത്തില്‍ ഒരു മുങ്ങല്‍..നാട്ടില്‍ പോയി...ഒന്നു കറങ്ങി..എല്ലാരേം കണ്ടു..കുറെ പുതുവത്സര തീരുമാനങ്ങള്‍ എടുത്തു...അങ്ങനെ പോയ വഴിക്ക് നമ്മുടെ പിണറായി സഖാവിന്റെ ഒരു പ്രസംഗം കേട്ടു..അതിന്റെ ഒരു ഹാങ്ങോവര്‍ ഈ പോസ്റ്റിലും ഇരിക്കട്ടെ എന്ന് വച്ചു....നാട്ടില്‍ ചെന്നിട്ട് വര-പുറത്ത് ഇരിക്കാന്‍ സാധിച്ചില്ല..അതാണ്‌ 2009 ലെ ആദ്യ പോസ്റ്റ് ഇത്രേം വൈകിയത്..

എല്ലാ വര്‍ഷവും പുതുവത്സര തീരുമാനങ്ങള്‍ എടുക്കും.. അത് ജനുവരി മാസം തീരുന്നതിനു മുന്‍പേ വേണ്ട എന്ന് വയ്ക്കും അതാ പതിവ്...

ഈ കൊല്ലം ആ പതിവു തെറ്റിക്കുക എന്നതാണ് ആദ്യത്തെ തീരുമാനം..കുറെ നല്ല തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്...അതോടൊപ്പം എല്ലാരുടേം അനുഗ്രഹാശിസ്സുകള്‍ വേണ്ട ഒരു പുതിയ കാര്യം ഉണ്ട്...ഗുലുമാലിന്റെ ഭാവിയിലെ ഏറ്റവും സുപ്രധാനമായ ഒരു കാല്‍വെപ്പ്‌...

ഒരു തിരക്കഥ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു..പലപ്പോഴും തിരക്കഥ എഴുതാന്‍ പേന എടുത്തിട്ടുണ്ട് എങ്കിലും ഒരിക്കലും കാര്യമായി ഒന്നും നടന്നിട്ടില്ല..എന്നാല്‍ ഈ തവണ കാര്യം പ്രശ്നം ആണ്...കുറെ ദിവസങ്ങള്‍ ആയി ഇതു മാത്രമെ തലയില്‍ ഉള്ളു...ഇത്തവണ എന്തെങ്കിലും നടക്കുന്ന ലക്ഷണം ഉണ്ട്...അതിനായി എല്ലാരുടെയും പ്രാര്‍ത്ഥന, അനുഗ്രഹം ഒക്കെ വേണം..
മനുഷ്യ മനസ്സിന്റെ സങ്കീര്‍ണ്ണ തലങ്ങള്‍ ഭീകരവാദത്തിന്റെ ചുവടുപിടിച്ച് ഒരു കഥ പറയാനുള്ള കഠിന ശ്രെമത്തില്‍ ആണ് ഗുലുമാലിപ്പോള്‍....

അപ്പോള്‍ ഇനി ഉണ്ണിക്കുട്ടന്റെ കഥ തുടരും...അതിന് ശേഷം ഒരു ചെറുകഥ മനസ്സിലുണ്ട്..അതും കാണും...പിന്നെ കുറെ അല്ലറ ചിലറ പോസ്റ്റ്കളും...എന്തെല്ലും കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കില്‍ തുറന്നു പറയണം..

ഒരിക്കല്‍ കൂടി ഒരു നല്ല വര്‍ഷം ആശംസിക്കുന്നു ....

സ്വന്തം
ഗുലുമാല്‍