22 ഓഗസ്റ്റ് 2012

21 ഡിസംബര്‍ 2012

കത്തി എരിയുന്ന ഈ ഊഷരഭൂമിയുടെ വിലാപം.ചൂട് കാറ്റിനു മരണത്തിന്റെ ഗന്ധം.തിളച്ചു മറിയുന്ന വെള്ളത്തിന്‌ ചോരയുടെ നിറം.പ്രകൃതി ഒരു മരണ വീട് പോലെ ആയി മാറി.കൂട്ട ആത്മഹത്യ നടന്ന ഒരു വീട് പോലെ.

ദൂരെ എവിടെയോ കൂട്ട നിലവിളി കേട്ടവള്‍ ഉണര്‍ന്നു. 
അനാവൃതമായ മാറിടത്തെ പുണര്‍ന്നു കിടന്ന അവന്‍റെ കൈകള്‍ എടുത്തു മാറ്റാനുള്ള ശ്രമം വിഫലമായി. കണ്ണുകള്‍ വീണ്ടും അവളെ ഉറക്കത്തിലാഴ്ത്തി.

ആ രാത്രിക്ക് പ്രത്യേകതകള്‍ ഒന്നും തന്നെ ഇല്ലായിരുന്നു.മൂന്നാം യാമത്തില്‍ കാറ്റ് വീശി അടിക്കുന്ന ആ നിമിഷം വരെ.വീശി അടിച്ച ആ ചൂട് കാറ്റിനു മരണത്തിന്റെ ഗന്ധം.

അവള്‍ ഉണര്‍ന്നപ്പോള്‍ ചുറ്റും ദുരന്തത്തിന്റെ, മഹാദുരന്തത്തിന്റെ തിരുശേഷിപ്പുകള്‍ മാത്രം. 

തന്‍റെ നഗ്ന മേനിയോടു ഒട്ടിച്ചേര്‍ന്നു കിടന്ന, തന്‍റെ യൌവ്വനം പകര്‍ന്നെടുത്ത അവന്‍, അവനെ കാണാന്‍ ഇല്ലായിരുന്നു.
ചുറ്റും തകര്‍ന്നടിഞ്ഞ അംബരച്ചുംബികളുടെ അവശിഷ്ടങ്ങള്‍.

കല്ലിലും മണ്ണിലും തീര്‍ത്ത മഹാസൌധങ്ങളുടെ തിരുശേഷിപ്പുകള്‍.

താന്‍ ഉറങ്ങാന്‍ കിടന്നിടമാണോ ഇതെന്ന് അവള്‍ സംശയിച്ചു. അവളുടെ സംശയം ശരി തന്നെ ആയിരുന്നു. അവളുടെ വീട്, അതെവിടെ ആയിരുന്നു എന്ന് ഇനി പറയാന്‍ ആര്‍ക്കും കഴിയില്ല. 

അവളുടെ ദേഹം അവിടെ ഇവിടെ ആയി പൊട്ടി ചോര ഉണങ്ങി ഒട്ടി ഇരുപ്പുണ്ടായിരുന്നു. വലതു കൈ ഒടിഞ്ഞു തൂങ്ങിയിരുന്നു.രാത്രിയില്‍ അവന്‍ അഴിച്ചു മാറ്റിയ വസ്ത്രങ്ങള്‍ അവള്‍ തപ്പിയെടുത്തു വാരി ചുറ്റി എങ്കിലും, വീശി അടിച്ച ആ മരണ കാറ്റിന്റെ ഉന്മാദത്തില്‍ അവ കീറിയിരുന്നു. 

അവള്‍ അവനെ തേടി നടന്നു.
മഴ ചാറ്റല്‍ പോലും അവളെ അസ്വസ്ഥ ആക്കിയിരുന്നു. അവളുടെ ദേഹത്തേക്ക് വീണ അമ്ലാംശം ഉള്ള ആ വെള്ള തുള്ളികള്‍. മുറിവുകളെ കൂടുതല്‍ വേദനപെടുത്തി കൊണ്ട് ഇരുന്നു.

താന്‍ അനുഭവിച്ചിരുന്ന ഇടവപാതിയുടെയും തുലവര്‍ഷത്തിന്റെയും ഓര്‍മ്മകള്‍ സ്വച്ച സ്മരണകള്‍ ആയി പോലും തന്നില്‍ അവശേഷിക്കുന്നില്ല എന്ന സത്യം അവളുടെ മനസ്സിനെയും.
  
ചുറ്റും ഉള്ള കാഴ്ചകള്‍ അവളില്‍ ഭീതി നിറച്ചു. ഹരിതാഭ നിറഞ്ഞ പുല്‍മേടുകള്‍., മരങ്ങള്‍ നിറഞ്ഞ ജനവാസ യോഗ്യമായ പ്രദേശങ്ങള്‍., മൃഗങ്ങളും മനുഷ്യരും അവരുടെ ആവാസ വ്യവസ്ഥ...എല്ലാം ഒരു രാത്രിയുടെ മറവില്‍ മരണപ്പെട്ടിരിക്കുന്നു.

ചുറ്റും മരണത്തിന്‍റെ രൂക്ഷ ഗന്ധം. 

മരണം. അത് മാത്രം ആണ് ആ രാത്രി അവള്‍ക്കു നല്‍കിയത്. 

ഉടലുകള്‍ മണ്ണിനാലും, തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടത്താലും മൂടപ്പെട്ടിരുന്നു.ശേഷിച്ചവ കബന്ധങ്ങളായി അവളുടെ മുന്നില്‍..
എത്ര നേരം നടന്നുവെന്നോ, എത്ര ദൂരം നടന്നുവെന്നോ അവള്‍ക്ക് ഒരു നിശ്ചയവും ഇല്ല. അവന്‍ എവിടെയെന്നു അവള്‍ക്കൊരു നിശ്ചയവും ഇല്ല.

ചുറ്റും ഉള്ള കാഴ്ചകള്‍ മനം മടുപ്പിച്ചു. 

അവളുടെ സ്മൃതികളില്‍ ആ പഴയ ഭൂമി, ആ പ്രകൃതി, അതിന്റെ ദീപ്ത സ്മരണകള്‍.....

ജീവന്‍റെ ഒരു കണിക എങ്ങും കാണാന്‍ ആകാതെ അവള്‍ തളര്‍ന്നു. 
അന്തരീക്ഷം മലീമസമായിരുന്നു. സൂര്യ രശ്മികള്‍ പൊടിപടലങ്ങള്‍ക്ക് ഇടയിലൂടെ അരിച്ചിറങ്ങിയിട്ടും അവളുടെ കാഴ്ച മങ്ങിയിരുന്നു.അഗ്നി പ്രവഹിക്കുന്ന അവശിഷ്ടങ്ങള്‍ അന്തരീക്ഷത്തെ കൂടുതല്‍ രൂക്ഷമാക്കി.

ദാഹം അവളുടെ പ്രജ്ഞയും മങ്ങിപ്പിച്ചു. വഴിയില്‍ കണ്ട നീര്‍ചോലകള്‍ ഒന്നിലും ജലം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അവള്‍ വീണ്ടും നടന്നു.

കാണുന്ന ചോലകള്‍ ഒന്നിലും ജലം ഇല്ലായിരുന്നു. ചിലതില്‍ രക്തം മാത്രം തലം കെട്ടി നിന്നിരുന്നു. ചിലതില്‍ കബന്ധങ്ങള്‍ പൊങ്ങി കിടന്നിരുന്നു.

മരണം. ആ രാത്രിക്ക് ശേഷം അതായിരുന്നു പ്രകൃതി.

ഒടുവില്‍ അവള്‍ രക്തം കലര്‍ന്ന ജലമോ, കബന്ധങ്ങള്‍ പൊങ്ങിയ ജലമോ കുടിക്കാം എന്ന അവസ്ഥയിലെത്തി. ദാഹം അവളെ ആ അവസ്ഥയില്‍ എത്തിച്ചു.

ആദ്യം കണ്ട നീര്‍ത്തടം ലക്ഷ്യമാക്കി അവള്‍ നടന്നു.

നടന്ന വഴികളിലെ ക്രൂരത, തന്‍റെ പാദം തണുപ്പിക്കാന്‍ കാലുകള്‍ പതുക്കെ ജലത്തില്‍ മുക്കിയപ്പോള്‍, ചൂടും അമ്ലവും കലര്‍ന്ന തിളയ്ക്കുന്ന ജലം. കനലുകളിലൂടെ നടന്ന പാദങ്ങള്‍ കൂടുതല്‍ ചൂട് ഏറ്റുവാങ്ങി.

അവളുടെ പ്രജ്ഞ മങ്ങിയിരുന്നു. കുടിക്കാന്‍ കുറച്ചു വെള്ളം. ദാഹം മാറ്റണം. അത് മാത്രം ആയിരുന്നു ചിന്ത. 

കൈകള്‍ ജലത്തില്‍ മുക്കി വെള്ളം എടുക്കാന്‍ ശ്രമിച്ചപ്പോള്‍, ഒരു കൈ അവളുടെ കൈകളില്‍ തട്ടി. ആ കൈ കഴിഞ്ഞ രാത്രി തന്‍റെ മാറിടം പുണര്‍ന്ന കൈ തന്നെ ആയിരുന്നു എന്ന തിരിച്ചറിവ് അവളെ തെല്ലും അല്ലട്ടിയില്ല.

ആ കൈ തട്ടി മാറ്റി, അമ്ലം കലര്‍ന്ന ഒരു കുമ്പിള്‍ ജലം അവളുടെ ദാഹം മാറ്റുമ്പോള്‍, അവന്‍റെ ഓര്‍മ്മകള്‍ തെല്ലും അവളെ അലട്ടിയില്ല.

ആ രാത്രിയും, അതിന്റെ കെടുതികളും അവളെ ഒട്ടും ദുഖിപ്പിച്ചില്ല.

കുറെ മാറി അവള്‍ കിടന്നു, തന്‍റെ പുതിയ അവകാശിക്കായുള്ള കാത്തിരുപ്പുമായി. 

04 ജൂൺ 2012

കൊല്ലാം പക്ഷെ തോല്പിക്കാന്‍ ആകില്ല...

അന്‍പത്തി ഒന്ന് വെട്ടുകള്‍... 

മൂന്നോ നാലോ മിനിട്ടുകള്‍....

ഇരുട്ടില്‍ മിന്നി മറയുന്ന കൊടുവാളുകളുടെ തിളക്കം...

ഒടുവില്‍ ഇരയെ പിടിക്കാന്‍ ഇറങ്ങിയ വേട്ട നായ്ക്കളില്‍ ആരുടെയോ കൈകളില്‍ ഒരു വെട്ടു കൊണ്ടപ്പോള്‍ അവര്‍ നിര്‍ത്തി, ദൂരെ മാറ്റി നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാറിലേക്ക് ഓടി കയറി..

ഓരോ വെട്ടും തന്‍റെ മാംസത്തില്‍ തറഞ്ഞു കയറുംപോളും അയാള്‍ നിലവിളിച്ചിരുന്നില്ല, ഒന്നമര്‍ത്തി കരഞ്ഞു കൂടിയില്ല, തന്നാല്‍ ആകും വിധം ഉറക്കെ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടേ ഇരുന്നു 

കൊല്ലാം പക്ഷെ തോല്പിക്കാന്‍ ആകില്ല...

അന്തരീക്ഷത്തില്‍ നാടന്‍ ബോംബിന്റെയും പച്ച മാംസത്തിന്റെയും ഗന്ധം കൂടികലര്‍ന്നിരുന്നു...കടുത്ത വേനലില്‍ ഉണങ്ങി വരണ്ട
പുല്‍നാമ്പുകള്‍ക്ക്‌ മേലെ ചുടു രക്തം കട്ട പിടിച്ചു നിന്നിരുന്നു..
 
ഓടി കൂടിയവര്‍ കണ്ടത്, ചുരുട്ടിയ മുഷ്ടി ഉയര്‍ത്തി പിടിച്ചു മരിച്ചു കിടക്കുന്ന ഒരു യഥാര്‍ത്ഥ കമ്മ്യുണിസ്റ്റ്കാരനെ ആണ്...തങ്ങളുടെ, ഒന്ച്ചിയത്തിന്റെ പ്രിയ നേതാവ്...
 
കമ്മ്യൂണിസം എന്നാല്‍ മനുഷ്യത്വം ആണെന്നും, മാര്‍ക്സിസം എന്നാല്‍ മറ്റുള്ളവരുടെ വേദനകള്‍ തിരിച്ചറിയാന്‍ കഴിയുന്നതാണെന്നും തിരിച്ചറിയാതെ പോയ ഒരു കൂട്ടം ആളുകള്‍. അവര്‍ സഘാവിനെ കൊന്നു. 
 
ഈ വാര്‍ത്ത ഒന്ചിയത്തും പരിസര പ്രദേശങ്ങളിലും മാത്രം അല്ല, കേരളമൊട്ടാകെ പെട്ടന്ന് പടര്‍ന്നു കയറി. 
 
ഇതൊന്നും അറിയാതെ ഭര്‍ത്താവിനു അത്താഴവും വിളമ്പി വെച്ച്, അയാള്‍ വരുന്നതും കാത്തിരുന്ന ഒരു ഭാര്യ...തിരക്കുള്ള അച്ചനെ ഒരു നോക്ക് കണ്ടിട്ട്, എന്തെങ്കിലും ഒരു കുസൃതി പറഞ്ഞിട്ട്, ആ കൈകള്‍ കൊണ്ട് മുടിയിഴകള്‍ ഒന്ന് തലോടിച്ചു കഴിഞ്ഞിട്ട് ഉറങ്ങാന്‍ കാത്തിരുന്ന ഒരു പതിനഞ്ചുകാരന്‍...എത്ര വൈകിയാലും മകന്റെ വരവും കാത്തിരിക്കുന്ന ഒരു വന്ദ്യ വയോധിക...അവരുടെ സ്വപ്‌നങ്ങള്‍...

അവരുടെ സ്വപ്‌നങ്ങള്‍ ആ പണി തീരാത്ത വീട് പോലെ...
   

ദൂരെ വയസ്സ് ചെന്ന, എന്നാല്‍ മനസ്സില്‍ ഇപ്പോളും വിപ്ലവത്തിന്റെ അടങ്ങാത്ത വീര്യവും ആര്‍ജ്ജവവും കാത്തു സൂക്ഷിക്കുന്ന ആ മനുഷ്യസ്നേഹി ഇതറിഞ്ഞു രണ്ടു തുള്ളി കണ്ണുനീര്‍ പൊഴിച്ചു. തന്‍റെ കാലശേഷം താന്‍ തുടങ്ങി വെച്ചതെല്ലാം ഏറ്റെടുക്കാന്‍ കഴിയുന്ന , താന്‍ വിശ്വസിക്കുന്ന അതേ പ്രത്യയ ശാസ്ത്രത്തില്‍ വിശ്വസിക്കുന്ന , ഒരേ വഴിയില്‍ സഞ്ചരിക്കുന്ന ചുരുക്കം ചിലരില്‍ ഒരാള്‍ ആയിരുന്നു അയാള്‍. അയാളെ അവര്‍ ഇല്ലാതാക്കിയത്, അത് തനിക്കുള്ള ഒരു മറുപടിയോ മുന്നറിയിപ്പോ ഒക്കെ ആയി ആ വൃദ്ധന്നു തോന്നി.

ധിക്കാരത്തിന്റെ; സമ്പന്നതയുടെ പ്രത്യയ ശാസ്ത്ര സംഹിതകളില്‍ വിശ്വസിക്കുന്ന മറ്റൊരാള്‍, കൊല്ലപ്പെട്ടയാള്‍ കുലംകുത്തി ആയിരുന്നു എന്ന് പറഞ്ഞതും; വൃദ്ധന്‍  അയാള്‍ക്കെതിരെ വിപ്ലവത്തിന്റെ കൊടും കാറ്റഴിച്ചു വിട്ടു. 

പാര്‍ട്ടിയെ താന്‍ ഇപ്പോള്‍ തിരുത്തിയില്ലേല്‍ ജനങ്ങള്‍ പാര്‍ട്ടിയെ തിരുത്തുന്ന ഒരു കാലം വരും എന്ന് ആ വൃദ്ധന്‍ മനസ്സിലാക്കി.

അപ്പോഴും ഒന്ചിയത്തെ ജനങ്ങള്‍ തങ്ങള്‍ക്കു വന്ന നഷ്ടത്തില്‍ പതറാതെ, തങ്ങളുടെ പ്രിയപ്പെട്ട ജനനായകന്‍ മുന്നോട്ടു വെച്ച ആശയങ്ങളില്‍ വിശ്വസിച്ചു, ആ ജന നായകന്‍റെ പത്നിയോടൊപ്പം ഉറക്കെ ലോകത്തോട്‌ വിളിച്ചു പറഞ്ഞു 

ടി പി യെ കൊല്ലാനെ പറ്റു, പക്ഷെ തോല്‍പ്പിക്കാന്‍ ആകില്ല...

പാര്‍ട്ടിയുടെ ചട്ടകൂടുകള്‍ ഭേദിച്ച്, ഒടുവില്‍ ടി പിയുടെ വീട്ടിലെക്കെത്തിയ ആ വൃദ്ധന്‍ കണ്ടത്, പൊടിഞ്ഞ ഓരോ തുള്ളി ചോരയും ഒരു നൂറു ടി പി ആയി ഒന്ചിയത്തു പുനര്‍ജ്ജനിക്കുന്നതാണ്...ഒരായിരം മടങ്ങ്‌ വിപ്ലവ വീര്യവുമായി...

ഒന്ചിയത്തിന്റെ കൂടെ ആ വൃദ്ധനും പറഞ്ഞു...കൊല്ലാം പക്ഷെ തോല്പിക്കാന്‍ ആകില്ല...

ഒരു ദിവസം, നമ്മളെല്ലാവരും അതേറ്റു പറയും..കൊല്ലാം പക്ഷെ തോല്പിക്കാന്‍ ആകില്ല...

18 ഏപ്രിൽ 2012

മരിയ മെറ്റില്‍ഡ

"ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക".

സമയം
രണ്ടു മണി. ജി.കെ വീണ്ടും ഞെട്ടി ഉണര്‍ന്നു.

"വാര്‍ധക്യത്തില്‍ ഉറക്കം കുറയുമെന്ന് വായിച്ചിട്ടുണ്ട്, എങ്കിലും ഇത് ഇപ്പോള്‍ കുറെ തവണയായി താന്‍ ഇങ്ങനെ...".

"ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക".

എവിടെയോ വായിച്ച വരികള്‍. പക്ഷെ വരികള്‍ എന്തിനു തന്നെ ഇങ്ങനെ ആലോസരപെടുത്തുന്നു, അതും രാത്രിയില്‍?

ഉത്തരമില്ലാത്ത ചോദ്യം.

ടാമസ് ജി.കെയെ കാണാന്‍ വന്നത് പിറ്റേന്ന് പകല്‍ ആണ്. ആരാണ് എന്ന ചോദ്യത്തിന് ഇതായിരുന്നു മറുപടി.

"ഒരു വിദ്യാര്‍ഥി...മിഷിഗന്‍ സര്‍വകലാശാലയില്‍ ഇന്ത്യന്‍ ഭാഷകളെ കുറിച്ചും, സംസ്കാരത്തെ കുറിച്ചും ഗവേഷണം നടത്തുന്നു..."

ജി.കെയെ കാണാന്‍ വരുന്ന മറ്റു വിദേശ വിദ്യാര്‍ത്ഥികളെ പോലെ ആയിരുന്നില്ല ടാമസ്.

എന്തിനാണ് തന്നെ കാണാന്‍ വന്നത് എന്ന ജികെയുടെ ചോദ്യത്തിന് അവന്‍ നല്‍കിയ ഉത്തരം അയാളെ വര്‍ഷങ്ങള്‍ പിന്നിലേക്ക്‌ സഞ്ചരിപ്പിച്ചു.

"മരിയ മെറ്റില്‍ഡ മാര്‍സെല്ല"

അവള്‍ തനിക്ക് ആരായിരുന്നു...ചിന്തകള്‍ രാത്രിയെ വീണ്ടും കീഴടക്കി.

മൂന്ന് പതിറ്റാണ്ടുകള്‍ പിന്നോട്ട് പോകണം മരിയയെ അറിയാന്‍. തന്‍റെ ചെറിയ ഒരു കാലയളവിലെ അമേരിക്കന്‍ ജീവിതം. ഗവേഷണവും, ഭാരതീയ സംസ്കാരത്തെ കുറിച്ച് ഷിക്കാഗോ സര്‍വകലാശാലയില്‍ അധ്യാപനവും ആയി കഴിഞ്ഞ ഒന്നര കൊല്ലത്തിന്റെ കാലയളവില്‍ തന്‍റെ ജീവിതത്തിന്റെ ഭാഗം ആയിരുന്നു അവള്‍.

ഒരു വിദ്യാര്‍ഥിനിയില്‍ നിന്നും തന്‍റെ അടുത്ത സുഹൃത്ത് ആയി മാറാന്‍ അവള്‍ക്ക് അധിക കാലം വേണ്ടി വന്നില്ല...അവളുമൊത്തുള്ള യാത്രകള്‍; അമേരിക്ക ചുറ്റി കാണാന്‍ അവള്‍ ആയിരുന്നു കൂട്ട്.

തന്നിലേക്ക് തീ പോലെ പടര്‍ന്നു കയറുകയായിരുന്നു മരിയ.

പോരുന്നതിന്റെ തലേ രാത്രിയും, ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു...വീണ്ടും വീണ്ടും...

ഒടുവില്‍ യാത്ര പറച്ചില്‍ എങ്ങനെ അവസാനിപ്പിച്ചു.

"ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക"

ഒടുവില്‍ കണ്ണീരോടെ തന്നെ യാത്ര അയച്ച അവളെ കുറിച്ച് പിന്നീടൊരിക്കലും താന്‍ ചിന്തിച്ചില്ല. പിന്നീടുള്ള അമേരിക്കന്‍ യാത്രകളില്‍ അവളെ കാണാന്‍ ശ്രമിച്ചതും ഇല്ല.

തെറ്റായി പോയോ?

ടാമസ് അവളുടെ മേല്‍നോട്ടത്തില്‍ ഗവേഷണം നടത്തുന്നു എന്നാണ് പറഞ്ഞത്. വേറെ ഒരു ചോദ്യത്തിനും അവന്‍ ഇടം നല്‍കിയില്ല. ഒരു പുസ്തകത്തിന്റെ കോപ്പി തന്‍റെ കൈകളില്‍ ഏല്പിച്ചിട്ട് അവന്‍ യാത്ര പറഞ്ഞു.

"മരിയ മെറ്റില്‍ഡയുടെ കവിതകള്‍"

ജി.കെ ആദ്യത്തെ കവിത വായിക്കാന്‍ തുടങ്ങി.

അത് തുടങ്ങിയത് ഇങ്ങനെ ആയിരുന്നു.
"നിന്‍റെ പ്രണയം, അത് സത്യമായിരുന്നോ..?

ഇടയ്ക്ക് ഒരു വരി ഇങ്ങനെയും...
"നിന്നില്‍ ഞാന്‍ അഗ്നിയായി, നീ എന്നില്‍ ജീവന്റെ ഹേതുവായി"

അവസാനം...
"ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക"

കവിതയ്ക്ക് ശേഷം, ജി.കെയെ അഭിസംബോധന ചെയ്ത ഒരു കുറിപ്പ് അയാള്‍ കണ്ടു. വായിച്ചു കഴിഞ്ഞതും തകര്‍ന്നു വീണ അയാളുടെ ചുണ്ടുകള്‍ വരളുന്നുണ്ടായിരുന്നു.

കിതപ്പ് കൂടി കൂടി വന്നു. കണ്ണുകളില്‍ ഇരുട്ടും. ബോധം മറയുന്ന വരെ അയാള്‍ കുറിപ്പ് തന്‍റെ നെഞ്ചോട്‌ ചേര്‍ത്തിരുന്നു.

കുറിപ്പ് എങ്ങനെ ആയിരുന്നു.

"ടാമസ് മാര്‍സെല്ല!!!

അവന്‍ ജി.കെ ആണ്...എഴുത്തിലും, ചിന്തയിലും....പിന്നെ...രക്തത്തിലും...

ജി.കെ മാത്രം..."

28 ഡിസംബർ 2011

കാലശേഷം

ആശുപത്രി കിടക്കയില്‍ അയാള്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ ഉള്ള ഏതോ നടപാതയില്‍ ആയിരുന്നു.

ആ പാതയോരത്ത് കഴിഞ്ഞു പോയ കുറെ നല്ല ചിത്രങ്ങള്‍ കാണാന്‍ പറ്റും. ആ ചിത്രങ്ങള്‍ തേടി അയാള്‍ നടന്നു കൊണ്ടേ ഇരുന്നു.

ഇരുട്ട് നിറഞ്ഞ ഒരു വഴിയിലൂടെ എത്ര നേരം അങ്ങനെ നടന്നു എന്ന് അറിയില്ല; കുറെ നടന്നു കഴിഞ്ഞപ്പോള്‍ കുങ്കുമം വിതറിയിട്ട പോലെ ഒരു പ്രകാശം കണ്ടു. കൂടെ കുറെ ദേശാടന പറവകളെയും.

ഇപ്പോള്‍ താന്‍ ജനിച്ചു വളര്‍ന്ന ഗ്രാമത്തിന്റെ ഇടവഴികളിലൂടെ ആണ് നടന്നു കൊണ്ടിരിക്കുന്നത്. നേരം പുലരുന്നതെ ഉള്ളു . കോയാക്കയുടെ ചായ പീടികയുടെ മുന്‍പില്‍ കൂട്ടം, എപ്പോഴത്തെയും പോലെ...

നിന്നില്ല...

വായനശാലയുടെ ഇടതു വശത്ത് ഉള്ള ഇറക്കത്തില്‍ വെച്ചാണ് ആ ബാലനെ അയാള്‍ കണ്ടത്. രണ്ടു കയ്യിലും പാല് പാത്രവും തൂക്കി ആ കയറ്റം കയറി വരുന്ന ഒരു എട്ടു വയസുകാരന്‍; അവനു അയാളുടെ കുട്ടിക്കാലത്തെ മുഖം ആയിരുന്നു.

നടത്തം തുടര്‍ന്നു.

ഇലചാര്‍ത്തുകള്‍ക്ക് ഇടയിലൂടെ പുലര്‍ വെയില്‍ ആ ചെമ്മണ്‍ പാതയെ തഴുകാന്‍ തുടങ്ങിയിരുന്നു.

മേതില്‍പുരം സ്കൂളിലേക്കുള്ള വഴി തിരിയാറായി.

കുട്ടികള്‍ കൂട്ടമായി കല പില കൂട്ടി വരുന്നുണ്ടായിരുന്നു. പിന്നിലായി രാമചന്ദ്രന്‍ മാഷും. ആരും അയാളെ ശ്രദ്ധിക്കാതെ പോയതില്‍ തെല്ലു മനസ്താപപെട്ടെങ്കിലും അയാള്‍ മുന്നോട്ട് നടന്നു.

വെയിലിനു കാഠിന്യം കൂടി വരുന്നുണ്ടായിരുന്നു. അയാള്‍ ഇപ്പോള്‍ വെട്ടോലകുന്നിനു താഴെ എത്തി. അവിടെ അടിവാരത്തായി കാണുന്ന വീട്ടിലെ കാഴ്ചയിലേക്ക് അയാളുടെ ശ്രദ്ധ പതിഞ്ഞു.

അവിടെ ഒരു ചെറുപ്പക്കാരനെ എങ്ങോട്ടോ യാത്ര അയയ്ക്കുന്ന തിരക്കിലാണ് ഒരു അച്ചനും അമ്മയും. അവരുടെ കണ്ണുകളില്‍ പുത്ര വിരഹത്തിന്റെ വേദനയും, ദാരിദ്ര്യത്തിന്റെ മുറിപ്പാടുകളും ഉണ്ടായിരുന്നു. ആ ചെറുപ്പക്കാരന്റെ മുഖത്ത് നിസംഗത മാത്രം നിഴലിച്ചിരുന്നു. പക്ഷെ അവന്റെ ഉള്ളിലെ വേദന അയാള്‍ക്ക്‌ മനസ്സിലായി കാണണം. കാരണം അവന്‍ അയാളായിരുന്നു.

കാറ്റ് ശക്തമായി വീശി തുടങ്ങി. പൊടിപടലങ്ങളും കരിയിലകൂട്ടങ്ങളും ആ കാറ്റിനെ ആഘോഷമാക്കി മാറ്റുന്നുണ്ടായിരുന്നു.

അയാള്‍ കണ്ണടച്ച് നിന്നു. കാറ്റിന്റെ ഹുങ്കാരധ്വനികള്‍ അവസാനിച്ചപ്പോള്‍, അയാള്‍ ഏതോ പട്ടണത്തില്‍ എത്തിയിരുന്നു.

നട്ടുച്ച നേരം. പച്ചപ്പിന്റെ തെല്ലു കണിക പോലും ഇല്ലാത്ത ആ പട്ടണം അയാളെ ചുട്ടു പൊള്ളിച്ചിരുന്നു. തിരക്കില്‍ കാണുന്ന പല മുഖങ്ങള്‍ക്കും അയാളുടെ തന്നെ മുഖച്ഛായ ഉണ്ടായിരുന്നോ?

അയാള്‍ക്ക്‌ ഒട്ടും സംശയം ഉണ്ടായിരുന്നില്ല. അയാള്‍ തന്നെ ആയിരുന്നു അത്.

ഊണ് കഴിച്ചെന്നു വരുത്തി ഒരു ചാര്‍മിനാറില്‍ തിരി കൊളുത്തി, പുക ഊതി വിട്ടു ഓഫീസിലേക്ക് ഓടിക്കയറുന്ന ഒരു യുവാവ്, നഗരമധ്യത്തിലെ പാര്‍ക്കിലെവിടെയോ ഒരു യുവതിയുമായി കളി പറഞ്ഞിരിക്കുന്ന മറ്റൊരു യുവാവ്, ബൈക്കില്‍ ഭാര്യയുമായി നഗരം ചുറ്റി കറങ്ങുന്ന പുതുമോടി മാറാത്ത മറ്റൊരാള്‍, പ്രാരാബ്ധങ്ങളുടെ ഭാരം തലയില്‍ കയറിയെന്നു കാലം തെളിയിച്ച മറ്റൊരാള്‍.., പിന്നെ കുടുംബത്തോടൊപ്പം കാറില്‍ കണ്ട വേറൊരാള്‍...

അങ്ങനെ പലര്‍ക്കും അയാളുടെ മുഖച്ഛായ തന്നെ ആയിരുന്നു.

നഗരം അയാളുടെതായി മാറിയകാലം അയാള്‍ക്ക് ഓര്‍മയില്‍ തെളിഞ്ഞു.

തന്‍റെ ഇന്നത്തെ നില...അയാള്‍ക്ക് അയാളോട് തന്നെ ബഹുമാനം തോന്നി. പൂജ്യത്തില്‍ നിന്നും തുടങ്ങിയ താനിന്നു അളവറ്റ സ്വത്തുക്കള്‍ക്ക് ഉടമയാണ്. ബന്ധുബലത്തിലും മോശമല്ല. ഭാര്യ മരിച്ചു പോയി എങ്കിലും മക്കളും മരുമക്കളും എല്ലാം തന്നെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ആണ് പരിചരിക്കുന്നത്. ഇങ്ങനെ ഏതൊക്കെയോ ചിന്ത അയാളുടെ മനസിലൂടെ അങ്ങനെ പോയികൊണ്ടേ ഇരുന്നു.

വെയില്‍ താണിരുന്നു. തനിക്ക് പോകാനുള്ള സമയം അടുത്തു എന്നയാള്‍ക്ക് തോന്നി.

നടത്തത്തിനു വേഗത കൂട്ടി.

വഴിയില്‍ കണ്ട മുന്തിയ ആ ആശുപത്രിയില്‍ ആണ് താന്‍ ഇപ്പോള്‍ കിടക്കുന്നത്. അവിടെ എല്ലാരും ഉണ്ട്. മക്കളും, മരുമക്കളും, അനന്തിരവരും, മറ്റു ബന്ധുക്കളും എല്ലാം. അവരുടെ എല്ലാം പ്രിയപ്പെട്ട കാരണവര്‍ ആണ് താന്‍... അവരുടെ സ്നേഹം, അതാണ്‌ തന്നെ ഇത്രയും കാലം ജീവിക്കാന്‍ പ്രേരിപ്പിച്ചത്.
അയാള്‍ ഇടനാഴിയില്‍ എത്തി. മകനും,മരുമകനും, വേറെ കുറെ പേരും അവിടെ കൂടി നില്‍പ്പുണ്ട്. അവര്‍ കാര്യമായ എന്തോ ആലോചനയിലാണ്.

മകന്‍:"സംസ്ക്കാരത്തിനു വട്ടപാറ അച്ചന്‍ പോര, ബിഷപ്പിനെ കൊണ്ട് വരണം.നമ്മുടെ ഒരു സ്റ്റാറ്റസ് നമ്മുക്ക് നോക്കണ്ടായോ"

മരുമകന്‍: "അത് ശരി ആണ്. പക്ഷെ മോളിയും അവളുടെ കെട്ടിയോനും വരണ്ടായോ?"

മകന്‍: "പിന്നേ, കാശ് മുടക്കി അവള് വരുവോ? എന്നാ ചിലവാന്നെ! അപ്പച്ചന്‍ മരിച്ചു എന്ന് കരുതി അവള്‍ക്കും അളിയനും എല്ലാം ഇട്ടെറിഞ്ഞു ഇങ്ങു പോരാന്‍ പറ്റുമോ?"

താന്‍ മരിച്ചോ? അയാള്‍ക്ക് ഒരു സംശയം തോന്നി. ഒരു പക്ഷെ, ഡോക്ടര്‍ സൂചന കൊടുത്തതായിരിക്കാം

ഒരു ബെഞ്ചില്‍ മകളും,മരുമകളും, ഒന്ന് രണ്ടു ബന്ധുക്കളും ഇരുന്നു കഥ പറയുന്നുണ്ട്. ആര്‍ക്കും ഒരു ദുഖവും ഇല്ല. ഒരു കൊച്ചുമകന്‍ അവന്റെ ഐ പോഡില്‍ പാട്ട് കേള്‍ക്കുന്നു. വേറൊരുത്തന്‍ മൊബൈലില്‍ ഗെയിം കളിക്കുന്നു. ഒരു കൊച്ചു മകള്‍ ഫോണില്‍ ആരോടോ കളി പറഞ്ഞു ചിരിക്കുന്നു. ആര്‍ക്കും ഒരു ദുഖവും ഇല്ല.

അയാള്‍ക്ക് സങ്കടം വന്നു.

എല്ലാവരെയും വിട്ടു പിരിയുന്നതില്‍ തനിക്ക് സങ്കടം ഉണ്ട്, പക്ഷെ താനില്ലാത്ത ഈ ലോകത്ത് ജീവിക്കാന്‍ പോകുന്ന ഇവര്‍ക്ക് തന്നെ കുറിച്ചോര്‍ത്തു ഒരു വിഷമം പോലും ഇല്ലന്നോ?

അയാളുടെ കണ്ണുകള്‍ നിറഞ്ഞു.

വരാന്തയുടെ അറ്റത്തു നിന്ന് കൊണ്ട് അളിയന്‍ " സ്വത്തു വീതം വെച്ച് വിറ്റിട്ട് വേണം അവന്‍റെ പിള്ളാര്‍ക്ക് എല്ലാം മടങ്ങി പോകാന്‍" എന്നും മറ്റും വക്കീലിനോട് പറയുന്നത് കൂടി കേട്ടപോള്‍ അയാള്‍ പൊട്ടി കരയാന്‍ തുടങ്ങി.

തന്നെ അല്ല, തന്‍റെ സ്വത്തിനെ ആണ് എല്ലാവരും സ്നേഹിച്ചത് എന്ന് അയാള്‍ക്ക്‌ തോന്നി.

കണ്ണുനീര്‍ ഒപ്പി കളഞ്ഞിട്ടു അയാള്‍ പതുക്കെ താന്‍ കിടക്കുന്ന മുറിയിലേക്ക് കയറാന്‍ തുടങ്ങി. അപ്പോള്‍ ആണ് ആ മുറിയുടെ കതകിനരുകില്‍ തറയില്‍ ഇരുന്നു കരയുന്ന നാന്‍സിയെ കണ്ടത്.

അവള്‍ പൊട്ടി കരയുകയായിരുന്നു.

തന്നെ കഴിഞ്ഞ ഒന്നര കൊല്ലം ആയി നോക്കുന്ന അവള്‍ കരയുന്നു; അയാള്‍ക്ക് വിഷമം തോന്നി.

അപ്പന്‍ ഇല്ലാത്ത അവള്‍ക്കു താന്‍ ഒരു അപ്പന്‍ ആണ് എന്നവള്‍ പലവട്ടം പറഞ്ഞിട്ടുണ്ട്. വെറും ഒരു ഹോം നേഴ്സ് ആയിട്ടല്ല അവള്‍ തന്നെ നോക്കിയത്. മകളെ പോലെ ആണ്, അല്ല ഒരു മകള്‍ ആയി തന്നെ ആണ്

അവള്‍ക്ക് മനസറിഞ്ഞു ഒരു സമ്മാനം കൊടുക്കാന്‍ പോലും ദൈവം സമയം തന്നില്ലലോ എന്നോര്‍ത്ത് അയാള്‍ക്ക് ദുഃഖം തോന്നി.

ഒരു നിമിഷം; അയാളുടെ മനസ്സില്‍ വേറൊരു ചിന്ത വന്നു. ഇനി താന്‍ മരിച്ചാല്‍ വേറൊരു ഇടം കിട്ടുന്ന വരെ അവള്‍ക്ക് ജോലി കാണില്ലല്ലോ എന്നോര്‍ത്തിട്ടാണോ അവള്‍ കരയുന്നത്.

ആര്‍ക്കറിയാം?

അയാള്‍ മുഖം ഒന്നമര്‍ത്തി തുടച്ചിട്ടു കതകു തുറന്നു ആ മുറിക്കകത്ത് കയറി.അപ്പോളേക്കും നേരം സന്ധ്യയായി. മുന്നോട്ടുള്ള വഴി ഇനി കാണാന്‍ പറ്റുകയില്ല .

മുറിയുടെ കതകു തുറന്നു ഡോക്ടര്‍ വെളിയില്‍ വന്നിട്ട് പറഞ്ഞു

"ഹി ഈസ്‌ നോ മോര്‍ "

അവിടെ ഒരു കൂട്ട നിലവിളി ഉയര്‍ന്നു.