25 ജൂൺ 2009

പകല്‍ കിനാവ്‌ - ഭാഗം1

ആമുഖം
ഇതൊരു നാടകം ആണ്.ഓഫീസിലെ ഒരു അറുബോറന്‍ ദിവസം കണ്ട പകല്‍ക്കിനാവ്‌ ഒരു നാടകം ആക്കാനുള്ള ചെറിയ ശ്രമം.
ഇതിലെ കഥാപാത്രങ്ങള്‍ക്ക് ആരെങ്കിലുമായി എന്തെങ്കിലും സാമ്യം തോന്നുന്നു എങ്കില്‍ അത് സ്വാഭാവികം മാത്രം.
പകല്‍ കിനാവ്‌ ഇവിടെ തുടങ്ങുകയായി...

പകല്‍ കിനാവ്‌

പൂരപറമ്പില്‍ നിന്നും നാടകത്തിന്റെ അറിയിപ്പ്.പാറപ്പുറം കലാസമിതി സ്നേഹപുരസ്സരം കാഴ്ച വെയ്ക്കുന്നു ഒന്നാമത്‌ നാടകം

"പകല്‍ കിനാവ്‌"

രചന,സംഭാഷണം,സംവിധാനം - കിഴക്കേമുറി സുധാകരന്‍
ഗാന രചന,സംവിധാനം - സാബു കോട്ടപ്പുറം
ഗാനങ്ങള്‍ നിങ്ങള്‍ക്കായി പാടുന്നത് - കിനാവൂര്‍ ശശികല, ഓമനക്കുട്ടന്‍ തെക്കുമ്പാട്‌
വസ്ത്രാലങ്കാരം- ബൈജു തെക്കെവിള
ശബ്ദം, വെളിച്ചം - കിഴക്കേപ്പാട്ട് ഓമന സൌണ്ട്സ്‌ ആന്‍ഡ്‌ ലൈറ്റ്സ്

ഈ നാടകം സാക്ഷാത്ക്കരിക്കാന്‍ പാറപ്പുറം കലസമിതിയോടു സഹകരിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി കൊണ്ട് പകല്‍ കിനാവ്‌ ഇവിടെ സമാരംഭിക്കുകയായി

വേദിയില്‍ ഇതാ നിങ്ങളുടെ ഇഷ്ട താരങ്ങള്‍...

അടുത്ത ബെല്ലോടു കൂടി നാടകം തുടങ്ങുകയായി.

"സ്നേഹം സ്നേഹം മാത്രം ആണ് ഉലകില്‍" നാടകത്തിന്റെ ശീര്‍ഷ ഗാനം പ്രിയ ഗായകര്‍ പാടി തുടങ്ങി.

"ഈര്ര്ര്ര്‍ ണീഈഇം"

വേദിയില്‍ പ്രിയ താരങ്ങളുടെ ഭാവപ്രകടനം തുടങ്ങാന്‍ നേരം ആയി എന്ന് അറിയിച്ചു കൊണ്ട് നാടകത്തിനു തുടക്കം കുറിക്കുകയായി

ഡെസ്കിനു മുകളില്‍ കീ ബോര്‍ഡിനു അടുത്ത് തല താങ്ങി വെച്ചിരുന്ന എന്റെ കൈ ചെറുതായി ഒന്ന് തെന്നി. മൊബൈല്‍ ബെല്ല് കേട്ടതാണ് കാരണം. പെട്ടന്ന് മയക്കത്തില്‍ നിന്നും ചാടി എഴുന്നേറ്റു.
കിഴക്കേപ്പാട്ട് ഗ്രാമവും പൂരവും നാടകവും എല്ലാം സ്വപ്നം ആയിരുന്നു. സാരമില്ല ബാക്കി കാണാന്‍ ഇനിയും സമയം ഉണ്ടെല്ലോ.


തല ഉയര്‍ത്തി നോക്കിയപ്പോള്‍ കണ്ടത് അസിസ്റ്റന്റ്‌ മാനേജറിനെ ആണ്. ആള് ലാമ്പി മോഡല്‍ ആണ്.എന്നാലും പുള്ളിടെ വിചാരം ഇപ്പോളും കോളേജ് കുമാരന്‍ ആണ് എന്നാണ്.പക്ഷെ ഭാഗ്യം എന്ന് പറയട്ടെ പുള്ളിക്കാരന് പുതിയ പിള്ളേരെ വേണ്ട.തൈകളുമായി ആണ് കമ്പനി.നമ്മുക്ക്‌ ഇയാളെ കണ്ണന്‍ എന്ന് വിളിക്കാം.

അപ്പോളാണ് പുറകില്‍ നിന്നും വിളി. എന്റെ സ്വന്തം എച്ച് ആര്‍ അമ്മച്ചി.എന്തിനാണോ വിളിക്കുന്നെ.അവര്‍ക്ക്‌ വസ്ത്രങ്ങള്‍,ആഭരണങ്ങള്‍ ഇതാണ് പ്രിയം.ഡോക്ടര്‍ പശുപതി എന്ന പടം കണ്ടവര്‍ക്ക് മറക്കാന്‍ ആകാത്ത കഥാപാത്രം ആണ് അതില്‍ കല്പന അവതരിപ്പിച്ച യുഡിസി. പച്ച സാരിയും അതിനു ചേര്‍ന്ന വളയും കമ്മലും കുടയും ഒക്കെ ചൂടി നടക്കുന്ന പ്രിയപ്പെട്ട കഥാപാത്രം. അത് പോലെ ആണ് ഈ അമ്മച്ചിയും.നമ്മുക്ക്‌ ഇവരെയും യുഡിസി എന്ന് വിളിക്കാം.

അങ്ങോട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ ആണ് മാനേജര്‍ എന്ന മനുഷ്യനെ കണ്ടത്‌.കഷണ്ടി കയറിയ തല,ആറരയടി പൊക്കം,മൊത്തത്തില്‍ ഭീഭത്സ രൂപം.അങ്ങേരു നടക്കുനെ കണ്ടാല്‍ കവല ചട്ടമ്പി ആണന്നെ തോന്നു.ഇയാളെ നമ്മുക്ക്‌ മധു എന്ന് വിളിക്കാം.

ഭാഗ്യത്തിന് കുരിശാകാതെ എല്ലാരും കടന്നു പൊയ്.ഞാന്‍ പതുക്കെ താടിക്ക് കൈ കൊടുത്തു.വീണ്ടും കിഴക്കേപ്പാട്ട് ഗ്രാമത്തിലേക്ക്


രംഗം ഒന്ന്

ഓടക്കുഴലും കൈയില്‍ ഏന്തി പുത്തൂരം വീടിന്റെ നടവാതില്‍ കടന്നു കണ്ണന്‍ അകത്തേക്ക് വരുന്നു.
വെള്ള ഷര്‍ട്ടും കറുത്ത പാന്റ്സും ഒക്കെ ആയി ടക്ക്‌ ഇന്‍ ചെയ്ത വേഷം. തലയില്‍ മുടി കൂട്ടി ഉച്ചിയില്‍ കെട്ടി അതില്‍ മയില്‍ പീലിയും ഉണ്ട്.(അഭിനവ കൃഷ്ണ രൂപം.ബോയിംഗ് ബോയിംഗ് പടത്തിലെ തൊഴുകൈ എന്ന പാട്ട് രംഗത്തിലെ ലാലേട്ടന്റെ വേഷവിധാനങ്ങള്‍ സംകല്‍പ്പിക്കുക )

തന്റെ പ്രാണസമനെ കാത്തിരുന്ന ഗോപികയെ പോലെ യുഡിസി ഉമ്മറത്ത്‌ നിന്നും നടയിലേക്ക് ഓടി വരുന്നു.ഗോപികമാരുടെ വേഷം ആണ് യുഡിസി ക്കുള്ളത്.പച്ച,മഞ്ഞ,നീല,ചുമപ്പു തുടങ്ങി എന്തെല്ലാം നിറം ഉണ്ടോ അതെല്ലാം കലര്‍ന്നിട്ടുണ്ട് ആ വേഷത്തില്‍.ഓട്ടം കണ്ടാല്‍ പഴയ പടങ്ങളില്‍ ഉര്‍വശി ഓടുന്നത് പോലെ ഇരിക്കും.(പിന്നണിയില്‍ കോലകുഴല്‍ വിളി കേട്ടോ രാധേ എന്‍ രാധേ എന്ന ഗാനം)

കണ്ണന്റെ അടുത്തെത്തിയ യുഡിസി തെല്ലിട ഒന്ന് നിന്നിട്ട് കാല്‍ വിരല്‍ കൊണ്ട് മണ്ണില്‍ നഖ ചിത്രം എഴുതുന്നു.

ഒരു ചെമ്പരത്തി പൂവിറുത്തു കൈയില്‍ പിടിച്ചു അത് യുഡിസി ക്ക് നേരെ നീട്ടിയിട്ട്‌ പ്രേം നസീര്‍ സ്റ്റൈലില്‍ കണ്ണന്‍ "പ്രിയേ, ഈ ഏട്ടന്‍ വൈകിയില്ലല്ലോ....?"

യുഡിസി : " വേണ്ട,എന്നോടൊന്നും മിണ്ടണ്ട.എത്ര ദിവസം ആയി കണ്ടിട്ട്.ഞാന്‍ എന്ത് മാത്രം തീ തിന്നു.നമ്മുടെ ബന്ധം തകര്‍ത്തു എന്നെ കെട്ടാന്‍ ആയി ആ മധു നടക്കുന്നു എന്ന വിചാരം പോലും ഇല്ലാതെ എവിടെ ആയിരുന്നു ഇത്രയും ദിവസം."

യുഡിസി പിണക്കത്തോടെ തിരിയുന്നു.

കണ്ണന്‍ കയ്യില്‍ ഇരുന്ന ചെമ്പരത്തിപൂ കൊണ്ട് യുഡിസി യുടെ കവിളത്ത് തലോടിയിട്ടു പറയുന്നു
"പരിഭവിക്കാതെ പ്രിയേ.ഇന്ന് നിന്നെ ഞാന്‍ കൊണ്ട് പോകും.നമ്മുക്ക്‌ ആ വയലുകളില്‍ ചെന്ന് രാപാര്‍ക്കാം"

പെട്ടന്ന് വേദിയില്‍ ഇരുട്ട് വ്യാപിക്കുന്നു

ഒരു അഞ്ഞൂറ് കിലോ തേങ്ങ പിണ്ണാക്കിന്റെ ചാക്ക് തട്ടിന്‍ പുറത്തു നിന്നും താഴേക്കു വീഴുന്ന ഒരു ഒച്ച മാത്രം.വേദിയില്‍ വെളിച്ചം വരുമ്പോള്‍ മധു നിലത്തിരുന്നു തന്റെ കഷണ്ടി തല തിരുമ്മുന്നു.
കട്ടിലില്‍ കൈ കുത്തി എഴുന്നെട്ടിട്ടു എട്ടു ദിക്കും പൊട്ടുമാറു ഉച്ചത്തില്‍ അലറുന്നു.

"ഇല്ല, വിട്ടു കൊടുക്കില്ല...എന്റെ യുഡിസി യെ ഞാന്‍ ആര്‍ക്കും വിട്ടു കൊടുക്കില്ല...
അവനെ ആ കണ്ണനെ ഞാന്‍...."

<തുടരും>