22 ഓഗസ്റ്റ് 2012

21 ഡിസംബര്‍ 2012

കത്തി എരിയുന്ന ഈ ഊഷരഭൂമിയുടെ വിലാപം.ചൂട് കാറ്റിനു മരണത്തിന്റെ ഗന്ധം.തിളച്ചു മറിയുന്ന വെള്ളത്തിന്‌ ചോരയുടെ നിറം.പ്രകൃതി ഒരു മരണ വീട് പോലെ ആയി മാറി.കൂട്ട ആത്മഹത്യ നടന്ന ഒരു വീട് പോലെ.

ദൂരെ എവിടെയോ കൂട്ട നിലവിളി കേട്ടവള്‍ ഉണര്‍ന്നു. 
അനാവൃതമായ മാറിടത്തെ പുണര്‍ന്നു കിടന്ന അവന്‍റെ കൈകള്‍ എടുത്തു മാറ്റാനുള്ള ശ്രമം വിഫലമായി. കണ്ണുകള്‍ വീണ്ടും അവളെ ഉറക്കത്തിലാഴ്ത്തി.

ആ രാത്രിക്ക് പ്രത്യേകതകള്‍ ഒന്നും തന്നെ ഇല്ലായിരുന്നു.മൂന്നാം യാമത്തില്‍ കാറ്റ് വീശി അടിക്കുന്ന ആ നിമിഷം വരെ.വീശി അടിച്ച ആ ചൂട് കാറ്റിനു മരണത്തിന്റെ ഗന്ധം.

അവള്‍ ഉണര്‍ന്നപ്പോള്‍ ചുറ്റും ദുരന്തത്തിന്റെ, മഹാദുരന്തത്തിന്റെ തിരുശേഷിപ്പുകള്‍ മാത്രം. 

തന്‍റെ നഗ്ന മേനിയോടു ഒട്ടിച്ചേര്‍ന്നു കിടന്ന, തന്‍റെ യൌവ്വനം പകര്‍ന്നെടുത്ത അവന്‍, അവനെ കാണാന്‍ ഇല്ലായിരുന്നു.
ചുറ്റും തകര്‍ന്നടിഞ്ഞ അംബരച്ചുംബികളുടെ അവശിഷ്ടങ്ങള്‍.

കല്ലിലും മണ്ണിലും തീര്‍ത്ത മഹാസൌധങ്ങളുടെ തിരുശേഷിപ്പുകള്‍.

താന്‍ ഉറങ്ങാന്‍ കിടന്നിടമാണോ ഇതെന്ന് അവള്‍ സംശയിച്ചു. അവളുടെ സംശയം ശരി തന്നെ ആയിരുന്നു. അവളുടെ വീട്, അതെവിടെ ആയിരുന്നു എന്ന് ഇനി പറയാന്‍ ആര്‍ക്കും കഴിയില്ല. 

അവളുടെ ദേഹം അവിടെ ഇവിടെ ആയി പൊട്ടി ചോര ഉണങ്ങി ഒട്ടി ഇരുപ്പുണ്ടായിരുന്നു. വലതു കൈ ഒടിഞ്ഞു തൂങ്ങിയിരുന്നു.രാത്രിയില്‍ അവന്‍ അഴിച്ചു മാറ്റിയ വസ്ത്രങ്ങള്‍ അവള്‍ തപ്പിയെടുത്തു വാരി ചുറ്റി എങ്കിലും, വീശി അടിച്ച ആ മരണ കാറ്റിന്റെ ഉന്മാദത്തില്‍ അവ കീറിയിരുന്നു. 

അവള്‍ അവനെ തേടി നടന്നു.
മഴ ചാറ്റല്‍ പോലും അവളെ അസ്വസ്ഥ ആക്കിയിരുന്നു. അവളുടെ ദേഹത്തേക്ക് വീണ അമ്ലാംശം ഉള്ള ആ വെള്ള തുള്ളികള്‍. മുറിവുകളെ കൂടുതല്‍ വേദനപെടുത്തി കൊണ്ട് ഇരുന്നു.

താന്‍ അനുഭവിച്ചിരുന്ന ഇടവപാതിയുടെയും തുലവര്‍ഷത്തിന്റെയും ഓര്‍മ്മകള്‍ സ്വച്ച സ്മരണകള്‍ ആയി പോലും തന്നില്‍ അവശേഷിക്കുന്നില്ല എന്ന സത്യം അവളുടെ മനസ്സിനെയും.
  
ചുറ്റും ഉള്ള കാഴ്ചകള്‍ അവളില്‍ ഭീതി നിറച്ചു. ഹരിതാഭ നിറഞ്ഞ പുല്‍മേടുകള്‍., മരങ്ങള്‍ നിറഞ്ഞ ജനവാസ യോഗ്യമായ പ്രദേശങ്ങള്‍., മൃഗങ്ങളും മനുഷ്യരും അവരുടെ ആവാസ വ്യവസ്ഥ...എല്ലാം ഒരു രാത്രിയുടെ മറവില്‍ മരണപ്പെട്ടിരിക്കുന്നു.

ചുറ്റും മരണത്തിന്‍റെ രൂക്ഷ ഗന്ധം. 

മരണം. അത് മാത്രം ആണ് ആ രാത്രി അവള്‍ക്കു നല്‍കിയത്. 

ഉടലുകള്‍ മണ്ണിനാലും, തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടത്താലും മൂടപ്പെട്ടിരുന്നു.ശേഷിച്ചവ കബന്ധങ്ങളായി അവളുടെ മുന്നില്‍..
എത്ര നേരം നടന്നുവെന്നോ, എത്ര ദൂരം നടന്നുവെന്നോ അവള്‍ക്ക് ഒരു നിശ്ചയവും ഇല്ല. അവന്‍ എവിടെയെന്നു അവള്‍ക്കൊരു നിശ്ചയവും ഇല്ല.

ചുറ്റും ഉള്ള കാഴ്ചകള്‍ മനം മടുപ്പിച്ചു. 

അവളുടെ സ്മൃതികളില്‍ ആ പഴയ ഭൂമി, ആ പ്രകൃതി, അതിന്റെ ദീപ്ത സ്മരണകള്‍.....

ജീവന്‍റെ ഒരു കണിക എങ്ങും കാണാന്‍ ആകാതെ അവള്‍ തളര്‍ന്നു. 
അന്തരീക്ഷം മലീമസമായിരുന്നു. സൂര്യ രശ്മികള്‍ പൊടിപടലങ്ങള്‍ക്ക് ഇടയിലൂടെ അരിച്ചിറങ്ങിയിട്ടും അവളുടെ കാഴ്ച മങ്ങിയിരുന്നു.അഗ്നി പ്രവഹിക്കുന്ന അവശിഷ്ടങ്ങള്‍ അന്തരീക്ഷത്തെ കൂടുതല്‍ രൂക്ഷമാക്കി.

ദാഹം അവളുടെ പ്രജ്ഞയും മങ്ങിപ്പിച്ചു. വഴിയില്‍ കണ്ട നീര്‍ചോലകള്‍ ഒന്നിലും ജലം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അവള്‍ വീണ്ടും നടന്നു.

കാണുന്ന ചോലകള്‍ ഒന്നിലും ജലം ഇല്ലായിരുന്നു. ചിലതില്‍ രക്തം മാത്രം തലം കെട്ടി നിന്നിരുന്നു. ചിലതില്‍ കബന്ധങ്ങള്‍ പൊങ്ങി കിടന്നിരുന്നു.

മരണം. ആ രാത്രിക്ക് ശേഷം അതായിരുന്നു പ്രകൃതി.

ഒടുവില്‍ അവള്‍ രക്തം കലര്‍ന്ന ജലമോ, കബന്ധങ്ങള്‍ പൊങ്ങിയ ജലമോ കുടിക്കാം എന്ന അവസ്ഥയിലെത്തി. ദാഹം അവളെ ആ അവസ്ഥയില്‍ എത്തിച്ചു.

ആദ്യം കണ്ട നീര്‍ത്തടം ലക്ഷ്യമാക്കി അവള്‍ നടന്നു.

നടന്ന വഴികളിലെ ക്രൂരത, തന്‍റെ പാദം തണുപ്പിക്കാന്‍ കാലുകള്‍ പതുക്കെ ജലത്തില്‍ മുക്കിയപ്പോള്‍, ചൂടും അമ്ലവും കലര്‍ന്ന തിളയ്ക്കുന്ന ജലം. കനലുകളിലൂടെ നടന്ന പാദങ്ങള്‍ കൂടുതല്‍ ചൂട് ഏറ്റുവാങ്ങി.

അവളുടെ പ്രജ്ഞ മങ്ങിയിരുന്നു. കുടിക്കാന്‍ കുറച്ചു വെള്ളം. ദാഹം മാറ്റണം. അത് മാത്രം ആയിരുന്നു ചിന്ത. 

കൈകള്‍ ജലത്തില്‍ മുക്കി വെള്ളം എടുക്കാന്‍ ശ്രമിച്ചപ്പോള്‍, ഒരു കൈ അവളുടെ കൈകളില്‍ തട്ടി. ആ കൈ കഴിഞ്ഞ രാത്രി തന്‍റെ മാറിടം പുണര്‍ന്ന കൈ തന്നെ ആയിരുന്നു എന്ന തിരിച്ചറിവ് അവളെ തെല്ലും അല്ലട്ടിയില്ല.

ആ കൈ തട്ടി മാറ്റി, അമ്ലം കലര്‍ന്ന ഒരു കുമ്പിള്‍ ജലം അവളുടെ ദാഹം മാറ്റുമ്പോള്‍, അവന്‍റെ ഓര്‍മ്മകള്‍ തെല്ലും അവളെ അലട്ടിയില്ല.

ആ രാത്രിയും, അതിന്റെ കെടുതികളും അവളെ ഒട്ടും ദുഖിപ്പിച്ചില്ല.

കുറെ മാറി അവള്‍ കിടന്നു, തന്‍റെ പുതിയ അവകാശിക്കായുള്ള കാത്തിരുപ്പുമായി. 

04 ജൂൺ 2012

കൊല്ലാം പക്ഷെ തോല്പിക്കാന്‍ ആകില്ല...

അന്‍പത്തി ഒന്ന് വെട്ടുകള്‍... 

മൂന്നോ നാലോ മിനിട്ടുകള്‍....

ഇരുട്ടില്‍ മിന്നി മറയുന്ന കൊടുവാളുകളുടെ തിളക്കം...

ഒടുവില്‍ ഇരയെ പിടിക്കാന്‍ ഇറങ്ങിയ വേട്ട നായ്ക്കളില്‍ ആരുടെയോ കൈകളില്‍ ഒരു വെട്ടു കൊണ്ടപ്പോള്‍ അവര്‍ നിര്‍ത്തി, ദൂരെ മാറ്റി നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാറിലേക്ക് ഓടി കയറി..

ഓരോ വെട്ടും തന്‍റെ മാംസത്തില്‍ തറഞ്ഞു കയറുംപോളും അയാള്‍ നിലവിളിച്ചിരുന്നില്ല, ഒന്നമര്‍ത്തി കരഞ്ഞു കൂടിയില്ല, തന്നാല്‍ ആകും വിധം ഉറക്കെ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടേ ഇരുന്നു 

കൊല്ലാം പക്ഷെ തോല്പിക്കാന്‍ ആകില്ല...

അന്തരീക്ഷത്തില്‍ നാടന്‍ ബോംബിന്റെയും പച്ച മാംസത്തിന്റെയും ഗന്ധം കൂടികലര്‍ന്നിരുന്നു...കടുത്ത വേനലില്‍ ഉണങ്ങി വരണ്ട
പുല്‍നാമ്പുകള്‍ക്ക്‌ മേലെ ചുടു രക്തം കട്ട പിടിച്ചു നിന്നിരുന്നു..
 
ഓടി കൂടിയവര്‍ കണ്ടത്, ചുരുട്ടിയ മുഷ്ടി ഉയര്‍ത്തി പിടിച്ചു മരിച്ചു കിടക്കുന്ന ഒരു യഥാര്‍ത്ഥ കമ്മ്യുണിസ്റ്റ്കാരനെ ആണ്...തങ്ങളുടെ, ഒന്ച്ചിയത്തിന്റെ പ്രിയ നേതാവ്...
 
കമ്മ്യൂണിസം എന്നാല്‍ മനുഷ്യത്വം ആണെന്നും, മാര്‍ക്സിസം എന്നാല്‍ മറ്റുള്ളവരുടെ വേദനകള്‍ തിരിച്ചറിയാന്‍ കഴിയുന്നതാണെന്നും തിരിച്ചറിയാതെ പോയ ഒരു കൂട്ടം ആളുകള്‍. അവര്‍ സഘാവിനെ കൊന്നു. 
 
ഈ വാര്‍ത്ത ഒന്ചിയത്തും പരിസര പ്രദേശങ്ങളിലും മാത്രം അല്ല, കേരളമൊട്ടാകെ പെട്ടന്ന് പടര്‍ന്നു കയറി. 
 
ഇതൊന്നും അറിയാതെ ഭര്‍ത്താവിനു അത്താഴവും വിളമ്പി വെച്ച്, അയാള്‍ വരുന്നതും കാത്തിരുന്ന ഒരു ഭാര്യ...തിരക്കുള്ള അച്ചനെ ഒരു നോക്ക് കണ്ടിട്ട്, എന്തെങ്കിലും ഒരു കുസൃതി പറഞ്ഞിട്ട്, ആ കൈകള്‍ കൊണ്ട് മുടിയിഴകള്‍ ഒന്ന് തലോടിച്ചു കഴിഞ്ഞിട്ട് ഉറങ്ങാന്‍ കാത്തിരുന്ന ഒരു പതിനഞ്ചുകാരന്‍...എത്ര വൈകിയാലും മകന്റെ വരവും കാത്തിരിക്കുന്ന ഒരു വന്ദ്യ വയോധിക...അവരുടെ സ്വപ്‌നങ്ങള്‍...

അവരുടെ സ്വപ്‌നങ്ങള്‍ ആ പണി തീരാത്ത വീട് പോലെ...
   

ദൂരെ വയസ്സ് ചെന്ന, എന്നാല്‍ മനസ്സില്‍ ഇപ്പോളും വിപ്ലവത്തിന്റെ അടങ്ങാത്ത വീര്യവും ആര്‍ജ്ജവവും കാത്തു സൂക്ഷിക്കുന്ന ആ മനുഷ്യസ്നേഹി ഇതറിഞ്ഞു രണ്ടു തുള്ളി കണ്ണുനീര്‍ പൊഴിച്ചു. തന്‍റെ കാലശേഷം താന്‍ തുടങ്ങി വെച്ചതെല്ലാം ഏറ്റെടുക്കാന്‍ കഴിയുന്ന , താന്‍ വിശ്വസിക്കുന്ന അതേ പ്രത്യയ ശാസ്ത്രത്തില്‍ വിശ്വസിക്കുന്ന , ഒരേ വഴിയില്‍ സഞ്ചരിക്കുന്ന ചുരുക്കം ചിലരില്‍ ഒരാള്‍ ആയിരുന്നു അയാള്‍. അയാളെ അവര്‍ ഇല്ലാതാക്കിയത്, അത് തനിക്കുള്ള ഒരു മറുപടിയോ മുന്നറിയിപ്പോ ഒക്കെ ആയി ആ വൃദ്ധന്നു തോന്നി.

ധിക്കാരത്തിന്റെ; സമ്പന്നതയുടെ പ്രത്യയ ശാസ്ത്ര സംഹിതകളില്‍ വിശ്വസിക്കുന്ന മറ്റൊരാള്‍, കൊല്ലപ്പെട്ടയാള്‍ കുലംകുത്തി ആയിരുന്നു എന്ന് പറഞ്ഞതും; വൃദ്ധന്‍  അയാള്‍ക്കെതിരെ വിപ്ലവത്തിന്റെ കൊടും കാറ്റഴിച്ചു വിട്ടു. 

പാര്‍ട്ടിയെ താന്‍ ഇപ്പോള്‍ തിരുത്തിയില്ലേല്‍ ജനങ്ങള്‍ പാര്‍ട്ടിയെ തിരുത്തുന്ന ഒരു കാലം വരും എന്ന് ആ വൃദ്ധന്‍ മനസ്സിലാക്കി.

അപ്പോഴും ഒന്ചിയത്തെ ജനങ്ങള്‍ തങ്ങള്‍ക്കു വന്ന നഷ്ടത്തില്‍ പതറാതെ, തങ്ങളുടെ പ്രിയപ്പെട്ട ജനനായകന്‍ മുന്നോട്ടു വെച്ച ആശയങ്ങളില്‍ വിശ്വസിച്ചു, ആ ജന നായകന്‍റെ പത്നിയോടൊപ്പം ഉറക്കെ ലോകത്തോട്‌ വിളിച്ചു പറഞ്ഞു 

ടി പി യെ കൊല്ലാനെ പറ്റു, പക്ഷെ തോല്‍പ്പിക്കാന്‍ ആകില്ല...

പാര്‍ട്ടിയുടെ ചട്ടകൂടുകള്‍ ഭേദിച്ച്, ഒടുവില്‍ ടി പിയുടെ വീട്ടിലെക്കെത്തിയ ആ വൃദ്ധന്‍ കണ്ടത്, പൊടിഞ്ഞ ഓരോ തുള്ളി ചോരയും ഒരു നൂറു ടി പി ആയി ഒന്ചിയത്തു പുനര്‍ജ്ജനിക്കുന്നതാണ്...ഒരായിരം മടങ്ങ്‌ വിപ്ലവ വീര്യവുമായി...

ഒന്ചിയത്തിന്റെ കൂടെ ആ വൃദ്ധനും പറഞ്ഞു...കൊല്ലാം പക്ഷെ തോല്പിക്കാന്‍ ആകില്ല...

ഒരു ദിവസം, നമ്മളെല്ലാവരും അതേറ്റു പറയും..കൊല്ലാം പക്ഷെ തോല്പിക്കാന്‍ ആകില്ല...

18 ഏപ്രിൽ 2012

മരിയ മെറ്റില്‍ഡ

"ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക".

സമയം
രണ്ടു മണി. ജി.കെ വീണ്ടും ഞെട്ടി ഉണര്‍ന്നു.

"വാര്‍ധക്യത്തില്‍ ഉറക്കം കുറയുമെന്ന് വായിച്ചിട്ടുണ്ട്, എങ്കിലും ഇത് ഇപ്പോള്‍ കുറെ തവണയായി താന്‍ ഇങ്ങനെ...".

"ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക".

എവിടെയോ വായിച്ച വരികള്‍. പക്ഷെ വരികള്‍ എന്തിനു തന്നെ ഇങ്ങനെ ആലോസരപെടുത്തുന്നു, അതും രാത്രിയില്‍?

ഉത്തരമില്ലാത്ത ചോദ്യം.

ടാമസ് ജി.കെയെ കാണാന്‍ വന്നത് പിറ്റേന്ന് പകല്‍ ആണ്. ആരാണ് എന്ന ചോദ്യത്തിന് ഇതായിരുന്നു മറുപടി.

"ഒരു വിദ്യാര്‍ഥി...മിഷിഗന്‍ സര്‍വകലാശാലയില്‍ ഇന്ത്യന്‍ ഭാഷകളെ കുറിച്ചും, സംസ്കാരത്തെ കുറിച്ചും ഗവേഷണം നടത്തുന്നു..."

ജി.കെയെ കാണാന്‍ വരുന്ന മറ്റു വിദേശ വിദ്യാര്‍ത്ഥികളെ പോലെ ആയിരുന്നില്ല ടാമസ്.

എന്തിനാണ് തന്നെ കാണാന്‍ വന്നത് എന്ന ജികെയുടെ ചോദ്യത്തിന് അവന്‍ നല്‍കിയ ഉത്തരം അയാളെ വര്‍ഷങ്ങള്‍ പിന്നിലേക്ക്‌ സഞ്ചരിപ്പിച്ചു.

"മരിയ മെറ്റില്‍ഡ മാര്‍സെല്ല"

അവള്‍ തനിക്ക് ആരായിരുന്നു...ചിന്തകള്‍ രാത്രിയെ വീണ്ടും കീഴടക്കി.

മൂന്ന് പതിറ്റാണ്ടുകള്‍ പിന്നോട്ട് പോകണം മരിയയെ അറിയാന്‍. തന്‍റെ ചെറിയ ഒരു കാലയളവിലെ അമേരിക്കന്‍ ജീവിതം. ഗവേഷണവും, ഭാരതീയ സംസ്കാരത്തെ കുറിച്ച് ഷിക്കാഗോ സര്‍വകലാശാലയില്‍ അധ്യാപനവും ആയി കഴിഞ്ഞ ഒന്നര കൊല്ലത്തിന്റെ കാലയളവില്‍ തന്‍റെ ജീവിതത്തിന്റെ ഭാഗം ആയിരുന്നു അവള്‍.

ഒരു വിദ്യാര്‍ഥിനിയില്‍ നിന്നും തന്‍റെ അടുത്ത സുഹൃത്ത് ആയി മാറാന്‍ അവള്‍ക്ക് അധിക കാലം വേണ്ടി വന്നില്ല...അവളുമൊത്തുള്ള യാത്രകള്‍; അമേരിക്ക ചുറ്റി കാണാന്‍ അവള്‍ ആയിരുന്നു കൂട്ട്.

തന്നിലേക്ക് തീ പോലെ പടര്‍ന്നു കയറുകയായിരുന്നു മരിയ.

പോരുന്നതിന്റെ തലേ രാത്രിയും, ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു...വീണ്ടും വീണ്ടും...

ഒടുവില്‍ യാത്ര പറച്ചില്‍ എങ്ങനെ അവസാനിപ്പിച്ചു.

"ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക"

ഒടുവില്‍ കണ്ണീരോടെ തന്നെ യാത്ര അയച്ച അവളെ കുറിച്ച് പിന്നീടൊരിക്കലും താന്‍ ചിന്തിച്ചില്ല. പിന്നീടുള്ള അമേരിക്കന്‍ യാത്രകളില്‍ അവളെ കാണാന്‍ ശ്രമിച്ചതും ഇല്ല.

തെറ്റായി പോയോ?

ടാമസ് അവളുടെ മേല്‍നോട്ടത്തില്‍ ഗവേഷണം നടത്തുന്നു എന്നാണ് പറഞ്ഞത്. വേറെ ഒരു ചോദ്യത്തിനും അവന്‍ ഇടം നല്‍കിയില്ല. ഒരു പുസ്തകത്തിന്റെ കോപ്പി തന്‍റെ കൈകളില്‍ ഏല്പിച്ചിട്ട് അവന്‍ യാത്ര പറഞ്ഞു.

"മരിയ മെറ്റില്‍ഡയുടെ കവിതകള്‍"

ജി.കെ ആദ്യത്തെ കവിത വായിക്കാന്‍ തുടങ്ങി.

അത് തുടങ്ങിയത് ഇങ്ങനെ ആയിരുന്നു.
"നിന്‍റെ പ്രണയം, അത് സത്യമായിരുന്നോ..?

ഇടയ്ക്ക് ഒരു വരി ഇങ്ങനെയും...
"നിന്നില്‍ ഞാന്‍ അഗ്നിയായി, നീ എന്നില്‍ ജീവന്റെ ഹേതുവായി"

അവസാനം...
"ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക"

കവിതയ്ക്ക് ശേഷം, ജി.കെയെ അഭിസംബോധന ചെയ്ത ഒരു കുറിപ്പ് അയാള്‍ കണ്ടു. വായിച്ചു കഴിഞ്ഞതും തകര്‍ന്നു വീണ അയാളുടെ ചുണ്ടുകള്‍ വരളുന്നുണ്ടായിരുന്നു.

കിതപ്പ് കൂടി കൂടി വന്നു. കണ്ണുകളില്‍ ഇരുട്ടും. ബോധം മറയുന്ന വരെ അയാള്‍ കുറിപ്പ് തന്‍റെ നെഞ്ചോട്‌ ചേര്‍ത്തിരുന്നു.

കുറിപ്പ് എങ്ങനെ ആയിരുന്നു.

"ടാമസ് മാര്‍സെല്ല!!!

അവന്‍ ജി.കെ ആണ്...എഴുത്തിലും, ചിന്തയിലും....പിന്നെ...രക്തത്തിലും...

ജി.കെ മാത്രം..."