26 മാർച്ച് 2009

പൊന്നാനയും രണ്ടാണിയും....

തിരഞ്ഞെടുപ്പ് അടുത്ത ഈ വേളയില്‍ നാം കാണുന്ന പല നാടകങ്ങളില്‍ ഒന്നാണ് പൊന്നാനയും രണ്ടാണിയും..

കപട മതേതരത്വം പ്രസംഗിച്ചു ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന രണ്ടു മുന്നണികളും, പിന്നെ ചിത്രത്തില്‍ എങ്ങും ഇല്ലാത്ത പാവം താമരയും, പിന്നെ കുറെ ഈര്‍ക്കില്‍ പാര്‍ട്ടികളും,കെട്ടി വെച്ച് കാശു നഷ്ടപെടുത്തുന്നത് ഹോബി ആക്കിയ കുറെ സ്വതന്ത്രരും കളത്തില്‍ ഇറങ്ങാന്‍ കച്ച കെട്ടി ഇരിക്കുന്ന ഈ അവസരത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന കുറെ ചിന്തകള്‍ ഗുലുമാല്‍ നിങ്ങളുമായി പങ്കു വെയ്ക്കാന്‍ ആഗ്രഹിക്കുന്നു..

എന്താണ് രാഷ്ട്രീയക്കാര്‍ക്ക് മതേതരത്വം?..

വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ചോദ്യം...അതെ..മതേതരത്വം വോട്ടു നേടാനുള്ള ഒരു പദം മാത്രം ആണ് ഇന്ന്.ഹിന്ദു, മുസ്ലിം,ക്രിസ്ത്യന്‍ തുടങ്ങി ഒരു മത ചിന്തയും തലയില്‍ കയറാത്ത പാവം ജനകോടികളുടെ തലയില്‍ വിഷത്തിന്റെ വിത്തുകള്‍ പാകി, അധികാരം നേടാനും, അത് വഴി വ്യക്തി ലാഭങ്ങള്‍ സംരക്ഷിക്കാനും ഉള്ള വെറും ഒരു മറ മാത്രം ആയി മാറി മതേതരത്വം മാറിയിരിക്കുന്നു ഇന്ന്.അത് കേരളത്തില്‍ മാത്രം അല്ല, ഈ ഭരതഭൂമിയില്‍ മുഴുവനും പടര്‍ന്നു കഴിഞ്ഞു.
രാഷ്ട്രീയം വെറും കച്ചവടവും,കൂടികൊടുക്കലും മാത്രം ആണ് ഇന്ന്.ചില ഉദാഹരണങ്ങള്‍ ചൂണ്ടി കാണിക്കാന്‍ ഗുലുമാല്‍ ആഗ്രഹിക്കുന്നു.(ഇവിടെ പറയപെടുന്ന കാര്യങ്ങള്‍ വ്യക്തിപരം ആണ് എന്ന മുഘവുരയോടെ.)

തിരഞ്ഞെടുപ്പ് അടുത്ത് എന്ന് കേട്ടതോടെ ഇടതുമുന്നണിയിലെ വല്യേട്ടന്മാര്‍ പൊന്നാനിയിലെ സ്ഥാനാര്‍ഥി ശ്രീ.രണ്ടത്താണി ആണ് എന്ന് പ്രഖ്യാപിച്ചു.ആരാണ് രണ്ടത്താണി?..എം ഇ എസ് കോളെജിന്റെ പ്രിന്‍സിപ്പല്‍ ആയ ശ്രീ.അബ്ദുല്‍ റഹ്മാന്‍ രണ്ടത്താണി എങ്ങനെ ചിത്രത്തിലെത്തി?.സി പി എം ഇന്റെ പുതിയ കൂട്ടുകാര്‍ ആയ പി ഡി പി മുസ്ലിം ഭൂരിപക്ഷ മണ്ഡലം ആയ പൊന്നാനിയില്‍ വിജയത്തില്‍ എത്താന്‍ കണ്ടു പിടിച്ച എളുപ്പ മാര്‍ഗം ആണ് രണ്ടത്താണിയെ പൊന്നാനിയില്‍ നിര്‍ത്താം എന്നത്.അതില്‍ സി പി ഐ ക്കും ജനതാദളും എതിര്‍പ്പ് പ്രകടിപിച്ചു എങ്കിലും കാര്യം ഒന്നും ഉണ്ടായില്ല...

രണ്ടത്താണിയോട് യാതൊരു എതിര്‍പ്പും ഇല്ല.സി പി എമ്മിന്റെ രാഷ്ട്രീയ നിലപാടുകളോടുള്ള എതിര്‍പ്പ്.മതേതരത്വം പ്രസംഗിച്ചിട്ട് കുറിച്ച് വോട്ടിനായി മതേതര മൂല്യങ്ങള്‍ തൊട്ടു തെറിച്ചിട്ടില്ലാത്ത കൂട്ടുകെട്ടുകള്‍ അവരുടെ അസ്തിത്വത്തെ ചോദ്യം ചെയ്യാന്‍ ഗുലുമാലിനെ പ്രേരിപ്പിക്കുന്നു.

ആരും മോശം അല്ല.കോണ്‍ഗ്രസ്സും,ബി ജെ പിയും, ഇടതും,വലതും ഒന്നും.ആകെ നമ്മുടെ രാഷ്ട്രീയ സാഹചര്യം മോശം ആണ്. "കൈയിലിരിക്കുന്നതും വരാല്‍,ഒറ്റാലില്‍ കിടക്കുന്നതും വരാല്‍" എന്നതാണ് പാവം ജനകോടികളുടെ അവസ്ഥ.

തിരഞ്ഞെടുപ്പ് വന്നാല്‍ അരമനകളിലും,ചങ്ങനാശ്ശേരിയിലും,ചേര്‍ത്തലയിലും അങ്ങനെ മതത്തിനെ അല്ലെങ്കില്‍ ജാതിയെ വിറ്റു കാശാക്കുന്ന എല്ലായിടങ്ങളിലും രാഷ്ട്രീയക്കാരുടെ തിരക്കാണ്.വോട്ടു ബാങ്ക് രാഷ്ട്രീയത്തില്‍ അധിഷ്ടിതം ആയിരിക്കുന്ന ഈ വ്യവസ്ഥിതിയില്‍ വിപ്ലവാശയങ്ങള്‍ക്കോ, ഗാന്ധിജിയുടെ മൂല്യങ്ങള്‍ക്കോ യാതൊരു പ്രസക്തിയും ഇല്ല.മാനുഷിക മൂല്യങ്ങള്‍ക്ക് തന്നെ വിലയില്ല എന്നതാണ് അവസ്ഥ.

ഈ വ്യവസ്ഥിതി മാറണം.

എന്തെല്ലാം പുരോഗതി ഈ നാട് കൈവരിച്ചു എന്ന് പറഞ്ഞിട്ട് യാതൊരു കാര്യവും ഇല്ല.100 കോടിയില്‍ 90 ശതമാനവും പാവപെട്ടവര്‍ ആണ്.സാമ്പത്തികമായി യാതൊരു നേട്ടവും ഇല്ലാത്തവര്‍.ജീവിതഭാരം തലയിലേറ്റി ജീവിതം മുഴുവനും കഷ്ടപ്പാടിനെ ഏറ്റു വാങ്ങുന്നവര്‍.ഇവരെ ആരെയും തിരിഞ്ഞു നോക്കാത്ത രാഷ്ട്രീയക്കാരെ നമ്മുക്ക് വേണ്ട എന്ന് ഒറ്റക്കെട്ടായി യുവതലമുറ തീരുമാനം എടുക്കണം.അങ്ങനെ ജനം മണ്ടരല്ല എന്ന് തെളിയ്ക്കണം.

ഏതായാലും ഗുലുമാല്‍ ഈ തവണ വോട്ടു ചെയ്യാനില്ല എന്ന തീരുമാനത്തില്‍ ആണ്.മടുത്തു ഈ വ്യവസ്ഥിതി.

മാറ്റങ്ങള്‍ ആഗ്രഹിക്കുന്നു.മാറ്റങ്ങള്‍ക്കായി കാത്തിരിക്കുന്നു.മാറ്റങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു.

"ഒരു രാഷ്ട്രീയ പ്രസ്ഥാനവും മോശം അല്ല,രാഷ്ട്രീയക്കാരാണ് മോശം,രാഷ്ട്രീയ നിലപ്പടുകള്‍ ആണ് മോശം, പ്രവര്‍ത്തന രീതികള്‍ ആണ് മോശം, അധികാരം മാത്രം ആണ് ലക്‌ഷ്യം എന്ന കാഴ്ച്ചപാടാണ് മോശം " എന്ന പ്രഖ്യാപനത്തോടെ തല്‍ക്കാലത്തേക്ക് വിടവാങ്ങുന്നു.

04 മാർച്ച് 2009

അന്ന് പെയ്ത മഴയില്‍

"കേശവാ, ആ കൊടികള്‍ക്ക് കൂടി ഇത്തിരി വെള്ളം ആകാം..ഇന്നും മഴ വരണ ലക്ഷണം ഇല്ലാ..".കിണറ്റിന്‍കരയിലെ അരമതിലില്‍ ഇരുന്നു മുറുക്കി കൊണ്ട് മാധവന്‍ തമ്പി പറഞ്ഞു.

രാമമംഗലം മാധവന്‍ തമ്പി.
തറവാടിന്റെ ഇപ്പോളത്തെ കാരണവര്‍.സ്വാതന്ത്ര്യ സമര സേനാനി.അതിലുപരി കര്‍ഷകരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും,പാവപ്പെട്ട തൊഴിലാളികള്‍ക്ക്‌ വേണ്ടിയും നില കൊണ്ട്,വിപ്ലവ പ്രസ്ഥാനത്തിന് ഓടനാട്ടുകരയില്‍ വിത്ത് പാകിയ ആദ്യകാല തൊഴിലാളി നേതാവ്.തൊഴിലാളികള്‍ രാമമംഗലം സഖാവ് എന്ന് വിളിക്കുന്ന മാധവന്‍ തമ്പി.

"ഒരു വട്ടം മുറുക്ക് കഴിഞ്ഞിട്ടാകാം ഇനി വെള്ളം തേവല്‍..നീ ഇവിടെ വാ...".

വെറ്റഞ്ഞെടുപ്പ് ഒടിച്ചു ചെന്നിയില്‍ തേച്ചിട്ട് കേശവന്‍ ചോദിച്ചു."മാധവേട്ടാ, മഴ ഒരു അഞ്ചു നാള്‍ കൂടി മാറി നിന്നാല്‍ നല്ലതാണ് അല്ലെ.."

"അതെ, ഈ വട്ടവും കൊയ്യാന്‍ ആളെ കിട്ടുവോ എന്തോ!!!മടുത്തു കേശവാ.നമ്മള്‍ വെള്ളവും വളവും കൊടുത്ത് വളര്‍ത്തിയ പ്രസ്ഥാനത്തിന്റെ ഇന്നത്തെ പോക്ക് പാവം കര്‍ഷകനെയോ തൊഴിലാളിയെയോ സഹായിക്കാന്‍ ഉതകുന്നതല്ല."തമ്പി നെടുവീര്‍പിട്ടു.

"അതെ..കഴിഞ്ഞ രണ്ടു കൊല്ലം കുറെ കഷ്ടപെട്ടു കൊയ്തെടുക്കാന്‍.അവന്മാര്‍ക്ക് കൊടുക്കണ്ട വന്നില്ലേ..ആളുകളെ കണ്ടത്തിലേക്ക്‌ ഒന്ന് ഇറങ്ങാന്‍ കൂടി വിട്ടില്ലാ കഴുവേറികള്‍.."കേശവന് ദേഷ്യം വന്നു.

"ഈ കൊല്ലവും കൊയ്തെടുക്കണേല്‍ വരവിനേക്കാള്‍ ചെലവ് ചെയ്യണം.അതിനിടെക്ക് മഴ കൂടി ചതിച്ചാല്‍..ഈ വട്ടം കൂടിയേ ഉള്ളു നെല്‍ കൃഷി..മതിയായി".തമ്പിയുടെ കണ്ണുകള്‍ നിറഞ്ഞു.

കൊയ്യാന്‍ ഉള്ള ദിവസം ആയി.തമ്പി കിണഞ്ഞു ശ്രമിച്ചിട്ടും ഒന്നും നടന്നില്ല.പ്രസ്ഥാനം പറയുന്നതിനപ്പുറം തങ്ങള്‍ക്കൊന്നും ചെയ്യാന്‍ സാധിക്കില്ല എന്ന് തൊഴിലാളികള്‍."കൊയ്യാന്‍ ആള് വരണേല്‍ ഒരു തുക സംഭാവന തരിക തമ്പി സഖാവെ." ലോക്കല്‍ സെക്രട്ടറി കളിയാക്കി."അല്ല, കൊയ്തെന്ത്രം കൊണ്ട് ആണ് പരിപാടിയെങ്കില്‍ നോക്ക് കൂലി തരേണ്ടി വരും.പിന്നെ അല്ലറ ചിലറ കൈമടക്കും. ഇനി ബലം പ്രയോഗിക്കാന്‍ ആണ് പരിപാടിയെന്കില്‍ തമ്പി സഖാവിനു ആ കാലവും കഴിഞ്ഞു."

വൃദ്ധരായ മാധവന്‍ തമ്പിയും,കാര്യസ്ഥന്‍ കേശവനും,രണ്ടു പേരുടേയും കുടുംബങ്ങളിലെ ചിലരും കൂടി പിറ്റേന്ന് രാമമംഗലം വക നൂറു പറ നിലം കൊയ്യാന്‍ ഇറങ്ങി.

താന്‍ വിശ്വസിച്ച,താന്‍ വളര്‍ത്തി വലുതാക്കിയ തന്റെ പ്രസ്ഥാനം തന്നെ നോക്കി പല്ലിളിക്കുന്നതായി തമ്പിക്ക് തോന്നി.

വടക്ക് പടിഞ്ഞാറു കാര്‍മേഘം ഇരുണ്ട് കൂടി തുടങ്ങി.

പാതി പോലും കൊയാതെ കിടക്കുന്ന പാടം കണ്ടു തമ്പി അസ്തപ്രജ്ഞനായി നിന്നു."മാധവേട്ടാ നമ്മുടെ ഈ കൊല്ലത്തെ വിളവ്..." കേശവന്‍ നിലവിളിച്ചു.

മഴ കനത്തു. തുള്ളിക്ക് ഒരു കുടം.വിളഞ്ഞു കിടക്കുന്ന നെല്‍ ചെടിയില്‍ മഴയും കാറ്റും സംഹാര താണ്ടവം ആടി.നെല്‍കതിരുകള്‍ ചേറ്റില്‍ പുതഞ്ഞു പുതഞ്ഞു പോകുന്നത് കണ്ടു തമ്പി കണ്ണുനീര്‍ പൊഴിച്ചു.

മഴ നിര്‍ത്താതെ പെയ്തു രാത്രി മുഴുവനും.ആരോടും മിണ്ടാതെ പൂമുഖത്ത് തമ്പി ഇരുന്നു,ആ മഴയെയും നോക്കി.
വിശ്വാസങ്ങള്‍ മുറുകെ പിടിച്ച്,തൊഴിലാളിക്കള്‍ക്ക് വേണ്ടി നിലകൊണ്ട് മറ്റുള്ള തറവാടുകളുടെ അപ്രീതി സമ്പാദിച്ച ആ പഴയ കാലഘട്ടം ഓര്‍ത്തു ആരും കാണാതെ വിതുമ്പി;ഓര്‍മ്മകള്‍ അയവിറക്കി ചാരുകസേരയില്‍ കിടന്നു.

ഓര്‍മ്മകള്‍ മഴയായി പെയ്ത രാത്രി.

മഴ പെയ്ത ഒഴിഞ്ഞു.നേരം പുലര്‍ന്നു.ഓടനാട്ടുകാര്‍ ആ വാര്‍ത്ത കേട്ട് ഞെട്ടി.രാമമംഗലം മാധവന്‍ തമ്പി നൂറു പറ പാടത്ത് മരിച്ചു കിടക്കുന്നു.

രാത്രിയില്‍ ആരോടും പറയാതെ പാടത്തേക്ക് പോയ തമ്പി, തന്റെ നെല്‍ ചെടികള്‍ നശിക്കുന്നത് കണ്ടു ഹൃദയം തകര്‍ന്നു ആ പാടത്ത് വീണു.തൊഴിലാളിക്കള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി ജീവിച്ച സഖാവ് ചെറ്റു മണ്ണിനോടൊപ്പം അവസാനിച്ചു.

വര്‍ഷങ്ങള്‍ കടന്നു പോയി.അന്ന് പെയ്ത മഴയില്‍ തീര്‍ന്നു 100 പറ കണ്ടത്തിലെ കൃഷി.ആരും ഓര്‍ക്കാറില്ല മാധവന്‍ തമ്പിയെ.പ്രസ്ഥാനം പിന്നെയും വളര്‍ന്നു.നേതാക്കളും.ആരുടേയും പ്രശ്നങ്ങള്‍ കാണാതെ മനസ്സിലാക്കാതെ നേതാക്കന്മാര്‍ തമ്മില്‍ വാക്കുകളാല്‍ യുദ്ധം നടത്തുന്നു.സമുദ്രത്തില്‍ ആണോ തിര ബക്കറ്റില്‍ ആണോ തിര എന്ന് കണ്ടു പിടിക്കാനുള്ള ശ്രമത്തില്‍ ആണ് അവര്‍.പ്രസ്ഥാനത്തിന് വേണ്ടി നില കൊള്ളുന്ന ആരെയും അവര്‍ കാണുന്നില്ല.പണത്തിനു മേലെ പരുന്തും പറക്കില്ല.അതാണ്‌ സത്യം.അന്ന് പെയ്ത മഴയില്‍ ആ പാടത്ത് ഒരു തിര ഉണ്ടായി.വിശ്വാസങ്ങള്‍ എന്നും മുറുകെ പിടിച്ച ഒരു സാധാരണക്കാരന്റെ ആത്മാവില്‍ ഉണ്ടായ തിര.ആ തിരയെ എന്നേലും ഈ നാട് മനസ്സിലാക്കും..

"സത്യത്തിനും ധര്‍മ്മത്തിനും സര്‍വോപരി മാനവികതയ്ക്കും വേണ്ടി നിലനില്‍ക്കുന്ന ഒരു പ്രസ്ഥാനം ആണ് നമ്മുടെ നാടിനാവശ്യം.അല്ലാതെ പണത്തിനും അനീതിക്കും കൂട്ട് നില്‍ക്കുന്ന ഒരു പ്രസ്ഥാനം അല്ല നമ്മുക്ക് വേണ്ടത്." ആ പാട വരമ്പിലേക്ക് മരിച്ചു വീഴുന്നതിനു മുന്പ് തമ്പി ആരോടെന്നിലാതെ വിളിച്ചു പറഞ്ഞു. ആ കോരിച്ചൊരിയുന്ന പേമാരിയില്‍ ആരും അത് കേട്ടിരിക്കില്ല.